കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Sunday, May 31, 2020

May 31, 2020

ചെരുപ്പ്. റഫീക്ക് പൂനത്ത്




ചെരുപ്പ്.




റഫീക്ക് പൂനത്ത്

നടന്നതു നീ...
തേഞ്ഞതു ഞാൻ...

ചെരുപ്പല്ലേ..
സഹിച്ചോളാം!

പുഴുത്തേടം... നീ
നടന്നാലും
അഴുക്കെല്ലാം
എനിക്കല്ലേ ..!

നോക്കാതെ .... നീ
നടന്നാലും
മുള്ളെല്ലാം 
സഹിച്ചോളാം!

പടച്ചോനെ .. 
തൊഴുമ്പോൾ ഞാൻ
പുറത്തൊറ്റ -
ക്കിരുന്നോളാം

വാററ്റ് ......
പിടയുമ്പോൾ
ശപിക്കാതെ
എറിഞ്ഞോ ...ണേ...!


May 31, 2020

ഓർമ്മയിലെ കാന്താരിമധുരം 6 മഴ യുടെ താളം കെ.സി. അലി ഇക്ബാല്‍

                 മഴയുടെ താളം
                                      കെ.സി. അലി ഇക്ബാല്‍

                         ഓർമ്മയിലെ കാന്താരിമധുരം 6
     
സാധാരണ ഗതിയില്‍ കുട്ടിക്കാലത്തെ മഴയനുഭവങ്ങള്‍ ഏറെയും സന്തോഷകരം തന്നെ. മഴ മൂലം ദുരിതത്തിലാകുന്ന നിരവധി പേരുണ്ടെന്നത് ശരി.എനിക്കാണെങ്കില്‍ കാരണമേതു മില്ലാത്ത ദു:ഖത്തിനും ചിലപ്പോള്‍ മഴ ഹേതുവായിട്ടുണ്ട്.എന്‍റെ ബാല്യത്തിനാ ണെങ്കില്‍ രണ്ടു ഘട്ടമുണ്ട് ഒന്നാം ഘട്ടം സമൃദ്ധിയുടെതാണ്. അക്കാലത്ത്  അധികമാര്‍ക്കുമില്ലാതിരുന്ന   പുള്ളിക്കുടയും മഴക്കോട്ടുമൊക്കെ സ്വന്തമായുണ്ടായിരുന്ന  കാലം. വില്ലൊടിഞ്ഞ കുടയും ഉണങ്ങികിട്ടാത്ത കുപ്പായവുമിട്ട് സ്കൂളിലെത്തേണ്ടി വന്നത് അതേ ബാല്യത്തിന്‍റെ രണ്ടാം പാതിയിലാണ്. 
.        വറുതിയും  മഴയും തിമിര്‍ത്താടിയ ചില വേളകളില്‍ മഴക്കാലങ്ങള്‍ ആസ്വദിക്കാനാകാതെ പോയിട്ടുണ്ട്. എന്നിട്ടും പ്രകൃതിയുടെ ജീവതാളം എന്നതിനേക്കാള്‍  മഴയെ ജീവിതത്തോട് ഞാൻ ചേർത്ത് നിർത്തുന്നു.  ദുരിതപ്പകപ്പുകളേക്കാൾ    ബാല്യകാല ക    ളികളിലേയ്ക്ക് മഴയെ എങ്ങനെ കണ്ണിചേര്‍ക്കാം എന്നതായിരുന്നു എൻ്റെ അക്കാലത്തെ പരിഗണന.
   തലേന്നത്തെ മഴപ്പെയ്ത്തിന്‍റെ ബാക്കിയായി കെട്ടിനില്‍ക്കുന്ന ചെളിവെള്ളത്തില്‍ ആഞ്ഞു ചാടിയും ശീമക്കൊന്ന വടിയുണ്ടാക്കി ചെളിവെള്ളത്തിലടിച്ചു  തെറിപ്പിച്ചും രസിക്കുക എന്നത് അന്നത്തെഎന്‍റെ പ്രായത്തിലുള്ള എല്ലാവരും ചെയ്തുപോന്നതാണ്. ഏറെ ആഹ്ലാദം തരുന്നതാണെങ്കിലും സ്വന്തം കുപ്പായത്തിലും മിക്കപ്പോഴും മറ്റുള്ളവരുടേതിലും ചെളി തെറിച്ച് വൃത്തി കേടാകും എന്ന തീരെ നിസ്സാരമല്ലാത്ത ദൂഷ്യമുണ്ടതിന്. അടിയോടുകൂടിയ ശകാരമോ അടി കൂടാതെയുള്ള ഗുണദോഷമോ ഒക്കെയായി അന്നതവസാനിക്കുമെങ്കിലും പിറ്റേന്നും കെട്ടി നില്‍ക്കുന്ന ചെളിവെള്ളം എന്നെയൊന്ന് ചാടിത്തെറിപ്പി 
ക്കൂ എന്ന് മാടി വിളിക്കും. ഒടുക്കം വെള്ളം വറ്റിവറ്റി ഒരു ചെറുകുഴിയില്‍ മാത്രമായി അവശേഷിക്കും വരെ ഈ കളി തുടരും.

    മറ്റൊന്ന് പരന്ന കല്ലോ മറ്റെന്തെകിലും പരന്ന വസ്തുക്കളോ വെള്ള ത്തിന്‍റെ ഉപരിതലത്തിലൂടെ തെന്നിത്തെന്നി പറപ്പിക്കലാണ്. വൈദഗ്ദ്ധ്യ ത്തോടെ എറിഞ്ഞാല്‍ ജലോപ രിതലത്തിലൂടെ അഞ്ചോ ആറോ തവണ തെന്നിത്തെന്നി  അത് മുന്നോട്ടു പോകും. ചെങ്കല്ല് വെട്ടിയെടു ത്തുണ്ടായ കല്ലുവെട്ടാംകുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് അക്കാലത്ത് എന്നെ പ്പോലുള്ളവരുടെ കുളമായിരുന്നു. വലിയ തറവാടുകളില്‍ കുളങ്ങളു ണ്ടാകുമെങ്കിലും കല്ലുവെട്ടാംകുഴിയിലെ കുതൂഹലങ്ങളവിടെ യില്ലാത്ത തിനാല്‍ അവര്‍ക്കും പ്രിയമിതുതന്നെ. മറ്റു ചിലര്‍ക്ക് അമ്പലക്കു ളമുണ്ട്.
    കല്ലുവെട്ടുകുഴികളിലെ നീരാടല്‍ മറക്കാനാ കാത്ത ഒട്ടേറെ അനുഭവങ്ങള്‍ തന്നിട്ടുണ്ട്. വെട്ടിയിട്ട വാഴ വെള്ളത്തില്‍ തള്ളിയിട്ട് അതിലേറി മറിഞ്ഞതും തോട്ടില്‍ തോര്‍ത്തുമുണ്ടോ പെണ്‍ കുട്ടികളുടെ തട്ടമോ രണ്ടറ്റവും പിടിച്ചു താഴ്ത്തി മീന്‍പിടിക്കുന്നതും ഓര്‍മ്മകളില്‍ തെളിക്കുന്ന നിറപൂത്തിരികള്‍ ഒരുവട്ടം കൂടി അതിലൂടെ സഞ്ചരിക്കാന്‍ കൊതികൂട്ടുന്നു.
      കോരിച്ചൊരിയുന്ന മഴപ്പെയ്ത്ത് കാലത്താണ് “ഏറ്റുമീന്‍”കയറുക. രാത്രിയായാല്‍ ഏറ്റു മീന്‍ പിടിക്കാന്‍ പ്രായഭേദമന്യേ ധാരാളംആളുകള്‍ പാട വരമ്പിലെത്തും. ഏറ്റുമീന്‍ ധാരാളം കയറിയാല്‍ മീന്‍ വിറ്റ് കിട്ടുന്ന  പണത്തിനേക്കാള്‍ അതൊരു വിനോദോപാധിയായിരുന്നു.  നേരം പുലരും വരെ പാടം മുഴുവന്‍ പെട്രോമാക്സും മടവാളുമായി മീന്‍പിടുത്തം തകൃതിയായി നടക്കും. പണ്ടത്തെയത്ര വീറോടെയല്ലെങ്കിലും ഇന്നും കുറെ പേര്‍ ഏറ്റുമീന്‍ പിടുത്തക്കാരായുണ്ട്. കണ്ണന്‍ (ബ്രാല്‍), കടു തുടങ്ങിയ മീനുകളാണ് അധികമായും കിട്ടുക. ഒറ്റാല്‍ വരമ്പിലെ വെള്ളച്ചാലുകളില്‍ വച്ച് മീന്‍ പിടിക്കുന്ന രീതിയുമുണ്ട്. മഴ കൊള്ളാതിരിക്കാന്‍ തൊപ്പിക്കുടയാണ് ആണുങ്ങള്‍ തലയില്‍ വയ്ക്കുക.തലയില്‍ വച്ചുകഴിഞ്ഞാല്‍ കൈകള്‍ സ്വതന്ത്രമായി എന്നതാണ് തൊപ്പിക്കുടയുടെ ഗുണം.പെണ്ണുങ്ങള്‍ക്ക് കുണ്ടൻ കുട എന്നു പേരുള്ള മറ്റൊരുതരം കുടയാണ്.
                      കൃഷിയിറക്കാന്‍ പാടങ്ങള്‍ ഒരുക്കുന്നത് മഴക്കാലത്തെ മറ്റൊരു കാഴ്ചയാണ്.പാടവരമ്പ് ചെത്തിയൊരുക്കി ചേറും ചെളിയും തേച്ച് മിനുക്കി മിനുക്കിയെടുക്കുന്ന, കരിയും (കലപ്പ) നുകവും വച്ച കാളകളെ കൊണ്ട് നിലമുഴുന്ന, വെറും ഒറ്റത്തോര്‍ത്തുടുത്ത കൃഷിക്കാരനെ പാടങ്ങളിലെവിടെ യെങ്കിലും ഇന്ന് കാണാനുണ്ടോ?മഴവിട്ട് വയലില്‍ വെള്ളം കുറഞ്ഞാല്‍ ശരണം തേക്കുകൊട്ടയാണ്.തേവിയെടുത്ത വെള്ളം ചാലിലൂടെ ഒഴുക്കിവിട്ട് വയല്‍ നിറച്ചിട്ടും വയര്‍ നിറയാതെ പോയവര്‍ ദാരിദ്ര്യത്തിന്‍റെ ദൈന്യതയും പേറി എങ്ങോ മറഞ്ഞു.
               സ്കൂളിലേക്ക് നടന്നിരുന്ന അന്നത്തെ  പാടവരമ്പ് ഇപ്പോള്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന വീതികൂടിയ റോഡാണ്.പാടത്തിന്‍റെ പകുതിയും മണ്ണിട്ടു നികത്തി വീടുകളും കടകളും പണിതിരിക്കുന്നു. അവശേഷിക്കുന്ന പാടത്ത് വാഴയോ തെങ്ങോ വച്ച് മാറ്റിയെടുക്കുകയാണ്.
      പറഞ്ഞുവന്നത് മഴയെക്കുറിച്ചാണ്. മഴയുടെ പല പല ഭാവങ്ങൾ കണ്ണിലും മനസ്സിലും നിറയ്ക്കുന്ന വികാര വിചാരങ്ങളെക്കുറിച്ചാണ്. ചാഞ്ഞു പെയ്യുന്ന മഴയും തുള്ളിത്തകർക്കുന്ന മഴയും ചന്നം പിന്നം ചിണുങ്ങിപ്പെയ്യുന്ന മഴയും എന്തെന്ത് കൗതുകങ്ങളാണ് മനസിലുണർത്തുന്നത്! ബാല്യകാലത്തെ മഴയോർമ്മകൾക്കൊപ്പം കണ്ണീർമഴയെ ചേർത്തു വയ്ക്കുമ്പോഴും, ജനാലയിലൂടെ മഴപ്പെയ്ത്ത് കാണുമ്പോഴും  ഞാനൊരു കുട്ടിയാവാറുണ്ട്.
അന്നൊക്കെ  സ്കൂൾ തുറപ്പിന് സ്വാഗതമെന്ന പോലെ പെയ്യുന്ന മഴക്കാലം മാത്രമേ അറിയുമായിരുന്നുള്ളൂ. പിന്നെയും മുതിർന്നപ്പോഴാണ് ചിങ്ങം, കന്നി, തുലാം , ധനു, കുംഭം ,ഇടവം, കർക്കിടകം തുടങ്ങിയ മാസങ്ങളിലെല്ലാം പല രൂപത്തിലും ഭാവത്തിലും മഴയെത്താറുണ്ടെന്ന് മനസിലായത്. മഴയും വെയിലും ഒന്നിച്ചു വന്നാൽ കുറുക്കൻ്റെ കല്യാണമാണെന്ന് കൂട്ടുകാർ പറയുമ്പോൾ ശരിയായിരിക്കുമെന്ന് കരുതി. പക്ഷേ, ഒരിടത്തും കുറുക്കൻ്റെ കല്യാണം കണ്ടില്ല. ആകാശത്ത് ഏഴു നിറത്തിൽ വിരിഞ്ഞു നിൽക്കുന്ന മഴവില്ലു കാണാൻ കൊതിയോടെ കാത്തു നിന്ന കുട്ടിയിൽ നിന്നും മഴവില്ലുണ്ടാകുന്നതെങ്ങനെ എന്ന് കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകനിലേയ്ക്കുള്ള വളർച്ചയിലും ഞാൻ പെരുമഴക്കാലം സ്വപ്നം കാണാറുണ്ട്. അതെന്നെ നനച്ച് കടന്നു പോകാറുണ്ട്. ചിലപ്പോൾ തോരാത്ത മഴയും കത്തിക്കാളുന്ന വിശപ്പും ഈ മാരിക്കുരിപ്പിനെ ഒന്നങ്ങോട്ട് കെട്ടിയെടുത്തൂടെ എന്ന് ചോദിക്കേണ്ട അവസ്ഥയുമുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും കടുത്ത വേനലിനെ നനച്ച് കുളിര് കോരിയിട്ട് ഇടിയും മിന്നലും വിതച്ച് വിറപ്പിച്ച് മഴ വരുന്നത് അന്നുമിന്നും ആഹ്ലാദതുടികൊട്ടുണ്ടാക്കുന്നു.

May 31, 2020

മടി (ചെറുകഥ) ഗാഥ

മടി 
                                     ഗാഥ
                                                   പഹയൻ വല്ലാണ്ടെന്നെ പ്രണയിക്കുന്നുണ്ടിപ്പോ. വായിക്കാ നാവണില്ല എഴുതാനാവണില്ല. വായനക്കിരുന്നാൽ കൺപോള കളിലവൻ അനുരാഗമധുരം പുരട്ടി ഉറക്കത്തിലേക്കു തള്ളിയിടും. എന്നാ പിന്നെ എന്തേലുമെഴുതാന്നു വെച്ചാലോ അവിടേം വരും ഉഡായിപ്പുമായി. അക്ഷരങ്ങൾക്കും വാക്കുകൾക്കും പഞ്ഞം വരുത്തി മനുഷ്യനെ മക്കാറാക്കാൻ. ഓനെക്കൊണ്ടുള്ള ബേജാറ് ചില്ലറയല്ലാട്ടാ. വാട്സാപ്പ് കൂട്ടായ്മകളിലൊക്കെ  ഒന്ന് കേറിയിറങ്ങുവല്ലാതെ ഒന്നും മനസ്സിരുത്തിയങ്ങു വായിക്കാനോ അഭിപ്രായങ്ങളോ ട്രോളുകളോ എഴുതിയൊട്ടിക്കാനോ പാറ്റണില്ലാലോൻറെ പഹയാ. അതിന്റൂടയാ ഇടിവെട്ട്യോന്റെ തലേ തേങ്ങാ വീണതും പാമ്പുകടിച്ചതും എന്ന് പറഞ്ഞപോലെ സംസർഗ്ഗനിഷിദ്ധത്തിനായി പൂട്ടിയിടൽ വീണ്ടും രണ്ടാഴ്‌ച കാലത്തേക്ക്  കൂടി നീട്ടിയത്. എന്റെ കാമുകനിതില്പരം സന്തോഷിക്കാൻ വേറെന്തേലും വേണോ

കാര്യമെന്തായാലും എന്റെ കാര്യത്തിലൊരു തീരുമാനായി. ഇങ്ങനെ പ്രണയക്കടലിലാറാടിയാൽ കൊറോണക്കാലം (ഭൂതകാലം, ഭാവികാലം എന്നൊക്കെ പറയണ പോലെ ഇമ്മടെ പിള്ളേർക്ക് നാളെ പഠിക്കാനുള്ള ഒരു കാലാ ഇതും ... ഇതാണ് മക്കളെ ദീർഘവീക്ഷണം) കഴിയുമ്പോളേക്കും ഇമ്മടെ ചോരതള്ള്‌ (ബിപി ക്കു ഞാൻ കണ്ടുപിടിച്ച മലയാളം വാക്കാണ് .. ഒരറിയിപ്പ് : ഇതെന്റെ മാത്രം കണ്ടുപിടുത്തമാണ്, അവകാശം പറഞ്ഞാരും വന്നേക്കരുതെന്നും  മലയാള വ്യാകരണമോ മറ്റു ഉന്നത ഗ്രന്ഥങ്ങളോ ഒന്നും ഇതിനുത്തരവാദികളല്ലെന്നും രേഖപ്പെടുത്തുന്നു), പഞ്ചാര, കൊഴുപ്പു ഇതൊക്കെ ഉച്ചസ്ഥായീലെത്തി ഒരു തീരുമാനാകും.

എന്നാലുന്റെ കാമുക നീയുമീ കൊറോണയും പങ്കു കച്ചോടക്കാരാണോ ? ഒരു സംശയാണെ ? 

ദേ !!! വീണ്ടും പഹയന്റെ പണി തുടങ്ങി ... എഴുത്തൊന്നും വരണില്ലാട്ടാ...
ഗാഥ
May 31, 2020

നാകനിഴലുകൾ(കവിത) മീന


നാകനിഴലുകൾ 
മീന 


നിഴൽ ചിത്രമായ്
മിന്നായമായ് 
കരം പിടിച്ചു
തൃക്കരത്താൽ താങ്ങി
കരുതലായ്
ചാരേയണയുന്ന
സമർപ്പണത്തിനെൻ
നമോവാകം....


നിഴൽ മൂടും
നിലമൊന്നായ് 
മഴനിഴൽ പ്രദേശമാക്കി
വിഷമാരിയെ
തുരത്തുവാൻ
വൈരിയേയും
ചേർത്തു നിർത്തും
നിഴലുകൾക്കെൻ
നമോവാകം....:

ചരണരേഖാപഥം
ചികഞ്ഞും
പാണിരേഖാചിത്രം പരതിയും
വക്ത്ര സംസർഗക്കുറിമാന
മൊരുക്കിയും തുരുതുരെ
നിഴലു മൂടിയ 
നിലമാകെ
കരിനിഴൽ നിലമാക്കി
നിഴലായ്
എനിക്കൊപ്പം
നിഴലാട്ടം നടത്തും
മനുജ മഹാത്മാക്കളേ
നിങ്ങൾക്കായെൻ
നമോവാകം....

താതസുതപതിപത്നീ
സുഖമേതിനേയും
നിഷ്പ്രഭമാക്കി കാതരരായവർ
ക്കരികിലേയ്ക്കണയും
നാകനിഴലുകളേ
നിങ്ങൾക്കെൻ
 നമോവാകം....


മീന 
ജി.എച്ച്.എസ്.എസ്. നീലേശ്വരം,
ഓമശ്ശേരി,
കോഴിക്കോട് .

Saturday, May 30, 2020

May 30, 2020

ഭൂപടം വരയ്ക്കുമ്പോൾ (കവിത) തസ്മിൻ.കെ.എ.

ഭൂപടം വരയ്ക്കുമ്പോൾ
തസ്മിൻ.കെ.എ.
1
കല്പനകളെ മൗനം കൊണ്ട് മുറിച്ചതി ഭ്രാന്തമായ്
ഞാൻ ജീവിതത്തെ കീറിയൊട്ടിക്കുന്നു 
ഊയലാടിയ കണ്ണുകൾക്കും
ഉലയൂതിയ വാക്കുകൾക്കും
മുന കൂർത്ത ചിന്തകൾ കൊണ്ട് ഞാൻ
മറുവാക്കോതുന്നു


എന്റെ മണ്ണ്
എന്റെ നാട്
എന്റെ പൂവരശ്
കിനാക്കണ്ടലോകം
കിനാക്കണ്ട കാലം
കര കടലാഴം
ആരോ പുലമ്പുന്നു
തട്ടിപ്പറിക്കുകതൊക്കെയും

2
ഇനി ഗാന്ധിയെ വരയ്ക്കാം
മിതമായ വരകൾ ...
മേമ്പൊടിയ്ക്ക് മതം ചേർത്തു...
കൊടിയടയാളങ്ങളില്ല
എന്നിടും
ഒരു മുട്ടൻ വടി കൊണ്ട് 
വളഞ്ഞ രൂപത്തെ താങ്ങി നിർത്താൻ
നന്നേ പണിപ്പെട്ടു.
എത്ര വരച്ചിട്ടും  കാലടികൾ
ശരിയാകുന്നതേയില്ല.
പക്ഷേ,
ഗാന്ധി ഒരു ഭൂപടമാണ്
3
ഞാനെന്റെ നാടിനെ
ശാന്തമായ്
ചേർത്തൊട്ടിക്കുകയാണ്
അതിലവിടവിടെ
അന്ധത പൊഴിച്ചിട്ട
വെട്ടത്തൂവലുകൾ
വെറുമൊരു നിഴലായ്
നീളൻ വരയായ്
പരിണാമങ്ങളറിയാ വാച്ചൊരുക്ക്!

ഭൂപടങ്ങൾ ഉണ്ടാകുന്നത്
പല കയറ്റിറക്കങ്ങൾക്കൊടുവിലാണ്

നഖക്ഷതം പോലെ
ഒരുചാല്
കണ്ണീരുറഞ്ഞ് രൂപപ്പെട്ടത്

കണ്ടെത്താനാവാത്ത
ഭൂഗർഭത്തിലേയ്ക്ക് നീളുന്ന ഒരു വിളി
മൂന്നടി മണ്ണിന്റെ
അവകാശത്തിലേയ്ക്ക്
ഉരുകി വീഴുന്ന സ്മാരകശിലകൾ
നെഞ്ചുരുകി പിടഞ്ഞതിൻ നിലവിളി


അതാ ,
അങ്ങകലെ
തിത്തിരിപ്പക്ഷിയുടെ
കൊഴിഞ്ഞ തൂവലുകൾ
കിക്ക്-കിക്ക്-ടിറ്റി-റ്റൂയി-ടിറ്റിട്ടൂയി എന്ന്
ഉറക്കെ പാടുന്നു.

സ്വാതന്ത്ര്യത്തിന്റെ  താളമായ്
ഇരപിടിയൻ കണ്ണുകളെയത് 
കൊത്തിക്കുടയുന്നു.
വെട്ട നൂലുകൾ കൊണ്ടത്
ഭൂപടം തീർക്കുന്നു
ആർക്കും കീറി മുറിക്കാനാവാത്ത ഭൂപടം.
May 30, 2020

ഓർമ്മയിലെ കാന്താരി മധുരം 5 കുഞ്ഞുണ്ണി കെ.സി.അലി ഇക്ബാല്‍

                      ഓർമ്മയിലെ കാന്താരി മധുരം 5   
                                              കെ.സി.അലി ഇക്ബാല്‍

                                                          കുഞ്ഞുണ്ണി
         സ്കൂളുകളില്‍ ഇപ്പോള്‍ വളരെ മെച്ചപ്പെട്ട ഉച്ചഭക്ഷണം കിട്ടുന്നുണ്ട്.നല്ല അരിയുടെ ചോറ്,നല്ല കറികള്‍,ചില ദിവസങ്ങളില്‍ മുട്ട,ചിലപ്പോള്‍ പാല്..എല്ലാം കൂടി വിശപ്പറിയാതെ സ്കൂളിലിരിക്കാം. എന്‍റെ കുട്ടിക്കാലത്ത് ഇതൊന്നുമായിരുന്നില്ല സ്ഥിതി. പ്രൈമറി ക്ലാസ്സുകളില്‍ അമേരിക്കന്‍ ഗോതമ്പ് കൊണ്ട് ഒരു തരം ഉപ്പുമാവ് കിട്ടിയിരുന്നു. ചിലപ്പോള്‍ മഞ്ഞ നിറമുള്ള ഒരു പൊടിയാണ് പാകം ചെയ്യുക. രണ്ടിനും നല്ല രുചിയാണ്. വിശപ്പു തന്നെ കാരണം
 
     ഹൈസ്കൂളിലെത്തിയാല്‍ പിന്നത്തെ കാര്യം കഷ്ടംതന്നെ. ഒരു കൂട്ടര്‍ വീട്ടില്‍ നിന്ന് പാത്രത്തില്‍ ഭക്ഷണം കൊണ്ടുവരും. വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ചോറ് ഉണ്ണാനെടുക്കു ന്ന സമയത്ത് വരുന്ന സുഗന്ധം ഇപ്പോഴും താങ്ങിനില്‍ക്കുന്ന പോലെ. ചിലര്‍ക്ക് ഇത്തരം ഉച്ചഭക്ഷണ പരിപാടിയൊന്നുമില്ല.കിണറ്റിലെ വെള്ളം കോരിക്കുടിച്ച് ഏമ്പക്കം വിടാം. എന്നെപ്പോലുള്ളവര്‍ക്ക് വീട്ടില്‍നിന്ന് ഒരു ഭക്ഷണ അലവന്‍സുണ്ട്.വലിയ തുകയൊന്നു മല്ല.അമ്പതു പൈസയേ ഉള്ളൂ.തൃത്താല ഹൈസ്കൂളില്‍ അന്നൊരു കാന്‍റീനുണ്ട്. അന്നത്തെ കാലത്ത് അതൊരു മഹത്തായ സംരംഭമായിരുന്നു. മുപ്പത്തഞ്ചു പൈസയ്ക്ക് കാന്‍റീനില്‍ ഉച്ചഭക്ഷണം കിട്ടും. പ്രത്യേക അളവുപാത്രത്തില്‍ അളന്നെടുക്കുന്ന ചോറ് രണ്ടു പേര്‍ക്കുള്ളതാണ്. ഒഴിച്ചാല്‍ ചോറില്‍ നിന്ന് വേഗത്തില്‍ ഓടിമാറിനില്‍ക്കുന്ന അഴുക്കുവെള്ളം പോലെയുള്ള ഒരു തരം കറി,ചിലപ്പോള്‍ രസം. വേണ്ടത്ര വേവിക്കാതെ എന്നും കിട്ടുന്ന കാബേജ് തോരന്‍. പക്ഷേ അക്കാലത്തതിന് വലിയൊരു സദ്യയുണ്ടതിന്‍റെ ഇഫക്റ്റാണ്. 
    പക്ഷേ പലപ്പോഴും ഉച്ചയാകുമ്പോഴേക്കു എന്‍റെ പക്കല്‍ മുപ്പത്തഞ്ചു പൈസയുണ്ടാകില്ല എന്നതാണ് പ്രശ്നം.സ്കൂളിനുമുന്നില്‍ പലതരം പ്രലോഭനങ്ങളുണ്ട്. അഞ്ചു പൈസ വിലയുള്ള പലതരം മിഠായികള്‍ മണിയേട്ടന്‍റെ കടയിലുണ്ട്.പതിനൊന്നാരയുടെ ഇന്‍റര്‍വെല്ലിന് കൃത്യമായി വന്നെത്തുന്ന ഐസ് ഫ്രൂട്ട് കച്ചവടക്കാരനുണ്ട്. ഐസ് ഫ്രൂട്ട് ഒന്നുകഴിച്ചാല്‍  വീണ്ടും കഴിക്കാന്‍ പ്രലോഭനമുണ്ടാകും. ചുരുക്കത്തില്‍ ഉച്ചയാകു മ്പോഴേക്ക് മുപ്പത്തഞ്ചിന് പകരം ഇരുപതോ ഇരുപത്തഞ്ചോ മാത്രമേ കാണൂ. പിന്നെ കാന്‍റീനില്‍ പോയിട്ട് കാര്യമീല്ലാത്തതിനാല്‍ബാക്കി കൂടി ഉച്ചയ്ക്ക് തീര്‍ക്കും. നേരത്തെ പറഞ്ഞ കരുതലില്ലായ്മ തന്നെയാണല്ലോ ഇവിടേയും വില്ലന്‍.
   കുഞ്ഞുണ്ണി സീ ക്ലാസ്സിലാണ്. കളി പിരീഡില്‍ പക്ഷേ സീ ക്ലാസ്സിലെ കുട്ടികള്‍ കൂടി ഗ്രൌണ്ടിലുണ്ടാകും. എന്‍റെ പോലെ അവനും കളികളിലൊന്നും പങ്കെടുക്കാതെ മാറി നില്‍ക്കുകയാണ് പതിവ്. എന്നെ മാറ്റിനിര്‍ത്തിയത് പൊതുവേയുള്ള ആരോഗ്യക്കുറവും ആത്മവിശ്വാസക്കുറവുമായിരുന്നെങ്കില്‍ അവന്‍റെ കാരണം പട്ടിണിയായിരുന്നു. പലപ്പോഴും ക്ലാസ്സില്‍ തലകറങ്ങി വീഴാറുണ്ടെന്നവന്‍ എന്നോട് പറഞ്ഞിരുന്നു. രാവിലെയോ ചിലപ്പോള്‍ തലേന്നുപോലുമോ അവനൊന്നും കഴിച്ചിരിക്കില്ല. അവന്‍ കയറുന്ന സ്റ്റോപ്പില്‍ നിന്ന്‍ ബസ്സില്‍ വന്നുപോകാന്‍ പത്തു പൈസ വേണമെന്നതിനാല്‍ എല്ലാ ദിവസവും നടന്ന് സ്കൂളിലേക്ക് വരുന്ന കുഞ്ഞുണ്ണി വേഗത്തില്‍ എന്‍റെ അടുത്ത കൂട്ടുകാര 
നായി.
      അങ്ങനെ ഗ്രൌണ്ടിലെ തണലില്‍ അലസമായിരിക്കുമ്പോഴാണ് അവനെന്നോട് നാളെ അമ്പതു പൈസ കടം കൊടുക്കാമോ എന്നു ചോദിച്ചത്. മറ്റൊന്നിനുമല്ല ആകെയുള്ള നോട്ടു പുസ്തകം എഴുതിത്തീര്‍ന്നിരിക്കുന്നു. ക്ലാസ്സില്‍ എഴുതാനുള്ള “വര്‍ക്ക്”എല്ലാവരും ചെയ്യുമ്പോള്‍ വെറുതെയിക്കുന്നത് പെട്ടെന്ന് പിടിക്കപ്പെടുന്നു. ഞാനവനെ സഹായിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് അവനെയെനിക്ക് സഹായിക്കാനായില്ല. കയ്യിലുള്ള വീട്ടില്‍നിന്നു കിട്ടുന്ന ഭക്ഷണ അലവന്‍സ് പതി വുപണികളൊന്നും ചെയ്യാതെ ഞാനവനുവേണ്ടി കരുതിയിരുന്നു. രാവിലെയുള്ള ഇന്‍റര്‍വെല്ലിനോ മറ്റേതെങ്കിലും സമയത്തോ അവനെ കണ്ടുകിട്ടിയില്ല. അവന്‍  വന്നിരിക്കില്ല എന്ന് കരുതി ഞാന്‍ കാന്‍റീനിലെ ഉച്ചഭക്ഷണം കഴിച്ചു. പക്ഷേ സ്കൂള്‍ വിട്ടസമയം അവനെന്നെ തേടി വന്നിരുന്നു. അപ്പഴെന്‍റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല.നാളെ എന്തായാലും അവന്‍റെ ആവശ്യം നടത്തണമെന്ന് ഞാനുറപ്പിച്ചിരുന്നു. വൈകുന്നേരം ഉറങ്ങും മുമ്പ് ഉപ്പയോട് കാര്യം പറഞ്ഞു. സാധാരണ അലവന്‍സിന് പുറമെ കുഞ്ഞുണ്ണിക്ക് കൊടുക്കാനുള്ളതു കൂടി ഉപ്പ എന്നെ ഏല്പിച്ചു .



           പക്ഷേ പിറ്റേന്ന് കുഞ്ഞുണ്ണി വന്നില്ല. പിറ്റേന്നെന്നല്ല പിന്നൊരിക്കലും അവന്‍ വന്നില്ല. അവനെയൊരിക്കലും പിന്നെ ഞാന്‍ കണ്ടില്ല. ഭാരതപ്പുഴയുടെ ഇരുകരകളിലുള്ള രണ്ടു പ്രദേശങ്ങളായിരുന്നു ഞങ്ങളുടേന്നതിനാല്‍ അതിനുള്ള സാധ്യത വളരെ കുറവുമായിരുന്നു. ഒരു തരം പ്രലോഭനത്തിനും വിധേയമാകാതെ ആ അമ്പതു പൈസ നാണയം കുറെ കാലം ഞാന്‍ കൊണ്ടുനടന്നിരുന്നു. നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ന് ഞാന്‍ കുഞ്ഞുണ്ണിയെ ഓര്‍ക്കുന്നു

(തുടരും)

Friday, May 29, 2020

May 29, 2020

ഓർമ്മയിലെ കാന്താരി മധുരം 4 കെ.സി.അലി ഇക്ബാല്‍

 ഓർമ്മയിലെ കാന്താരി മധുരം 4 
വിശപ്പ്!  ഒടുങ്ങാത്ത വിശപ്പ്

കെ.സി.അലി ഇക്ബാല്‍
                                                         
                                                         അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുന്നത്തിന് മുമ്പ് തീവ്രമായ വിശപ്പ് അനുഭവിച്ചിരിക്കണം. ഇത്  ഒറ്റപ്പെട്ട സംഭവമല്ല. വിശപ്പിന്‍റെ  വിളി സഹിക്കാനാവാതെ എത്രയോ ആളുകൾ അഭിമാനബോധത്തോടെ മുണ്ട് മുറുക്കിയുടുത്ത് നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ട്.ലോകത്തിൽ ഏറ്റവും പേടിപ്പെടുത്തുന്ന അവസ്ഥയാണ് പട്ടിണി. വിശന്ന് മരിക്കുന്നവരെപ്പറ്റിയും വിശപ്പ് സഹിക്കാനാവാതെ കള്ളനും കൊലപാതകിയുമാകുന്ന മനുഷ്യരെ പറ്റിയും നാം കേൾക്കാറുണ്ട്. നിർഭാഗ്യവശാൽ സാക്ഷര സമ്പന്ന വിഭാഗത്തിൻ്റെ കണ്ണിൽ അവരെല്ലാം തെണ്ടികളും ക്രിമിനലുകളുമാണ്‌.  വയറു നിറച്ച് ഏമ്പക്കം വിടുന്നവനറിയില്ലല്ലോ വിശക്കുന്നവൻ്റെ വേദന!. 

                കൊറോണ വൈറസ് വ്യാപനത്തോടെ കോവിഡ് 19 ബാധിച്ച് മനുഷ്യന്‍ ഇയ്യലുകളെപ്പോലെ പിടഞ്ഞു വീഴുമ്പോഴും വിശപ്പ് ചിന്താവിഷയ മാകുന്നു. കൊറോണയുടെ ഭാഗമായ നിയന്ത്രണങ്ങളെ തുടര്‍ന്നു വിശപ്പു സഹിക്കാനാകാതെ വഴിയോരങ്ങളിലെ പുല്ലു പറിച്ചു തിന്നുന്ന കുട്ടിക ളുടെ ചിത്രം സോഷ്യല്‍മീഡിയ വഴി പ്രചരിച്ചിരുന്നു. കരളു പിടയ്ക്കുന്ന ആ കാഴ്ച മനസിൽ വടു പോലെ കിടക്കുന്നുണ്ട്. ഇത്തരം 

ജീവിത നേർക്കാഴ്ചകൾക്കിടയിലും നമ്മുടെ നാട്ടിൽ കിട്ടുന്ന റേഷനരിയ്ക്ക് ഗുണമേന്മയില്ലെന്ന് ഈ കൊറോണക്കാലത്തും കലഹിക്കുന്നവരെ കുറിച്ചോർക്കുമ്പോൾ സഹതാപം തോന്നുന്നു. അല്ലെങ്കിലും റേഷൻ വാങ്ങുന്നത് ദുരഭിമാനമായി കണ്ടിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നല്ലോ.
       കുട്ടിക്കാലത്തെ കുതൂഹലങ്ങളുമായി കുന്നായ്മകള്‍ കാട്ടി നടക്കേണ്ട കാലത്ത് വിശപ്പിന്‍റെ ആക്രമത്തെ പ്രതിരോധിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗത്തെ കുറിച്ചാണ് ഈ കുറിപ്പ്. സുഭിക്ഷമായി മുന്നേറിക്കൊണ്ടിരുന്ന ഒരു ബാല്യത്തിനിടയ്ക്ക് അവിചാരിതമായി കടന്നുവന്ന വിശപ്പ്. എന്തുകൊണ്ടങ്ങനെ സംഭവിച്ചു എന്നതിനെകുറിച്ചല്ല കണ്ടെത്തിയ ഒരു താല്‍ക്കാ ലിക പ്രതിവിധിയെ കുറിച്ചാണ് പറയുന്നത്.
     പലവ്യഞ്ചനകടയില്‍ പറ്റുബുക്കിലെ സംഖ്യകള്‍ പെരുകിയതിനാല്‍ കടമായി സാധനങ്ങള്‍ കിട്ടുന്നത് ഇല്ലാതായി. അരിയോ പലവ്യഞ്ചനമോ ഒന്നും കിട്ടില്ല. റേഷന്‍ വാങ്ങുന്നതിനെ ദുരഭിമാനം വിലക്കി. എന്‍റെ താഴെയുള്ളവരെല്ലാം പിഞ്ചുങ്ങള്‍..പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും  കയ്പ്പ് നീരു കുടിച്ചിരിപ്പാണധികവും. ഓരോ ദിവസവും എങ്ങനെയെ ങ്കിലുമൊക്കെ കഴിഞ്ഞുപോകുന്നു.അപ്പോഴും നാളെയെന്ത് എന്ന ചോദ്യം ബാക്കിയാകും. അതിനുത്തരമില്ല.
    അങ്ങനെ വിശപ്പ് പെരുകി തളര്‍ന്നിരിക്കുമ്പോഴാണ് ദേവകി വല്യമ്മ അന്നത്തെ അവസ്ഥയില്‍ വലിയ ആഹ്ലാദമുണ്ടാക്കുന്ന ഒരു വാ ര്‍ത്തയുമായി വരുന്നത്. (ദേവകി വല്യമ്മ എന്നത് ഒരു കെട്ടുപേരാണ്. പേരിലെന്തിരി ക്കുന്നു.ബ്ലൌസിടാത്ത,മുട്ടിനുതൊട്ടുകീഴെ കഷ്ട്ടിച്ച് എത്തിനില്‍ക്കുന്ന ഒറ്റമുണ്ടുടുത്ത വല്യമ്മ ഒരു യാഥാര്‍ത്യമാണ്.) സ്നേഹനിധിയായ ആ വല്യമ്മയ്ക്കു  വിശപ്പിന്‍റെ വിളിയ റിയാം.സ്നേഹത്തിന്‍റെ ഭാഷയും.നിങ്ങള്‍ക്ക് അതൊരു നിസ്സാരവാര്‍ത്തയെന്നേ തോന്നൂ. കുറച്ചകലെ ഒരു പറമ്പില്‍ പൂളക്കിഴങ്ങു (മരച്ചീനി) വിളവെടുക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത.

      മരച്ചീനി വിളവെടുക്കുമ്പോള്‍ നല്ല മുഴുത്ത കിഴങ്ങുകള്‍ വൃത്തിയാക്കി ചാക്കുകളില്‍ നിറച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോകും. മെലിഞ്ഞ വേണ്ടത്ര കാമ്പില്ലാത്ത ഞാളക്കിഴങ്ങുകള്‍ പെറുക്കി സഞ്ചിയിലാക്കി കൊണ്ടുപോകാന്‍ അക്കാലത്ത് ദാരിദ്ര്യമുള്ള വീടുകളിലെ കുട്ടികള്‍ക്ക് അനുവാദമുണ്ടായിരുന്നു. ആദ്യമായാണ് ഇങ്ങനെയൊരു കാര്യത്തിന് ഉമ്മ എന്നെ അയക്കുന്നത്.സ്നേഹനിധിയായ വല്യമ്മയുടെ പ്രേരണ സാഹചര്യത്തിന്‍റെ സമ്മര്‍ദം..വിശപ്പുമാറ്റാന്‍ അന്നതേ വഴിയുണ്ടായി രുന്നുള്ളൂ. മാരച്ചീനിച്ചെടി യുടെകിഴങ്ങ് കൊത്തിയെടുക്കുന്നതിനടു ത്ത്ഉപേക്ഷിച്ച കമ്പുകളില്‍ ഞാളക്കിഴങ്ങു ശേഖരിച്ച് വീട്ടിലേക്ക്മ ടങ്ങുമ്പോള്‍ പണിയെടുക്കുന്ന പെണ്ണുങ്ങളുടെ അടക്കം പറച്ചില്‍ ഗൌനിക്കേണ്ടത്തില്ലെന്ന് ദേവകി വല്യമ്മ പ്രത്യേകം പറഞ്ഞിരുന്നു.ഇതൊരു പതിവായി അക്കാലത്ത്.ഒരേ പറമ്പില്‍ ദിവസങ്ങളോളം ഇത്തരത്തില്‍ വിളവെടുപ്പുണ്ടാകും എന്നതാണ് മറ്റൊരു കാര്യം.ചക്കരക്കിഴങ്ങു(മധുരക്കിഴങ്ങു) വിളവെടുക്കുമ്പോഴും ഇങ്ങനെതന്നെ ചെയ്യും.രണ്ടിനും നല്ല രുചിയാണ്.കട്ടഞ്ചായയും കിഴങ്ങ് വേവിച്ചതും നല്ല കോമ്പിനേഷനാണെന്ന് ഇപ്പഴും കരുതാറുണ്ട്.കത്തിക്കാളുന്ന വിശപ്പുള്ള ആ നാളുകളില്‍ ഞാളക്കിഴങ്ങു വേവിച്ചതും ചിലപ്പോള്‍ അല്പ്പം ചമ്മന്തിയും കട്ടന്‍ ചായയും നാവില്‍ തീര്‍ത്ത രുചിയുടെ മേളം പിന്നെന്നെങ്കിലും അനുഭവിച്ചിരുന്നുവോ എന്ന് സംശയം.

(തുടരും)

Thursday, May 28, 2020

May 28, 2020

ബ്രേക്കിങ്ങ് ന്യൂസ് ബിപിൻ ആറങ്ങോട്ടുകര


ബ്രേക്കിങ്ങ് ന്യൂസ്


ബിപിൻ ആറങ്ങോട്ടുകര
29.05.2020

1. റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
രാവിലെ 9 മുതൽ 1 വരെ
ഉച്ചയ്ക്ക് 3മുതൽ 7വരെ  ... വാർത്ത:

 മലയാളി കോവിഡിനെ
 നേരിട്ടആത്മവിശ്വാസം! 

2.
പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിറന്നാൾ ആശംസകൾ നേർന്നു സന്ദേശമയച്ചു... വാർത്ത:
 
അടുത്ത പിറന്നാളും ഇതേ സ്ഥാനത്തിരുന്നുതന്ന ആഘോഷിക്കുമെന്ന്
 സോഷ്യൽ മീഡിയ!

3. 
ഭാര്യയെ രണ്ടു തവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. വിശദമായഅന്വേഷണം നടക്കുന്നു... വാർത്ത:

വിഷപാമ്പുകൾ പോലും നാണിച്ചു പോകും!

4.
കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
ഇതാടെ കോവിഡ് മരണസംഖ്യ ആറ്ആയി.
രോഗികളുടെ എണ്ണം ആയിരം കടന്നു....വാർത്ത:

കൈകൾകഴുകി  മുഖം
മസ്ക് കൊണ്ട് മറയ്ക്കാൻ മടിക്കരുതേ!

5.
ബെവ്കോ ആപ്പ് പ്രവർത്തനക്ഷമമായി 
മദ്യശാലകൾ തുറന്നു
മദ്യപാനികൾക്ക് സന്തോഷം:

ആ 50 പൈസയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കണേ രമേശ്ജി.
(ആരാണാവോ മൂപ്പരെ ഇങ്ങിനെയാക്കുന്നത്!)

6.
പാലക്കാട് ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്.
സമൂഹ വ്യാപന ഭീഷണിയെന്നും വാർത്ത:

ചിലരെ ഓർമ്മിക്കാതെ വയ്യ!

7.
ഇനി മുതൽ പ്രവാസികൾ ക്വാറന്റയിൻ ചെലവ് സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനം
പ്രവാസികളോടുള്ള അവഹേളനമെന്ന് പ്രതിപക്ഷം:
 
ആ പത്തു ലക്ഷത്തിന്റെ മാറാത്ത ചെക്കുകൾ രംഗത്തിറക്കണം സർ!

8.
ആരാധനാലയങ്ങൾ തുറക്കണമെന്ന് സർവകക്ഷി യോഗത്തിൽ മുസ്ലീംലീഗിന്റെ ആവശ്യം... വാർത്ത:

ങ്ങാ 
മനസിലായി, മനസിലായി!


9.
സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഡി.ജി.പി.
ആർ. ശ്രീലേഖ ഐ.പി.എസ് .

സ്ത്രീശക്തി ....
അഭിനന്ദനങ്ങൾ!

10.
ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും തന്റെ കൈയിൽ രേഖയുണ്ടെന്നും  പ്രതിപക്ഷ നേതാവ്  പത്രസമ്മേളനത്തിൽ:

പ്രതിപക്ഷ നേതാവ് ഈ വാർത്താ അവലോകനത്തിന്റെ ഐശ്വര്യം!

May 28, 2020

തിരിച്ചിറക്കം വിദ്യ കാറൽമണ്ണ

തിരിച്ചിറക്കം

വിദ്യ കാറൽമണ്ണ



ഒരിക്കൽ കൂടി 
പൊട്ടിയ വളപ്പൊട്ടുകൾ ചേർത്തുവെക്കണം..
മയിൽപ്പീലി പെറ്റുപെരുകുമെന്നോർത്ത്  
പുസ്തകത്താളുകൾ മറിക്കണം..

എന്നും എണ്ണിയെണ്ണിഎടുത്തു വെച്ച 
മഞ്ചാടിക്കുരു ച്ചെപ്പ് തുറക്കണം..
മുങ്ങാംകുളിയിട്ട് കൂട്ടുകാരെ പറ്റിച്ച 
കുളക്കടവിൽ മുങ്ങി നിവരണം..

പുസ്തകക്കെട്ടുകൾ മാറോടണച്ചോടിയ 
വഴികളെ ദൂരെ നിന്ന് നോക്കണം..
പച്ചതെങ്ങോല കൊണ്ട് 
കാറ്റാടി പമ്പരമുണ്ടാക്കി ഓടിക്കളിക്കണം..

ഊഞ്ഞാലുകെട്ടിയാടിയ 
പ്ലാവിന്റെ ചോട്ടിൽ ഒന്നിരിക്കണം..
മഴയത്ത് ചളിവെള്ളം തെറിപ്പിച്ച, 
എന്റെ കടലാസുതോണി മുക്കിയ
പഴയ കളി കൂട്ടുകാരനെ തിരയണം..
എന്നെ അറിയാമോ എന്ന് 
പതുക്കെ ചെവിയിൽ ചോദിക്കണം..

നാട്ടുമാവിൻ ചോട്ടിൽ പുതിയ തൈകൾ 
മുള പൊട്ടിയോ നോക്കണം..
പൂത്തുലഞ്ഞ കൊമ്പിൽ നിന്ന് മഴത്തുള്ളിക്കൊപ്പം
ഉതിരുന്ന പവിഴമല്ലിപ്പൂ പെറുക്കണം..
ഓർമ്മകളുടെ പെരുമഴയത്ത് ഇനീം നനയണം.. 
തിരിച്ച് കിട്ടാത്ത നഷ്ടങ്ങളുടെ, 
പറയാൻ മറന്ന ഇഷ്ടങ്ങളുടെ..
നൊമ്പരങ്ങൾ പേറി, 
കൈകോർത്ത് നടന്ന വഴിയേയെല്ലാം നടക്കണം.
.
വരും ജന്മത്തിലേക്ക് 
ഒരു പിടി മോഹങ്ങളും സ്വപ്നങ്ങളും കൊടുത്ത്, 
ഇന്നിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചിറങ്ങണം..
May 28, 2020

എം.പി വീരേന്ദ്രകുമാറിന് പ്രണാമം. (മധു അലനല്ലൂർ)

എം.പി വീരേന്ദ്രകുമാറിന് പ്രണാമം.

(മധു അലനല്ലൂർ)


                                                   
      ലോകമെമ്പാടും കോവിഡ് 19 വൈറസ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്,മാതൃഭൂമിയോടൊപ്പം ചേർത്തുവെക്കുന്ന ഇന്ത്യയിലെയും, വിശിഷ്യാ കേരളത്തിലെയും ഇപ്പോഴത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനായ എം.പി വീരേന്ദ്രകുമാറിൻ്റെ ആകസ്മികമായ നിര്യാണം..ദീർഘകാലം ഇടത് സഹയാത്രികനായും,ചുരുങ്ങിയ സമയങ്ങളിൽ പാർലമെൻ്ററി രാഷ്ട്രീയവുമായുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട് വലത് രാഷ്ട്രീയത്തിലേക്കും, പിന്നീട് ഇടതു പക്ഷത്തേക്കും തിരികെയെത്തിയ അദ്ദേഹത്തെ കോഴിക്കോട് വെച്ചാണ് ഞാനാദ്യമായി കാണുന്നത്.പാലക്കാട് പാർലമെൻ്റ് നിയോജക മണ്ഡലത്തിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തിയപ്പോൾ ദയനീയമായ പരാജയം അദ്ദേഹത്തിനേറ്റു വാങ്ങേണ്ടി വന്നു.....ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ വ്യക്തി, മുൻ കേന്ദ്രമന്ത്രി, മികച്ച പാർലമെൻ്റേറിയൻ എന്നതിലെല്ലാമുപരി, അദ്ദേഹത്തിലെ എഴുത്തുകാരനോടായിരുന്നു എൻ്റെ ആരാധന..! ഒട്ടനവധി ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയാണ് അദ്ദേഹം.. സോവിയറ്റ് യൂണിയൻ്റെ പതനത്തെ തുടർന്നുണ്ടായ ആഗോളവൽക്കരണവും ഉദാരവൽക്കരണവുമെല്ലാം ഏറെ പ്രതിഷേധങ്ങൾക്കും പ്രതികരണങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണല്ലോ 'ഗാട്ടും കാണാചെരടുകളും,അധിനിവേശത്തിൻ്റെ അടിയൊഴുക്കുകൾ തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം രചിക്കുന്നത്..!പല വേദികളിലും ഈ വിഷയുമായി ബന്ധപ്പെട്ട ചർച്ചകളിലും ഇടപെടലുകളിലും ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ ഈ പുസ്തകവായനകൾ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്..അതുപോലെ, വ്യത്യസ്തമായ ആഖ്യാന ശൈലിയിലൂടെ ശ്രദ്ധേയമായ, യാത്രാ വിവരണത്തിനുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ അദ്ദേഹത്തിൻ്റെ , 'ഹൈമതഭൂവിൽ' എന്ന ഗ്രന്ഥമാണ് എനിക്ക് ഹിമാലയൻ യാത്രക്ക് പ്രചോദനമേകിയത്..!സമകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങളായ രാമൻ്റെ ദു:ഖം, ബുദ്ധൻ്റെ ചിരി ,രോഷത്തിൻ്റെ വിത്തുകൾ, ഇരുൾ പരക്കുന്ന ലോകം തുടങ്ങിയവയെല്ലാം വളരെ ശ്രദ്ധേയമായ


നിരീക്ഷണങ്ങളാണ് നമ്മോട് പങ്കുവെച്ചത്... മികച്ച വാഗ്മി കൂടിയായിരുന്ന അദ്ദേഹത്തിൻ്റെ വേർപാട്, ലോകമെമ്പാടും സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി കൂടി കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, ഒരു തീരാനഷ്ടമാണ് അദ്ദേഹത്തിൻ്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്... അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.. 

May 28, 2020

ഓർമ്മയിലെ കാന്താരി മധുരം 3 പിശുക്ക്

പിശുക്ക്
                                             കെ.സി.അലി ഇക്ബാല്‍
              അമ്പതുപൈസ നാണയം നമ്മുടെ ക്രയവിക്രയങ്ങളില്‍ നിന്ന് ഏതാണ്ട് പൂര്‍ണ്ണമായി പിന്‍വാങ്ങിയിരിക്കുന്നു. പക്ഷേ അന്ന് പട്ടാമ്പി അലക്സ് തിയേറ്ററില്‍ തറ ടിക്കറ്റെടുത്ത് സിനിമ കാണാന്‍ അമ്പതു പൈസ മതിയാ കും. വീട്ടില്‍ നിന്നു പട്ടാമ്പിയിലേക്കുള്ള 14 കിലോമീറ്റര്‍ ബസ് യാത്ര ചെയ്യാന്‍ മറ്റൊരു അമ്പതു പൈസ.തിരിച്ചും അത്ര തന്നെ.ആകെ ചെലവ് ഒന്നര രൂപ. പിന്നെ മിഠായി വാങ്ങാനും മറ്റുമായി പത്തു പൈസ. എന്നാ ലും മിച്ചം വരും. മൂന്നു രൂപയുണ്ട് കയ്യില്‍,ധാരാളമല്ലേ.

    "പണി തീരാത്ത വീട്” ആണ് സിനിമ. വീട്ടില്‍  വലിയ 'സമരം തന്നെ നടത്തിയിട്ടാണ് സിനിമയ്ക്കു പോകാന്‍ അനുവാദം കിട്ടിയത്. സാമൂ ഹ്യാന്തരീക്ഷം ഇന്നത്തേതിനെക്കാള്‍ മെച്ചമായത് കൊണ്ടായിരിക്കണം അക്കാലത്ത് കുട്ടികള്‍ക്ക് വീട്ടില്‍ നീന്നു പുറത്തിറങ്ങാന്‍ ഇന്നത്തെപോലെ കടുത്ത നിയന്ത്രണങ്ങളില്ലായിരുന്നു.

   ഉച്ചയ്ക്ക് 2.30 നുള്ള മാറ്റിനി ഷോ കാണാന്‍ രാവിലെ തന്നെ പുറപ്പെട്ടു. 
വൈകരുതല്ലോ. മയില്‍വാഹനം മോട്ടോര്‍ സര്‍വീസിന്‍റെ ബസുകളാണ് അക്കാലത്ത് പട്ടാമ്പി യാത്രയ്ക്കുള്ള ഏക ആശ്രയം. പത്തു മണിയോടെ പട്ടാമ്പിയിലിറങ്ങി തിയേറ്ററിലേക്ക് നടന്നു. പോക്കറ്റില്‍ ഇനിയും രണ്ടര രൂപയുണ്ട്. അലക്സ് തിയേറ്ററിന്‍റെ മുന്‍വശം ഇന്നത്തേതു പോലെ തിരക്കു ള്ളതായിരുന്നില്ല അന്ന്. തിയേറ്ററും ഇന്നാകെ മാറി.അന്നും ഇന്നും ഒരു പോലെ അവിടെ ഒരു ഹോട്ടലുണ്ട്. ഹോട്ടല്‍ കാലടി. മറ്റെല്ലാം മാറി. ആധുനിക രീതിയില്‍ നിരവധി കടകള്‍, മാളുകള്‍, ബേക്കറികള്‍, വലിയ തുണിക്കടകള്‍, പെട്രോള്‍ പമ്പ്... 
     തിയേറ്ററിന് മുമ്പില്‍ എതിര്‍ വശത്ത് അന്നൊരു പെട്ടിക്കടയുണ്ട്.കുറെ പ്രായമായ ഒരാള്‍ ആണ് കടക്കാരന്‍. ഭരണികളില്‍ നിരത്തി വച്ച മിഠായികള്‍, ആവശ്യക്കാര്‍ക്ക് ദാഹമക റ്റാന്‍ സര്‍ബത്ത് തട്ട്..ഇതൊന്നുമല്ല ആദ്യം തന്നെഎന്‍റെ ശ്രദ്ധയില്‍ പെട്ടത്. അവിടെ നിരനിരയായി തൂക്കിയിട്ട സിനിമാപ്പാട്ട് പുസ്ത കങ്ങളായിരുന്നു അത്.ഞാന്‍ കാണാന്‍ പോകുന്ന 'പണിതീരാത്ത വീട് ' എന്ന സിനിമയിലെ പാട്ടുകള്‍ ഉള്ള  ആറോ ഏഴോ പേജുള്ള  പുസ്തകം. എനിക്കതി ലൊരു പുസ്തകം വേണമാ യിരുന്നു. അതുകൊണ്ട് ഞാനവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. പക്ഷേ ആദ്യം ഞാനവിടന്ന് വാങ്ങിയത് ഒരു മിഠായി ആയിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരു സര്‍ബത്ത് കുടിച്ചു. അപ്പോഴൊക്കെ എന്‍റെ ശ്രദ്ധ അവിടെ തൂങ്ങുന്ന പാട്ടുപുസ്തകങ്ങളി ല്‍തന്നെയായിരുന്നു. സാവധാനത്തില്‍ ഞാനാപാട്ടുപുസ്തകത്തിന്‍റെ വില ചോദിച്ചു. എനിക്കു സന്തോഷ മായി.അതിനു മുപ്പതു പൈസ മാത്രമാണ് വില.വാങ്ങിയ ഉടന്‍ വലിയ ആകാംഷയോടെ അതുമുഴുവന്‍ മറിച്ച് നോക്കി.നേരം പിന്നേയും ബാക്കി.മാറ്റിനിയ്ക്കുള്ള ആളുകള്‍ വന്നു തുടങ്ങി.പെട്ടെന്നാണ് ഞാനൊരു കാര്യം ഞെട്ടലോടെ തിരിച്ചറിഞ്ഞത്.അതുവരെയുള്ള ചെലവുകളെല്ലാം കഴിഞ്ഞ്എന്‍റെ പോക്കറ്റില്‍ ഒരു രൂപ തികയില്ല.സിനിമയ്ക്കു ടിക്കറ്റെടുക്കാന്‍ അമ്പതുപൈസായും ബസിന് അമ്പതുപൈ സായും. പതിനഞ്ചു പൈസയുടെ കുറവ്. ഉള്ളില്‍ ഒരു കാളല്‍. എന്താണ് ചെയ്യാനാകുക?. വരിയില്‍ ആളുകള്‍ നിറയുന്നുണ്ട്. വരിയില്‍ ഏറ്റവും മുമ്പില്‍ നിന്ന് ആദ്യമേ  ടിക്കറ്റ് എടുക്കണമെന്ന് കരുതിയതാണ്.വല്ലാത്ത  വേവലാതിയിലായി. 
     ഇക്കാലത്താണെങ്കില്‍ കയ്യിൽ കാശില്ലെങ്കിൽ ഒരു കുട്ടിക്ക് വീട്ടിലേക്ക് 
ഫോണില്‍ വിളിക്കല്‍ മുതല്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടാകും ? അത്തരം ഒന്നും അന്നില്ലല്ലോ. പെട്ടിക്കടക്കാരനെ വീണ്ടും സമീപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. അയാളെയാണെങ്കില്‍ ഇപ്പഴത്യാവശ്യം പരിചയമായി.മിഠായിയും സര്‍ബത്തുമൊക്കെയായി കയ്യിലെ പണം മുഴുവന്‍ ചെലവഴിച്ചത് അയാളുടെ കടയിലായിരുന്നല്ലോ. പാട്ടുപുസ്തകം മടക്കിയെടുത്തിട്ട് അതിന്‍റെ പണം മടക്കിത്തരാമോ എന്ന എന്‍റെ ദയനീ യമായ ആവശ്യം അയാള്‍കഠിനമായി നീരാകരിച്ചുകളഞ്ഞു. പുസ്തകം വാങ്ങിനോക്കിയിട്ട് അയാള്‍ ഒന്നുകൂടി പറഞ്ഞു.
"ഇതിനിയാരും വാങ്ങില്ല.മുഷിഞ്ഞു,കേടുവന്നു."
ഏതായാലും സിനിമ കാണുക തന്നെ.ടിക്കറ്റ് എടുത്ത് അകത്തുകയറി. മുന്നില്‍ തന്നെയാണിരിപ്പുറപ്പിച്ചത്.നല്ല സിനിമയാണ്.ഇഷ്ട താരം പ്രേം നസീര്‍ ആണ് നായകന്‍.പക്ഷേ ഒന്നും മനസ്സില്‍ നില്‍ക്കുന്നില്ല.ബസ്സില്‍ ടിക്കറ്റ് എടുക്കാന്‍ കുറവുള്ള പൈസയെക്കുറിച്ചു മാത്രമാണ് ചിന്ത.
   സിനിമ കഴിഞ്ഞു.തല കുമ്പിട്ട് പുറത്തിറങ്ങി.കടക്കാരനെ ഒന്നുകൂടി സമീപിക്കുകയല്ലാതെ വഴിയില്ല.അയാള്‍ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. എങ്ങിനെയോ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.പിന്നെ എങ്ങിയേങ്ങി കരയാനും. ഒടുക്കം അയാള്‍ അലിഞ്ഞു. പാട്ടുപുസ്തകം തിരിച്ചെടുത്ത് പകുതി പൈസ തരാമെന്നായാള്‍ സമ്മതിച്ചു. കൂടെ മിഠായി യും. എനിക്ക്‌ വലിയ സന്തോഷമായി.

      അങ്ങനെ ഒറ്റയ്ക്കുള്ള ആദ്യത്തെ സിനിമ കാണല്‍ വിജയകര മായിത്തന്നെ പൂര്‍ത്തിയായി. പിന്നേയും തിയേറ്ററുകള്‍ക്ക് മുന്നില്‍ സിനിമാ പാട്ടുപുസ്തകങ്ങള്‍ വില്‍ക്കുന്നത് കണ്ടിട്ടുണ്ട്. വാങ്ങണമെന്ന് തോന്നിയിട്ടില്ല. ഒരു പക്ഷേ പണം കരുതലോടെ ചെലവഴിക്കണമെന്ന ഒരു പാഠം ഇത്തരത്തിലുള്ള ചില പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നാണ് ഞാന്‍ പഠിച്ചിട്ടുണ്ടാവുക. ജീവിതത്തിലുടനീളം ഈ കരുതല്‍ ഞാന്‍ പുലര്‍ത്തി യിട്ടുണ്ട്. സ്വന്തം പണമായാലും സംഘടനയുടെ പണമായാലും സര്‍ക്കാര്‍ പണമായാലും അങ്ങനെതന്നെ.ചിലരൊക്കെ പിശുക്കന്‍ എന്നു കളിയാക്കാ റുണ്ട്. അത്രയ്ക്ക് പിശുക്കനൊന്നുമല്ല ഞാന്‍ എന്നാണെന്‍റെയൊരു പക്ഷം

(തുടരും)
May 28, 2020

പൊരുത്തം ടി.പി.ശശികുമാർ അമരമ്പലം .

പൊരുത്തം
ടി.പി.ശശികുമാർ 
അമരമ്പലം .



വൈറ്റ് ഹൗസിൽ വൈറ്റ് വാഷ് കഴിഞ്ഞ ഉടൻതന്നെ പ്രത്യക്ഷപ്പെട്ട് അവിടത്തെ അന്തേവാസികളുടെ മനസ്സിൽ ഭീതി ജനിപ്പിച്ച ഒരു എട്ടുകാലിയുടെ കാണാച്ചരടുകളെ ചിത്രീകരിക്കുന്നതായിരുന്നു ആ കഥാകാരന്റെ ആദ്യത്തെ കഥ.

ഏതാണ്ട് അതു പോലെയുള്ള ഒരെട്ടുകാലിയെതന്നെയാണ് ഇന്നും അയാൾ തന്റെ പുത്തൻ പെയിന്റടിച്ച ചുമരിൽ കണ്ടത്.
ഒരു വ്യത്യാസം മാത്രം - ചുറ്റുപാടിൽ നിന്ന് ആക്രമിക്കപ്പെട്ട്, ഉള്ളിൽ ഭീതി ജനിച്ച കണ്ണുമായി എല്ലാവരുടെയും നോട്ടപ്പുള്ളിയായ ഒരു വൈറസ്സിനെയാണ് അത് ഓർമിപ്പിച്ചത്!

അന്നയാൾ ആ എട്ടുകാലിയെ നന്നായി ഭയപ്പെട്ടിരുന്നു.
തന്റെ നെറും തലയിൽ ഒരിടിത്തീയായി വീണ് സാഹചര്യങ്ങളെല്ലാം തനിക്ക് പ്രതികൂലമായി മാറിയതിന്റെ തുടക്കമായിരുന്നല്ലോ ആ സംഭവം?!

പിന്നീട് എട്ടുകാലിയെ കാണുന്നതു തന്നെ ഒരു ലക്ഷണക്കേടായി അയാൾ കണ്ടു.
അയാളുടെ ആത്മവിശ്വാസക്കുറവ് മുതലെടുത്ത് ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും, തക്ക സമയത്ത് പ്രത്യക്ഷപ്പെട്ട് ഭീതി സൃഷ്ടിക്കാനും അതിനു സാധിച്ചിരുന്നുവെന്നത് നേര്.

എന്നാൽ ഇന്ന് സാഹചര്യം കുറെയൊക്കെ മാറിയിരിക്കുന്നു.
നിരന്തര നിരീക്ഷണത്തിലൂടെയും പ്രതിരോധത്തിലൂടെയും എട്ടുകാലികൾക്കെതിരെ ജാഗ്രത പാലിക്കാൻ അയാൾ ശീലിച്ചിരിക്കുന്നു.
ആപത്തിനെ ഭയപ്പെടാതെ പൊരുത്തപ്പെടാനും ഒരു പക്ഷെ ,അതിനെ മറികടക്കാനുമുള്ള ഭാവനാ ലോകം അയാളിലുണർന്നു കഴിഞ്ഞു.
അതുകൊണ്ടായിരിക്കണം ആഎട്ടുകാലി ,നിറമുള്ള പുതിയ ചുമരിലെ ഒരു മൂലയിൽസുരക്ഷിതമായ അകലം പാലിച്ച് പരുങ്ങിയിരിക്കുന്നത്!
ആ ജീവിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ പഠിച്ചിരിക്കുന്നു.
മാത്രമല്ല തന്റെ അസ്തിത്വം എന്നു വേണ മെങ്കിലും നഷ്ടപ്പെടാം എന്ന വേദനിപ്പിക്കുന്ന ബോധമുണർത്താൻ പര്യാപ്തമായ കൂർത്ത് മൂർച്ചയുള്ള ഈർക്കിൽ ശകലങ്ങൾ അതിനെ അലട്ടാൻ തുടങ്ങിയിട്ടുമുണ്ട്.

എങ്ങും അതിജീവന മന്ത്രം !!

ആയിടയ്ക്ക് കഥാകാരനും തന്റെ മനോഭാവം മാറ്റിയ ചിലദർശനങ്ങളുണ്ടായി.

പണ്ടൊക്കെ മഞ്ഞക്കിളികളെ കണ്ട് മധുരം നുണഞ്ഞിരുന്ന അയാൾ എട്ടുകാലിയെ കണികണ്ടുണർന്ന ദിനം തനെഴുതിയ കഥയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത് എന്ന് തിരിച്ചറിഞ്ഞു!

ഇപ്പോൾ ആ കഥാകാരൻ എട്ടുകാലിയുമായുള്ള തന്റെ മ(മാ) ധ്യമപ്പൊരുത്തം ഉത്തമമായതിന്റെ മന:ശാസ്ത്രതലം വിശകലനം ചെയ്യുന്ന മറ്റൊരു കഥയുടെ പണിപ്പുരയിലാണത്രെ.!


May 28, 2020

സർപ്പസത്രം ശിവപ്രസാദ് പാലോട്


                            സർപ്പസത്രം

                                                 


ഒന്നുറങ്ങിയെഴുന്നേറ്റു 
ഭിത്തിയിൽ തെല്ലമർത്തി
വെളിച്ചം നിറച്ചപ്പോൾ

ഒപ്പമില്ല കിടക്കയിലവൾ
എങ്ങു പോയെന്നന്തിച്ചു നിൽക്കവേ,
പടമുരിഞ്ഞു കനകാംഗിയായ് നിവരുന്നു
അവൾ കിടന്നൊരാ പാതിക്കിടക്കയിൽ
പിളർന്ന നാവിനാൽ 
ചുണ്ടുരുമ്മി 
ഉറ പൊഴിഞ്ഞിളം 
മേനിത്തുടുപ്പിലൊരു സർപ്പം

ഇരുൾക്കെട്ടു പൊട്ടി
കെട്ടുപോകുന്നു വെട്ടം
അരിച്ചു കേറുന്നവൾ
പാദാദികേശം
തരിച്ചു പൊട്ടുന്നു
രോമകൂപങ്ങൾ
പൊടിഞ്ഞിറങ്ങുന്നു
ഘനജീവരസം
മറഞ്ഞു പോകുന്നു ബോധം
മതികെട്ടുറങ്ങുമ്പോൾ
ചെവിയിൽ മദിക്കും
സീൽക്കാരങ്ങൾ

രാ പുലരെ 
കുളിച്ചീറൻ മുടി 
ഈരിഴത്തോർത്തിൽ
പൊതിഞ്ഞു കെട്ടി
ചായകൊണ്ടു
വിളിച്ചുണർത്തുമ്പോൾ
നിലത്തു കാൽ കൊണ്ടു
വട്ടം വരച്ചിട്ടവൾ പറയുന്നു

ഇന്നലെ ഒന്നുറങ്ങിയെഴുന്നേറ്റു
നോക്കുമ്പോൾ
നിങ്ങളില്ലാ കിടക്കയിൽ
പകരമുണ്ടു കിടക്കുന്നൊരു സർപ്പം
ഞെട്ടി നിൽക്കുമ്പോൾ
അതരുമയായ് ചുണ്ടിൽ
ചുണ്ടു ചേർത്തു ജപിച്ച മന്ത്രത്തിൽ
പിണഞ്ഞു പോയി ഞാൻ
അഴിച്ചെടുക്കുവാൻ
കഴിയാതലിഞ്ഞു 
പോയാ സർപ്പ മേനിയിൽ

മെയ്യുകോർത്തുയർന്നു  പൊങ്ങിയും, 
ഫണങ്ങളുരുമ്മിയിഴഞ്ഞു നീങ്ങിയും
രാവൊടുങ്ങുമ്പോളുണ്ടുമെയ്യി
ലാഴ്ന്ന പല്ലിൻ  നീലച്ചപാടുകൾ

ഏതേതു സ്വപ്നമേതേതു
ജാഗരമെന്നു തീർച്ചയില്ലാത്തതിനാൽ
തമ്മിൽ ചുറ്റിവരിഞ്ഞുപോകുന്നു
പിന്നെയും നൃത്തമാടാൻ
കൊതിപ്പിക്കും പകലുകൾ



ശിവപ്രസാദ് പാലോട് 

May 28, 2020

ആർദ്രം (കഥ) ഉഷ മണലായ


ആർദ്രം 
 ഉഷ മണലായ

ഒരു മാസം മുമ്പാണ് എനിക്ക് ആ കത്തു കിട്ടിയത്.
   " പ്രിയപ്പെട്ട രാമു ,
മാധവൻ സാർ കാണണമെന്നു പറയുന്നു. തീർച്ചയായും വരണം. ഉപേക്ഷ കാണിക്കരുത്.
             സ്വന്തം
              ശ്രീമതി ചേച്ചി. "
പോകണമെന്നുറപ്പിച്ചതാണ്. കെട്ടിച്ചമച്ച യാന്ത്രികത്തിരക്കിൽ മനസ്സൊന്നുഴറിപ്പോയി. പിന്നതപ്പോഴോ മനസ്സിൽ നിന്നും മാഞ്ഞും പോയി.
     
       ഇന്ന് ഒരു അവധി ദിനം. മേശവലിപ്പിനുള്ളിൽ കുന്നുകൂടിക്കിടക്കുന്ന കടലാസുകൾ നീക്കം ചെയ്യുന്നതിനിടയിൽ തികച്ചും അവിചാരിതമായാണ് ആ കത്ത് വീണ്ടും ദൃഷ്ടിയിൽപ്പെട്ടത്  . രണ്ടു ദിവസത്തെ അവധി വാങ്ങി മറ്റൊന്നിനും കാതോർക്കാതെ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.


വണ്ടി ലേറ്റാണ്. സ്റ്റേഷനിലെ മായാക്കാഴ്ച്ചകളിലൊന്നും തന്നെ മനസ്സ് വ്യാപരിച്ചില്ല. മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് സ്മരണകളുടെ ഭാണ്ഡവും പേറി പ്ലാറ്റുഫോമിലൂടെ വെറുതെ നടന്നു.
                      'മടക്കേത്തറ ' അവിടെയായിരുന്നു എൻ്റെ ആദ്യത്തെ പോസ്റ്ററിംഗ്.  ഉൾനാടൻ ഗ്രാമങ്ങൾക്കിടയിലെ  ചെറിയ ഒരു പട്ടണം. മേലുദ്യോഗസ്ഥൻ്റെ ജാഡയേതുമില്ലാത്ത ഓഫീസർ മാധവൻ സാർ. നാൽപ്പതിനോടടുത്ത പ്രായം. യൗവ്വനം വിട പറയാൻ പോകുന്നതിൻ്റെ സൂചകമായി ഉയർത്തിക്കാട്ടുന്ന വെള്ളിക്കൊടികൾ തലയിലങ്ങിങ്ങായി കാണാം. നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങി  സെറ്റിലായതാണ് സാറിൻ്റെ കുടുംബം. ഓഫീസിൻ്റെ വളരെയടുത്തായാണ് അദ്ദേഹത്തിൻ്റെ വീട്.

      ഒരു വീട് കണ്ടെത്തണം. ഒന്ന് രണ്ട് ദിവസം ഓഫീസ് സമയം കഴിഞ്ഞാൽ വീടന്വേഷണവുമായി ഞങ്ങൾ ഇറങ്ങും നടത്തത്തിനിടയിൽ എൻ്റെ വീട്ടീലെ അവസ്ഥ സാർ ചോദിച്ചറിഞ്ഞു. അങ്ങനെ തികച്ചും അപ്രതീക്ഷിതമായാണ് സാർ ആ കാര്യം പറഞ്ഞത്.
"രാമൂന് ഓഫീസിൽ കിടത്തം തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടോ " ?
" ഇല്ല" യെന്നു ഞാൻ.
"എങ്കിൽ കിടത്തം അവിടെ തന്നെയാവട്ടെ. കഴിക്കാൻ ശ്രീമതിയുടെ കൈപുണ്യം. ഇനി മടുത്തൂന്ന് തോന്ന്വാണെങ്കിൽ അബൂക്കാൻ്റെ ചായക്കടേന്നും ആവാം. രാമൂന് എതിരഭിപ്രായം ഉണ്ട്ച്ചാൽ പറയണം ട്ടോ."
"ഇല്ല ". ഞാൻ തീർത്തു പറഞ്ഞു. അങ്ങനെ സാറും ശ്രീമതിചേച്ചീം മക്കളും ഉള്ള കുടുംബത്തിലെ ഒരംഗമായി ഞാനും മാറുകയായിരുന്നു.
                      തീവണ്ടി ഒരു ഫൂൽക്കാര ശബ്ദത്തോടെ സ്റ്റേഷനണഞ്ഞു. ഞാൻ എൻ്റെ ചിന്തകൾക്ക് വിരാമമിട്ട് അധികം തിരക്കില്ലാത്തൊരു കം ബാർട്ട്മെൻറിൽ കയറിക്കൂടി ഒരു വിൻഡോ സീറ്റ് തരപ്പെടുത്തി. ജാലകത്തിലൂടെ പുറം കാഴ്ച്ചകളിലേക്ക് തലയാഴ്ത്തി, ഒപ്പം എൻ്റെ ചിന്തകളുടെ വാതായനവും മലർക്കെ തുറന്നിട്ടു.

    മഞ്ഞുറഞ്ഞ പ്രഭാതങ്ങൾ മുറിയിലേക്ക് എത്തിനോക്കുമ്പോൾ മൂടിപ്പുതച്ച് കിടക്കുന്നതും സൂര്യകിരണങ്ങൾ വെയിൽ നാളങ്ങളെ വിഴുങ്ങാൻ തുടങ്ങുമ്പോൾ ഗാഢനിദ്രയിലാകുന്നതും എനിക്ക് പണ്ടേ ഇഷ്ടമാണ്.മാധവൻ സാർ വളരെ നേരത്തെ ഓഫീസണയുന്നതു കൊണ്ട് ഞാൻ ആ ശീലം പാടെ ഉപേക്ഷിക്കുകയായിരുന്നു. വീട്ടകങ്ങളേക്കാൾ ഭംഗിയുള്ള ഓഫീസ്  . ഒരോ ഫയലും വെക്കേണ്ടിടത്ത് അഥവാ ഇരിയ്ക്കേണ്ടിടത്ത് .അർജൻറായ ഒരു കടലാസ് ചോദിച്ചാൽ ഞാൻ തപ്പാൻ തുടങ്ങും അവസാനമില്ലാത്ത തപ്പൽ. കണ്ണടക്ക് മുകളിലൂടെ ഒരു പ്രത്യേക നോട്ടം നോക്കി അദ്ദേഹം പറയും ,"പടിഞ്ഞാറേ മൂലയിലെ രണ്ടാമത്തെ ഷെൽഫിലെ മൂന്നാമത്തെ ഡോയറിൽ ". അത് അച്ചട്ടായിരിക്കും.

    എക്കൗണ്ട് എൻഡിംഗ് ദിവസം, ആ വലിയ ലെഡ് ജർ തുറന്നു വെച്ച് മുകളിൽ നിന്നും താഴേക്ക് ദൃഷ്ടികൾ പായിക്കുമ്പോഴേക്കും അത്രയും സംഖ്യകൾ കൂട്ടിക്കഴിഞ്ഞിരിക്കും. 'കാൽക്കുലേറ്റർ തോറ്റോടും വേഗത '. എൻ്റെ മനസ്സറിയാതെ മന്ത്രിക്കും.
    സംഖ്യകൾ,  തീയ്യതികൾ ഒക്കെ ഓർത്തെടുക്കാനുള്ള അദ്ദേഹത്തിൻ്റെ വൈദഗ്ധ്യം  കമ്പ്യൂട്ടറിനേക്കാൾ എന്ന് പറഞ്ഞാലും അത് അതിശയോക്തിയാവില്ല.
   ചിന്തകൾ കാടുകയറുന്നതിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി. വണ്ടി എനിക്കിറങ്ങാനുള്ള സ്റ്റേഷനടുത്തു. ഞാനിറങ്ങി.
     
     ഒരു ടാക്സി വിളിച്ച് പിൻസീറ്റിൽ ചാരിയിരുന്ന് ഒരിക്കൽക്കൂടി കത്തെടുത്ത് നിവർത്തി. കത്തിൻ്റെ മുകളിലുള്ള ആ സ്ഥലപ്പേര് എന്നെ ഏറ്റവും അധികം ആകർഷിച്ച പ്രദേശം .പച്ചപിടിച്ച കുന്നിൻചരിവുകളും, മൃദുല ധവളമഞ്ഞും  നിറഞ്ഞ , പ്രകൃതി സൗന്ദര്യത്തിൻ്റെ വിലാസ രംഗഭൂമി. അവിടെ വെച്ചാണ് ഞാൻ റബേക്കയെ കാണുന്നതും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും.
സമുദ്രത്തിൻ്റെ തുടിക്കൊട്ടൽ പോലെ എൻ്റെ ചിന്തകൾക്കും കനം വെച്ചു.
കോളിളക്കം സൃഷ്ടിച്ചൊരു കല്ല്യാണം. രണ്ടു വീട്ടുകാരുടെയും തിരസ്കരണം. അന്നും ഇരു കൈയ്യും നീട്ടി സ്വീകരിച്ചതോ സാറും കുടുംബവും .

" പൂർവികർ പണിക്കഴിപ്പിച്ച ഈ സങ്കുചിത തറവാടുകൾ പുതുക്കിപ്പണിയാനൊന്നും നമ്മളെക്കൊണ്ടാവില്ല.അതിൻ്റെ ദ്രവിച്ച മേൽക്കൂരയിൽ നിന്നുള്ള മഴച്ചോർച്ചയും യഥാസ്ഥികത്വത്തിൻ്റെ തണുപ്പുമൊക്കെ പതിയെ കുറയും. അപ്പോൾ തിരിച്ചു വരാം.തത്ക്കാലം ദൂരേയ്ക്കൊരു ട്രാൻസ്ഫർ വാങ്ങൂ ".
സാറിൻ്റെ ഈ നിർദേശത്തെ ചേച്ചിയും കൂടി പിൻ താങ്ങിയപ്പോൾ ഒരു ഇൻറർ സ്റ്റേറ്റ് ട്രാൻസ്ഫർ വാങ്ങി പോന്നതാണ്.പിന്നെ ഒരു തിരിച്ചു പോക്കുണ്ടായില്ല.

ആദ്യമൊക്കെ മുടങ്ങാതെ കത്തയയ്ക്കുമായിരുന്നു.പിന്നതും കുറഞ്ഞു.
"സാർ മടക്കേത്തറയെത്തി ". ഡ്രൈവറാണ്.
ഞാനിറങ്ങി. ചുറ്റും നോക്കി. അടിമുടി മാറിയിരിക്കുന്നു.
പച്ചക്കിളിർത്ത പാടങ്ങളും വൈക്കോൽ കൂനകളും ചാണകം മെഴുകിയ തറകളും ഒന്നും കാണാനില്ല. ഇരുനില മാളികകൾ മാത്രം.
അബുക്കായുടെ ചായക്കട നിന്നിടത്ത് ഒരു വിദേശമദ്യക്കട. ഒന്നു ചോദിക്കണോ ? വേണ്ട മനസ്സു പറഞ്ഞു ഞാൻ നടത്തം തുടർന്നു.അതേ ഇതു തന്നെ . വീട് പുതുക്കി പണിഞ്ഞിരിക്കുന്നു . മുൻവശത്തേ ഡോർ അടഞ്ഞുകിടക്കുകയായിരുന്നു.
മുല്ലപ്പന്തലിന് ചുവട്ടിലെ ടാപ്പ് തുറന്ന് കാലും  മുഖവും കഴുകി. നനഞ്ഞ കൈ കൊണ്ട്  മുടി ചീകി ഒതുക്കി .
ഒരുപാട് കാലത്തിനു ശേഷം തന്നെ കാണുമ്പോൾ സാറിൻ്റെ മുഖത്ത് മിന്നി മറയുന്ന ഭാവമോർത്ത് ഒരു ചെറു ചിരിയോടെ കാളിംഗ് ബെല്ലിൽ വിരലമർത്തി. ഡോറ് തുറന്നു.ഒരു യുവതിയും പിന്നാലെ നാലഞ്ചു വയസ്സുള്ള പെൺകുട്ടിയും.
ഞാൻ സ്വയം  പരിചയപ്പെടുത്തി.
"ഇരിക്കൂ അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട് ".
" സാറെവിടെ "?
"അച്ഛൻ പോയി ".
എങ്ങോട്ടെന്ന് ചോദിക്കാൻ ഒരുങ്ങും മുമ്പ് മറുപടി വന്നു.
" ഒരു മാസം മുമ്പായിരുന്നു അച്ഛൻ്റെ മരണം. അറ്റാക്കായിരുന്നു. 
" ചേച്ചി " ?
"അമ്മ ആറു മാസം മുമ്പും ". ഉള്ളിൽ തികട്ടി വന്ന ഗദ്ഗദം ഇറക്കാൻ ശ്രമിക്കവെ അവർ തുടർന്നു.
"അമ്മയുടെ മരണം പെട്ടെന്നായിരുന്നു. ഒരുറക്കത്തിൽ ആരുമറിയാതെ. അതിന് മുമ്പെ അച്ഛൻ്റ ഓർമ്മകൾ മങ്ങാൻ തുടങ്ങിയിരുന്നു.അമ്മയുടെ മരണത്തോടെ ഏതാണ്ട് പൂർണമായി ". അവരുടെ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലാതെ എൻ്റെ തല കുനിഞ്ഞു പോയി. 
"കഴിച്ചതും കുളിച്ചതും മറന്നു പോവുക. പല്ലുതേപ്പും ഷെയ് വ് ചെയ്യലും അറിയാതാവുക .ഈ കുഞ്ഞിനെ പോലും മറന്നു പോവുക ".
കണ്ണിൽ നിന്ന് അടർന്നുവീണ മിഴിനീർ കണങ്ങൾ മായ്ക്കാൻ പാടുപെടുമ്പോൾ ഞാൻ കേട്ടു
"മുത്തശ്ശൻ ഒരീസം 'ജിമ്മീ 'ൻ്റെ ബിസ്ക്കറ്റ് എടുത്ത് തിന്നു".
തുടർന്ന് കേൾക്കാനുള്ള ശക്തിയില്ലാതെ ഞാൻ ഇറങ്ങിയോടി. അപ്പോൾ ഉറക്കെയുള്ള ഒരു തേങ്ങൽ കേട്ടു .അത് എൻ്റെ ഉള്ളിൽ നിന്ന് തന്നെയായിരുന്നു.


Wednesday, May 27, 2020

May 27, 2020

പൊൻ പുലരി ഉദിക്കട്ടെ ഇ.എസ്. പ്രീതി കിഴൂർ

പൊൻ പുലരി ഉദിക്കട്ടെ
ഇ.എസ്. പ്രീതി 
കിഴൂർ

മാനവരാശിയെ കൊന്നൊടുക്കും
കൊറോണ വൈറസിനെ 
ഇല്ലായ്മ ചെയ്യാനായ് ഒത്തു പിടിക്ക നാം
ലോക്ക് ഡൗൺ എന്നൊരു മാർഗ്ഗരൂപേ 
മാസ്ക്ക് ധരിച്ചിടാം അകലം പാലിച്ചിടാം
നല്ലൊരു നാളേക്ക് വേണ്ടിയല്ലോ 
സാനിറ്റൈസറും സോപ്പുമായ് നമ്മൾ
കൈകൾ ഇടയ്ക്കിടെ ശുദ്ധിയാക്കാം 
ശുചിത്വം പാലിച്ചും നിയമങ്ങൾ പാലിച്ചും
ഒറ്റമനസ്സുമായ് മുന്നേറിടാം
ഇരന്നു വാങ്ങാതെ ഒതുങ്ങികൂടി നാം
ഈ രോഗത്തിൻ ലോകവ്യാപ്തി തടഞ്ഞിടാം 
കൈകൾ കൂപ്പുന്നു നമുക്കു കരുതലായ് 
നില്ക്കുന്ന ആരോഗ്യ പോലീസ് പ്രവർത്തകരെ 
നമിക്കുന്നു ഞാനീ ജനകീയ സർക്കാറിനെയും 
ലോകത്തിൻ മാതൃകയാം എൻ നാടിനേയും 


May 27, 2020

വെള്ളം(കവിത) അക്ബർ അണ്ടത്തോട്



കവിത 
വെള്ളം
                                         അക്ബർ അണ്ടത്തോട്





ജീവൻ്റെ ഓരോ തുടിപ്പിനും
പ്രകൃതി ചുരത്തുന്ന മുലപ്പാലിൻ്റെ നൈർമല്ല്യം.

ഭൂമിയുടെ ആത്മാവു തേടി
ആഴത്തിൽ വകഞ്ഞു ചെല്ലുന്നവർക്കു
മുമ്പിലൊഴുകാനൊരുറവ.

മറഞ്ഞ വിത്തിനു നാമ്പെടുക്കാനൊരു തുള്ളി
തീരം നനച്ചു പുഴക്കൊഴുകാനൊരു വഴി
പുഴകൾക്കൊടുവിൽ ഒഴുകിക്കറയാൻ
മഴത്തറവാടായൊരു കടൽ
കടലിനു നിരാവിയായ് 
മേഘമേറാനൊരു വേനൽ
ദാഹാർത്തരുടെ ആകാശങ്ങളിൽ
മേഘങ്ങൾക്കു പെയ്യാനൊരു മഴ..........

ഈ സുതാര്യ ജലച്ചക്രം കൊണ്ടളന്നെടുക്കാം
ഭൂമിയിലും പ്രപഞ്ചത്തിലും ജീവസാന്നിധ്യം.

എങ്കിലും നമ്മൾ
വരൾച്ചയുടെ ആഴംകൊണ്ടല്ലാതെ
വെള്ളത്തിൻ്റെ മഹത്വം കോരുന്നേയില്ല.

ഒഴുകാൻ നദികളെല്ലാം
കൊടുമുടികളിൽ നിന്നാണിറങ്ങുന്നതെങ്കിലും
നാം വെള്ളത്തിനു കിണർ കുഴിച്ചതോ
ഭൂമിക്കടിയിലേക്ക്!

അറിവിന്നപ്പുറത്തെ ഉൺമയെക്കാണാനിനി
ബോധ്യങ്ങളെ തലകീഴാക്കിയെത്ര തപസ്സു വേണം?


ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.