ലേഖനം
May 18, 2020
പറ്റിയതാർക്ക്...? ലേഖനം രേഖ ആർ താങ്കൾ
ലേഖനം
രേഖ ആർ താങ്കൾ
പറ്റിയതാർക്ക്...?
സാമൂഹ്യമാധ്യമങ്ങളുമായി അപ്പപ്പോൾ സംവദിക്കാത്തതിനാലും പത്രവായനഒരുദിവസത്തെ ഏറ്റവും അവസാനത്തെ കർമ്മമായതിനാലും (സ്വസ്ഥമാകുമ്പോൾ മാത്രം സ്വന്തമാകു ന്നത് ) ദൈനംദിന വാർത്തകൾ മണിക്കൂറുകൾ പിന്നിലാണ് എന്നിലേക്ക്
എത്താറുള്ളത്. ലോകത്തിനൊപ്പം സഞ്ചരിക്കണം എന്നറിയാത്തതിനാലല്ല,
ഓടിയെത്താൻ കഴിയാത്തതിനാലാണ്.
നിത്യസംഭവങ്ങളായി കഴിഞ്ഞിട്ടുള്ള പല വാർത്തകളും വളരെ പാസ്സീവായി
വായിച്ചു പോകാനിപ്പോൾ കഴിയാറുണ്ട്. ഇരയോ പ്രതിയോ കുട്ടികളാണെങ്കിൽ അത്
ഉണ്ടാക്കുന്ന നീറ്റൽ വളരെ വലുതാണ്. ഒന്നും ചെയ്യാനാകാത്തതിന്റെ
കുറ്റബോധവും നിരാശയും അമർഷവും ദിവസങ്ങളോളം എന്നിൽ നീണ്ടു നിൽക്കും.
പലപ്പോഴും അത് സ്വന്തം പ്രവർത്തികളുടെ താളം തെറ്റിക്കും. പുതിയ പല
തീരുമാനങ്ങളും എടുക്കും. കഴിയുന്നതൊക്കെ നടപ്പാക്കും. തൊട്ടടുത്ത ദിവസം
ക്ലാസ്സിൽ കുഞ്ഞുങ്ങളുമായി ചർച്ച ചെയ്യും. ഇതൊക്കെയാണ് പതിവ്
പത്താം ക്ലാസുകാരനെ രണ്ടു പത്താം ക്ലാസ് വിദ്യാർഥികൾ
വെട്ടിക്കൊന്നുവെ ന്ന വാർത്തയേൽപ്പിച്ച ആഘാതത്തിൽ നിന്ന് എങ്ങനെയാണ്
മോചനം നേടുക എന്നറിയില്ല. എന്റെ കുഞ്ഞുങ്ങളെ (പ തിനൊന്നാം ക്ലാസ്സുകാരെ)
കാണാനും അവരുമായി സംവദിക്കാനും കഴിയാത്ത ഇന്നത്തെ സാഹചര്യത്തിൽ
എന്തെങ്കിലും കുത്തി കുറിക്കാതെ വയ്യ
നമ്മുടെ മക്കൾക്ക് എന്തുപറ്റിയെന്ന് ചിന്തിക്കുമ്പോൾ, പറ്റിയത്
നമുക്കല്ലേ യെന്ന് എനിക്ക് തോന്നുന്നു. കൗമാരക്കാർക്ക് എന്തെങ്കിലും
പറ്റിയാൽ അതിന്റെ ഉത്തരവാദികൾ അച്ഛനമ്മമാരും അധ്യാപകരും മാത്രമാണ്. അവർ
രൂപപ്പെട്ടു വരുന്നേയുള്ളൂ. അവരുടെ ലോകം കുടുംബവും വിദ്യാലയവും ആണ്. അവരെ
അണച്ചു പിടിക്കാനും ജീവിക്കാൻ കൊള്ളാവുന്നവരായി വളർത്താനും കഴിയേണ്ടത്
രക്ഷിതാക്കൾക്കും അധ്യാപകർക്കുമാ ണ്. മൊബൈലിനോ ലഹരിക്കോ അടിമകളാകാതെ
ഇത്തിരി കൂട്ടുകെട്ടും കുറച്ചു പ്രേമവും കൗമാരചാപല്യങ്ങളും ഒക്കെയായി
കുറെയൊക്കെ പഠിച്ച് നല്ല കുഞ്ഞുങ്ങളായി ജീവിക്കാൻ അവർക്ക് കഴിയാതെ
പോകുന്നത് നമ്മുടെ കുറ്റമ ല്ലേ?
ഡോക്ടർക്ക് കൈപ്പിഴ പറ്റിയാൽ ഒരു രോഗിയെ മരിക്കുന്നുള്ളൂ.
അധ്യാപകന്റെ അശ്രദ്ധകൊണ്ട് ഒരു തലമുറയാണ് മരിക്കുന്നത്. ഈ ലോക്ഡൗൺ
കാലത്ത് വീട്ടിലിരിക്കുന്ന നമ്മൾ അധ്യാപകർ ഇതിനൊക്കെ എന്തു പിഴച്ചു എന്ന്
ചിന്തിക്കുന്നവർ ഉണ്ടാകാം. കുടുംബ സാഹചര്യം കുട്ടിയുടെ സ്വഭാവത്തിൽ
വളരെയേറെ സ്വാധീനം ചെലുത്തുന്നുമുണ്ട്. വേണ്ടതിനും വേണ്ടാത്തതിനും
രക്ഷിതാക്കളുടെ അമിത വാത്സല്യം കുഞ്ഞുങ്ങൾക്ക് വിനയാകുന്നുമുണ്ട്.
എന്നാലും പൂർണ്ണമായി അധ്യാപകർക്ക് കൈകഴുകാനാകുമോ? നമ്മുടെ മക്കൾ ഇങ്ങനെ
സ്വയം നിയന്ത്രിക്കാൻ കഴിയാത്തവരാകുന്നതിൽ നമുക്കും പങ്കില്ലേ? ക്ഷമയും
സ്നേഹവും വാത്സല്യവും കരുതലും പകർന്നു നൽകാൻ നമുക്ക് കഴിയാതെ
പോകുന്നുണ്ടോ? നമുക്ക് ഇതിൽ പലതും ചെയ്യാനില്ലേ? പരിഹാര
നിർദ്ദേശത്തിനൊന്നും ഞാൻ മുതിരുന്നില്ല . എന്റെ കുഞ്ഞുങ്ങളെ
കാണാനാകാത്തതുകൊണ്ട് വേദന ഇവിടെ പങ്കുവച്ചു എന്നുമാത്രം