എഡിറ്റോറിയല്‍
May 19, 2020
രണ്ടാം ലക്കം എഡിറ്റോറിയല്‍
എഡിറ്റോറിയല്‍
ജീവിതത്തിനു മേൽ നാം അടയിരിക്കാൻ തുടങ്ങി ദിവസങ്ങളേറെ കഴിഞ്ഞു പോയി.
പ്യൂപ്പയിൽ നിന്ന് വിരിഞ്ഞിറങ്ങുന്ന ശലഭങ്ങൾ പേലെ, മുട്ടകൾക്കുള്ളിൽ
നിന്ന് പുറത്തുവരുന്ന കിളിക്കൊഞ്ചൽ പോലെ, മഴയത്ത് പുതുമണ്ണിൽ
പൊട്ടിമുളക്കുന്ന വിത്തുകൾ പോലെ. നാം ഒരു പുനർജനിയിലാണ്. അറിവുകളിൽ
നിന്ന് തിരിച്ചറിവുകളിലേക്ക്, കൂടുതൽ കൂടുതൽ മനുഷ്യത്വത്തിലേക്ക് നാം
നടന്നു തുടങ്ങി. പെരിവെയിലത്ത് അങ്ങോട്ടുമിങ്ങോട്ടും തണൽ പകരുന്ന
മരങ്ങളിൽ നിന്ന് നാം കരുതലുകൾ പഠിച്ചു. മുമ്പെങ്ങുമില്ലാത്ത വിധം
മലിനീകരണങ്ങളിൽ നിന്ന് മോചനം നേടിയ പ്രകൃതിയും പുനർജനിയിലാണ്. നമ്മുടെ
മനസ്സുകളുടെ ഈ നൈർമല്യവും പ്രകൃതിയുടെ നവജീവനും നമുക്ക്
കാക്കേണ്ടിയിരിക്കുന്നു. മഹാമാരിയുടെ വർത്തമാനകാലത്തെ നാം പിന്നീട്
ഒാർക്കുന്നത് നമ്മുടെ ഒരുമയുടേയും കരുതലുകളുടെയും പോരാട്ടത്തിന്റെയും
നാളു കളുടേ തായിരിക്കണം. നാമോരോരുത്തരും പടയാളികളായ മഹായുദ്ധം.
ലോക്ക് ഡൗണിന്റെ അടയിരുപ്പുകാലത്താണ് കവിഭാഷയുടെയും ജനനം.
ഒന്നാം ലക്കത്തിൽ പ്രശസ്തരും പുതുമുഖങ്ങളുമായ എഴുത്തുകാർ. എഴുതി വളരുന്ന
കുട്ടികളെയും നമുക്ക് പരിചയപ്പെടുത്താനായി. സഹൃദയരായ വായനക്കാർ നവ
മാധ്യമങ്ങളിൽ കവിഭാഷയെ ഏറ്റുവാങ്ങി. മികച്ച രചനകളും വായനക്കാരുടെ
പ്രതികരണങ്ങളും കവിഭാഷയെ തേടിയെത്തി. ആദ്യലക്കത്തിന് കിട്ടിയ പിന്തുണ
നൽകിയ ഊർജത്തിൽ നിന്നാണ് രണ്ടാം ലക്കം പിറക്കുന്നത് . ജൂൺ ലക്കം
നേരത്തെത്തന്നെ വായനക്കാർക്കായി സമർപ്പിക്കുകയാണ്. മാസികയുടെ പിഡിഎഫ്
രൂപവും ഫ്ളിപ്പ് ബുക്ക് ലിങ്കും സൗഹൃദങ്ങൾക്കിടയിൽ പങ്കിട്ട്
പ്രചരിപ്പിക്കുക. പ്രസിദ്ധീകരണ രംഗത്തെ കുത്തക വത്കരണങ്ങൾക്കെതിരെയുള്ള
സമാന്തര അക്ഷര പ്രതിരോധം കൂടിയാണ് കവിഭാഷ .
ശിവപ്രസാദ് പാലോട്
എഡിറ്റർ