ആൾമാറാട്ടം സുനീതി ദിവാകരൻ
കവിത
സുനീതി ദിവാകരൻ
ആൾമാറാട്ടം
ആളുകളറിയാതെ ആൾക്കൂട്ടത്തിൽ
ഇറങ്ങി ഒന്നു കറങ്ങണം
അപരിചിതർക്കിടയിലല്ല – അറിയുന്നവർക്കിടയിൽ
മുഖപുസ്തകത്തിൽ നിന്ന് ഒരു മുഖം
കടമെടുത്ത് ഇറങ്ങിത്തിരിക്കണം
ഇതാരാണപ്പാ.......എവിടെയോ കണ്ട്......?
കണ്ണുകളാൽ ചോദ്യങ്ങളെറിയുമ്പോൾ
ദേഹത്ത് തട്ടാതെ ഒഴിഞ്ഞു മാറണം
വട്ടം കൂടാൻ ആളുകളെ കിട്ടിയാൽ
തത്വചിന്തകൾ വെച്ചു കാച്ചണം
വാട്സ് ആപ്പ് ഗുഡ്മോർണിംഗ് മെസ്സേജുകളുടെ
ആഴത്തിലുള്ള അർത്ഥങ്ങളും
ടിക് ടോക് ആശയങ്ങളും ആശയക്കുഴപ്പങ്ങളും
അമേരിക്കയും ചൈനയും കൊറിയയും
സാമ്പത്തിക മാന്ദ്യവും
വർക്ക് ഫ്രം ഹോമിന്റെ മെച്ചവും ദോഷവും
ഒക്കെ വിഷയങ്ങളാക്കണം
നാലാൾ കൂടി നില്ക്കുന്നുണ്ടെങ്കിൽ
ഇടയിൽ കേറി തലയൊന്നിടണം
വിഷയം അറിയാത്തതാണെങ്കിലും
അഭിപ്രായം പറഞ്ഞ് കൂട്ടത്തിൽ കേമനാവണം
പിന്നെ ഉറക്കെ ചിരിക്കണം
കൂട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറി
ഉഴന്നു നിൽക്കുന്ന ഒരുവനെ കണ്ടാൽ
വെറുതെ വിടരുത്
അവന്റെ ഷിർട്ടിന്റെ ചുളിവിലേക്കും
തേഞ്ഞു തീരാറായ ചെരുപ്പിലേക്കും നോക്കി
ആക്കി ഒന്നു ചിരിക്കണം
പിരിഞ്ഞു പോരും വരെ
ഇവരെയും അവരെയും
അറിയുന്നവരെയും അറിയാത്തവരെയും
ജീവനോടെ കീറി മുറിക്കണം
മടങ്ങി സ്വന്തം താവളത്തിലെത്തുമ്പോൾ
മുഖം മൂടി അഴിച്ചുവെച്ച്
കണ്ണാടിയിൽ സ്വന്തം മുഖമൊന്നുനോക്കണം
എവിടെയായിരുന്നു ഈ ഞാൻ?
തിരക്കിലാരും ഒന്നു തിരക്കുകപോലും ചെയ്തില്ലല്ലോ
മുഖവും പേരുമൊക്കെ മറന്നു തുടങ്ങിയോ
അതോ ജീവൻ ബാക്കിയിരിക്കേ
ദയാവധം നടത്തിയോ
അധികം ചിന്തിക്കണ്ടാ......അറിഞ്ഞിരുന്നാൽ മാത്രം മതി
.ആൾമാറാട്ടം ഒരനുഗ്രഹം തന്നെയാണ്.