പരമ്പരകൾ
June 15, 2020
ഓർമ്മയിലെ കാന്താരിമധുരം 19 കെ.സി. അലി ഇക്ബാല്‍
ഔപചാരിക വിദ്യാഭ്യാസം പലരെയും “ചക്കിനു ചുറ്റും തിരിയുന്ന കാളകളെ” പ്പോലെ യാക്കിക്കളയും.പലര്‍ക്കും സ്വന്തം കഴിവുകള്‍ പ്രയോഗിക്കാനുള്ള അവസരങ്ങള്‍ ലഭിക്കാതെ പോകും.പഠനത്തില്‍ വലിയ മികവു പുലര്‍ത്തിയ പലരും ഗുമസ്തപ്പണി ചെയ്തോ അല്ലെങ്കില്‍ സ്വഭാവിക പ്രമോഷന്‍ എന്ന ഭാഗ്യം കിട്ടി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങിയോ വിരമിക്കും.അതിനപ്പുറമെന്താകാന്‍ ? ഇടക്കാലത്ത് പഠന മികവുള്ളവരെയും അല്ലാത്തവരെയും മെഡിസിനോ അല്ലെങ്കില്‍ എഞ്ചിനീയറിങ്ങിനോ അയക്കാമെന്ന ഓപ്ഷന്‍ കൂടി കിട്ടി. അതുമിപ്പോള്‍ ഒരു സാധ്യതയല്ലാതായി മാറി.
പ്രത്യേകിച്ച് കഴിവുകളൊന്നുമില്ലാത്ത ശാരീരിക ശേഷി കുറഞ്ഞ എന്നെപ്പോലുള്ള പഞ്ചപാവങ്ങള്‍ക്ക് റഹീം അക്കാലത്ത് ആരാധനാപാത്രമായിരുന്നു. ബാലനായിരിക്കെ തന്നെ വീട്ടുകാര്‍ കാണാതെ ബീഡി വലിക്കുക, സൈക്കിളിലും മറ്റും പലതരം അഭ്യാസങ്ങള്‍ കാണിക്കുക എന്നിത്യാദി കാര്യങ്ങളാല്‍ അവന്‍ ഞങ്ങള്‍ സമപ്രായക്കാരെ അത്ഭുത പ്പെടുത്തി. വീട്ടിലെ കവുങ്ങിന്‍ തോട്ടത്തിലെ നോക്കെത്താത്ത ഉയരത്തിലേക്ക് വളര്‍ന്ന കവുങ്ങുകളില്‍ അവന്‍ പാഞ്ഞുകയറും. അവിടെനിന്ന് താഴെയിറങ്ങാതെ തന്നെ കവുങ്ങിന്‍ തലപ്പ് ആയത്തില്‍ ആട്ടി അടുത്ത കവുങ്ങിലേക്ക് പറക്കും. ഇങ്ങനെ ഞങ്ങളെ വിസ്മയത്തുമ്പത്തു നിര്‍ത്തിയ റഹീമിന് പിന്നീടെപ്പോഴാണ് ശാപമോക്ഷം കിട്ടിയത്?
പലതരം ബിസിനസ്സുകള്‍, കോടികളുടെ ആസ്തി, വിവിധ ഭാഷകള്‍ സംസാരിക്കുന്ന പലരാജ്യക്കാരായ ജോലിക്കാര്‍, കൂറ്റന്‍ കാറുകള്‍ ഒക്കെയുള്ള ഇന്നത്തെ റഹീം നമ്മുടെ ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ മേന്മയാല്‍ ഉണ്ടായി വന്നയാളല്ല യെന്ന് തീര്‍ച്ച.
”അവനെ ആ ഭാഗത്തെവിടെയെങ്കിലും വല്ല വര്‍ക്ക് ഷോപ്പിലോ മറ്റോ നിര്‍ത്താമോ? എന്തെങ്കിലും പണിയറിഞ്ഞാല്‍ ജീവിച്ചുപോകുമല്ലോ. സ്കൂളിലയച്ചിട്ട് കാര്യമൊന്നു മില്ല”എന്ന് സാത്വികനായ റഹീമിന്‍റെ ഉപ്പ വേവലാതിപ്പെടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
അങ്ങനെയവന്‍ വര്‍ക്ക് ഷോപ്പില്‍ പണിയഭ്യസിച്ചതും എന്‍റെ ഓര്‍മ്മയിലുണ്ട്. ഒന്നല്ല പിന്നേയും വാഹനങ്ങള്‍ നന്നാക്കുന്ന പല പല വര്‍ക്ക് ഷോപ്പുകള്‍ മാറി മാറി തന്‍റെ യഥാര്‍ത്ഥ തൊഴിലിടം കണ്ടെത്തിയ പോലെ അവന്‍ അഭ്യസിച്ചുകൊണ്ടിരുന്നു.ഭാഗ്യം തുണച്ചു എന്നേ സാധാരണ ഗതിയില്‍ ആരും പറയൂ. പക്ഷേ ഭാഗ്യമാണോ ? അഭിരുചിക്കനുസരിച്ച വഴി തുറന്നുകിട്ടി എന്നു പറയാം. പക്ഷേ പലപ്പോഴും കൂട്ടികളുടെ അഭിരുചി ആരാണു പരിഗണിക്കാറുള്ളത്?
അങ്ങനെ പഠനത്തില്‍ മോശമായിരുന്ന എഴുത്തും വായനയും തന്നെ സ്കൂള്‍ പഠന കാലത്ത് അഭ്യസിക്കാന്‍ മറന്നുപോയ റഹീം പല ഭാഷകള്‍ സംസാരിക്കുന്നത് കണ്ട് ഇന്ന് ഞാന്‍ അന്തിച്ചുനില്‍ക്കുന്നു. ഉയര്‍ന്ന തലങ്ങളില്‍ ജോലിചെയ്യുന്ന പലരുമായും അനായാസേന ഇടപെടുന്ന റഹീമിനെ കാണുമ്പോള്‍ ഇതെവിടെ നിന്നാണ് അഭ്യസിച്ചത് എന്ന് ആശ്ചര്യപ്പെടുന്നു. സ്വന്തം ബിസിനസ് സംബന്ധമായ ആസൂത്രണം കൃത്യതയോടെ ചെയ്യുന്ന നിരന്തരമായി പലയിടത്തേക്കും യാത്ര ചെയ്യുന്ന റഹീം കുടുംബങ്ങളെയും നാട്ടുകാരെയും തന്നോട് കണ്ണി ചേര്‍ത്തു നിര്‍ത്തുന്നു.നന്നാകില്ല എന്ന് ശപിച്ച ലോകത്തോട് തലയുയര്‍ത്തി റഹീം “ഇതാ ഞാന്‍ " എന്ന് അടയാളപ്പെടുത്തുന്നു.
മൂന്നരപതിറ്റാണ്ടു കാലം നീണ്ടുനിന്ന അധ്യാപനത്തിനിടയ്ക്ക് പലകുട്ടികളിലും ഞാന്‍ റഹീമിനെ കണ്ടുമുട്ടി. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യുന്ന വേദികളില്‍ റഹീമിന്‍റെ കഥ ഞാന്‍ അവതരിപ്പിച്ചു. കുരുത്തക്കേട് കാണിക്കുന്ന ചിലരെ ഒന്നുപ ദേശിക്കാന്‍ എന്നോട് സഹായം ചോദിച്ച രക്ഷിതാക്കളോട് റഹീമിനെപ്പോലെയാ യേക്കാം എന്ന് സമാശ്വസിപ്പിച്ചു. പാഠപുസ്തകങ്ങളില്‍ നിന്നല്ല ജീവിതത്തില്‍നിന്ന് ചുറ്റുപാടുകളില്‍ നിന്ന് പോരാടി പാഠങ്ങള്‍ പഠി ച്ചവരില്‍ നിന്ന് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ചര്‍ച്ച ആരംഭി ക്കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നത് അതുകൊണ്ടാണ്.
ബീഡി വലിച്ചതോ മറ്റുകുന്നായ്മകള്‍ കാണിച്ചതോ മഹത്വവല്‍ക്കരി ച്ചിരിക്കുന്നു എന്ന് തെറ്റിദ്ധരിക്കരുത്. പുസ്തക പാഠങ്ങളേക്കാള്‍ പ്രധാന പ്പെട്ട ജീവിത പാഠങ്ങള്‍ പഠനത്തിന്‍റെ ഭാഗമാകേണ്ടതാണ് എന്ന് പറയുകയാ യിരുന്നു.പക്ഷേ മാറ്റം വേണമെന്ന് സമ്മതിക്കുന്നവര്‍ തന്നെ മാറ്റാന്‍ തുടങ്ങു മ്പോള്‍ എതിര്‍പ്പുമായി രംഗത്തുണ്ടാകുമല്ലോ. അതുകൊണ്ട് നമുക്ക് പാഠ പുസ്തകങ്ങള്‍ നന്നായി പഠിക്കുകയും പരീക്ഷയ്ക്ക് ഉത്തരങ്ങള്‍ തെറ്റു കൂടാതെ എഴുത്തുകയും ചെയ്ത് കാലം കഴിക്കാം.