കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, June 5, 2020

June 05, 2020

ലേഖനം പരിസ്ഥിതിദിനം ഒരു പഠന പ്രവർത്തനം ശിവപ്രസാദ് പാലോട്

ലേഖനം
പരിസ്ഥിതിദിനം ഒരു
പഠന പ്രവർത്തനം
ശിവപ്രസാദ് പാലോട്
 

മനുഷ്യൻ്റെ ഇടപെടൽ നിമിത്തം പരിസ്ഥിതിക്ക് കോട്ടം തട്ടുന്നുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.
Celebrate biodiversity എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. പ്രകൃതിയും ജീവജാലങ്ങളും നിരവധി ഭീഷണികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുകയാണ് പരിസ്ഥിതി ദിനം. ജീവ വായുവും ജലവുമുള്‍പ്പെടെ മനുഷ്യന് ആവശ്യമായതെല്ലാം നല്‍കുന്നത് പ്രകൃതി. എന്നാല്‍ നമ്മുടെ അത്യാഗ്രഹവും ചൂഷണവും പരിസ്ഥിതി മലിനീകരണവുമാണ് പ്രകൃതിയുടേയും പ്രകൃതി വിഭവങ്ങളുടേയും നാശത്തിന് കാരണമാവുന്നത്. സസ്യങ്ങളും ജന്തുക്കളുമടക്കം 10 ലക്ഷം ജീവി വര്‍ഗ്ഗങ്ങളാണ് ഇന്ന് വംശനാശ ഭീഷണി നേരിടുന്നത്. പരിസ്ഥിയുടെ നാശത്തിന് കാരണമായ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങളാണ്  ഇന്ന് നമ്മള്‍ നേരിടുന്ന പല പ്രകൃതി ദുരന്തങ്ങളും എന്നും തിരിച്ചറിയേണ്ടതുണ്ട്.

        ജൈവവൈവിധ്യ സംരക്ഷണം ആഘോഷമാവട്ടെ, ജൈവ വൈവിധ്യ സംരക്ഷണ മെന്നാൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള സ്വാഭാവിക അവസരം കളയാതിരിക്കലാണ്, മുമ്പിൽ കാണുന്ന ചെമ്പരത്തി ചെടി വെട്ടിക്കളഞ്ഞ് പകരം ചട്ടിയിൽ വേറെ ചെടിവച്ചു പിടിപ്പിക്കാറുണ്ട് നാം. അതല്ല ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെ കാതൽ, മണ്ണിൽ വളരാൻ സ്വാതന്ത്ര്യം നൽകലാണ്. മരത്തിലെ കിളിക്കൂട് നശിപ്പിക്കുകയും കൂട്ടിൽ ലവ് ബേർഡ്സിനെ ഓമനിച്ചു വളർത്തുകയും ചെയ്യുന്ന കേവലം പൊങ്ങച്ചമല്ല പരിസ്ഥിതി സംരക്ഷണം, മറിച്ച് കൂടുകൂട്ടാനുള്ള ചെടിയും പറക്കാനുള്ള ആകാശവും സ്വതന്ത്രമാക്കലാണ്. ഇടം കൊടുത്താൽ വളരുന്നതാണ് പ്രകൃതി, കഴിഞ്ഞ വർഷം നിങ്ങൾ നട്ട മരങ്ങളെ നോക്കൂ,, അവ നിങ്ങളെക്കാൾ ഉയരത്തിൽ വളർന്നിട്ടുണ്ടാകും.  ഭാവിയിലേക്ക് ഒരു പച്ച ത്തുരുത്ത് എന്ന ലക്ഷ്യത്തോടെ യാണ് എൻ്റെ മരം വനവത്കരണ പരിപാടി നടക്കുന്നത് കഴിഞ്ഞ വർഷം നട്ട തൈകളെല്ലാം വേനലും മഴയുമെല്ലാം അതിജീവിച്ച് വേരോടി, ഇലവച്ച് കരുത്തോടെ വളർന്നിട്ടുണ്ടാവുമല്ലോ,അവിടെ ഇന്നലെയും നാം തൈ നട്ടു,, അങ്ങിനെ നാം വച്ച മരങ്ങൾ നമ്മളോടൊപ്പം വളരും. നട്ടു കഴിഞ്ഞാൽ പണി തീർന്നു.പിന്നൊരു നോട്ടവുമില്ല. പിന്നെ അടുത്ത പരിസ്ഥിതി ദിനാചരണത്തിലാവാം എന്ന മട്ടാകരുത് എന്ന് മാത്രം
                      കൂട്ടുകാരെ പരിസ്ഥിതി ദിനാചരണം ഒരു പഠന പ്രവർത്തനമാണ്, വിത്ത് എങ്ങിനെ ഉണ്ടാകുന്നു, എപ്പോൾ മുളക്കുന്നു, വേരോ ഇലയോ ആദ്യം ഉണ്ടാവുന്നത്, ബീജ പത്രത്തിൻ്റെ പ്രാധാന്യം, വ്യത്യസ്ത രീതിയിൽ മുളച്ചുണ്ടാകുന്ന ചെടികൾ, മരം നടാനുള്ള മുന്നൊരുക്കങ്ങൾ, മണ്ണൊരുക്കാനുള്ള കാർഷിക ഉപകരണങ്ങൾ, തൈ സംരക്ഷണ പ്രവർത്തനങ്ങൾ, അതിൻ്റെ വളർച്ച, ജീവൻ, ഇലകളുടെ നിറം, ഇലകളുടെ വിന്യാസം, പ്രകാശസംഗ്ലേഷണം, ശ്വസനം, പ്രകാശം കിട്ടുന്ന ഭാഗത്തേക്ക് വളരുന്നത്, വേരുകൾ വെള്ളമള്ളിടത്തേക്ക് വളരുന്നത്, വളർച്ചക്ക് അനുയോജ്യമായ മണ്ണിനങ്ങൾ, മണ്ണിൻ്റെ പ്രത്യേകതകൾ , ചെടിക്ക്  കൊടുക്കേണ്ട പരിചരണങ്ങൾ,  ജൈവവളങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, ശാഖകളുടെ പ്രത്യേകതകൾ, പൂക്കൾ, അവയുടെ നിറം, പ്രത്യേകതകൾ, പൂമ്പാറ്റകൾ, മരത്തെ ആശ്രയിക്കുന്ന കിളികൾ, ജന്തുക്കൾക്കും മനുഷ്യനും മരങ്ങളുടെ പ്രയോജനങ്ങൾ, ആഹാര വിഭവങ്ങൾ, തുടങ്ങി അനേകം കാര്യങ്ങൾ പരിസ്ഥിതി ദിനത്തിലെ ഒരു മരം നടീൽ എന്ന പ്രവർത്തനത്തിലൂടെ നിങ്ങൾ പഠിക്കും, 
                                വീട്ടിലെ മുതിർന്നവർ,  കൃഷിക്കാർ എന്നവർ വലിയ വിവരസഞ്ചയങ്ങളാണ്. നിങ്ങൾ അവരെ സമീപിക്കണം എന്നു മാത്രം, നമ്മുടെ
തൊടിയിലെ ചെടികളുടെ പേരുകൾ ശേഖരിച്ചു നോക്കൂ..അനേകം നമ്മളറിയാത്ത പേരുകൾ കിട്ടും.നാട്ടിലെ പഴയകാല കൃഷിരീതികൾ,  ആധുനിക രീതികൾ,  പഴയ വിത്തിനങ്ങൾ, സങ്കരയിനം വിത്തുകൾ,  
പണ്ടുണ്ടായിരുന്ന ചെടികൾ, പ്രാണികൾ, മറ്റു ജന്തുക്കൾ,  മരങ്ങൾ, പിന്നീടിപ്പോൾ അപൂർവമായവ, തീരെ കാണാത്തവ, പുതുതായി നമ്മുടെ പ്രദേശത്ത് കാണാനാകുന്നവ എന്നൊക്കെ തരം തിരിക്കാം. ഒൌഷധ സസ്യങ്ങൾ മാത്രം വലിയ പഠനമേഖലയാണ്. നമ്മുടെ നാട്ടിലെ തോടുകൾ പുഴകൾ, കുളങ്ങൾ, വയലുകൾ എന്നിവയെക്കുറിച്ച് അറിയൂ. പണ്ടുണ്ടായിരുന്ന മീനിനങ്ങൾ ഇപ്പോഴുണ്ടോ അവയിലെ മറ്റു   ജീവികൾ അവയുടെ ഇന്നത്തെ അവസ്ഥ എന്താണ്. ഇങ്ങിനെ ശേഖരിച്ച് രേഖപ്പെടുത്തി നോക്കൂ. അത് നിങ്ങളുടെ സ്വന്തം ജൈവവൈവിധ്യ റജിസ്റ്ററായി മാറും. കുന്നിടിക്കലും ജലമലിനീകരണവും, മണ്ണൊലിപ്പും, വരൾച്ചയും, വെള്ളപ്പൊക്കവും, വനനശികരണവും, മഴയുടെ ലഭ്യത, കാലാവസ്ഥാമാറ്റം, മാറിയ ജീവിത ശൈലികൾ ,  വീടു നിർമാണത്തിലുണ്ടായ മാറ്റങ്ങൾ,
രോഗങ്ങളും മാലിന്യം തള്ളലുമെല്ലാം ഈ അന്വഷണത്തിനിടെ നമ്മളറിയും.


                    പഴമയുടെ കാലം പരിസ്ഥിതി ഒരു ജീവിത ശൈലി യാക്കിയ തലമുറയുടേതാണ്. അവിടെ നിന്നാണ് നാം പരിസ്ഥിതി പാഠം അറിഞ്ഞു തുടങ്ങേണ്ടത് തന്നെ. കൃഷി. മരങ്ങൾ, ജന്തുക്കൾ എല്ലാം വിഷയമായി വരുന്ന എത്രയെത്ര പഴഞ്ചൊല്ലുകളാണ്. അവയെല്ലാം ശേഖരിക്കാം. നാടന് പാട്ടുകളെല്ലാം പരിസ്ഥിതി ഗാനങ്ങളാണ്. അവയുടെ ശേഖരമുണ്ടാക്കാം. അമ്മമാരോട് ചോദിച്ച് ഒാരോ വിഭവത്തിന്റെയും പാചകക്കുറിപ്പ് ശേഖരിക്കാം. നിർമിച്ച് പരിശീലിക്കാം. കാർഷിക സ്വയംപര്യാപ്ത തിരിച്ചറിയുന്നതോടെ നാം സ്വാഭാവികമായി കൃഷിയിലേക്ക് തിരിയും
                  പ്രകൃതിയോട് സമരസപ്പെട്ട് ജീവിക്കാനുള്ള പാഠം പകരാനാണ് പരിസ്ഥിതി ' ദിനം സ്കൂളുകളിൽ ആചരിക്കുന്നത്, അല്ലാതെ ഒരു ദിവസം കൊണ്ട് യാന്ത്രികമായി ആചരിച്ചു തീർക്കലല്ല. ഇന്നലെ ചെയ്ത കാര്യങ്ങളെല്ലാം കുറിച്ചു വയ്ക്കൂ, രേഖപ്പെടുത്താൻ കഴിയുന്നതും ഒരു പ0ന പ്രവർത്തനമാണ്, കഥകളും കവിതകളും എഴുതൂ, ചിത്രങ്ങൾ വരക്കൂ..പുതിയ കാലത്ത് നിങ്ങളുടെ കയ്യിലുള്ള ഫോണുപയോഗിച്ച് നിങ്ങൾക്ക് ഒരു സിനിമ തന്നെ ഉണ്ടാക്കാനാകും.അതിലൂടെ സർഗാത്മകമായ കഴിവുകൾ വളരും. ഭാഷ വളരും.  പരിസ്ഥിതി അങ്ങിനെ നിങ്ങളിലെ കലാകാരനെ പുറത്തെടുക്കുന്നത് കാണാം.   പരിസ്ഥിതി സംബന്ധമായ പത്രവാർത്തകൾ, ചിത്രങ്ങൾ എന്നിവ ശേഖരിക്കാം. പുസ്തകങ്ങൾ വായിക്കാം. ഒരു കുരുവിയുടെ പതനവും, നിശബ്ദവസന്തവും ഒറ്റ വൈക്കോല് വിപ്ളവവും , കേരളത്തിലെ പക്ഷികളും     എല്ലാം നിങ്ങളുടെ തൊട്ടടുത്തുണ്ട്. രേഖപ്പെടുത്തലുകൾ പലഭാഷകളിലാക്കി നോക്കൂ..അവയെല്ലാം അതാതു ഭാഷകളിലെ സർഗാത്മക പഠനപ്രവർത്തനങ്ങളായി മാറും.സ്കൂളുകളിലെ പരമ്പാരഗത പരിസ്ഥിതി പരിപാടിയായ ക്വിസ് മത്സരം പോലും തള്ളിക്കളയേണ്ടതല്ല. അതിലൂടെ എത്രയോ കാര്യങ്ങൾ നാം പഠിക്കുകയാണ്.. അനന്ത സാധ്യതകളാണ് എല്ലാ ദിനാചരണങ്ങളും.
വിപിഎയുപി സ്കൂൾ കുണ്ടൂർക്കുന്ന്

 ഇന്നലെ  നിങ്ങൾ മരം നട്ടു, അതിൻ്റെ ചിത്രം ക്യാമറയിൽ എടുത്തതും, വാട്സാപ്പിലും ഫേസ് ബുക്കിലും യു ട്യൂബിലും ഷെയർ ചെയ്തതും   പരിസ്ഥിതി കവിത ചൊല്ലിയതും എല്ലാം പഠനപ്രവർത്തനങ്ങളാണ്, ഓൺലൈനാണ് ഇപ്പോൾ പഠനം, അപ്പോൾ അതിൻ്റെ പ്രകടനവും വിലയിരുത്തലും ഓൺലൈനായി ചെയ്യാനും നമുക്ക് സാധിക്കണം, ദിനാചരണത്തോടെ അവസാനിക്കുന്നതല്ല പരിസ്ഥിതി സ്നേഹം,, അത് ശീലമാവണം,, മരം പോലെ വളരുന്ന മനസിൻ്റ ഉടമയാവണം,, അതാണ് ശരിയായ വിദ്യാഭ്യാസം. ഈ വിദ്യാഭാസം കിട്ടിയ തലമുറക്കേ സുസ്ഥിര വികസനം  എന്ന കാഴ്ച്ചപ്പാട് മനസ്സിലാകുകയുള്ളു.
June 05, 2020

ഓർമ്മയിലെ കാന്താരി മധുരം 11 കെ.സി.അലി ഇക്ബാല്‍

ഓർമ്മയിലെ കാന്താരി മധുരം 11 കെ.സി.അലി ഇക്ബാല്‍


കണക്ക്


      കണക്കിനെ സ്കൂള്‍ കാലം മുഴുവനും പിന്നെ ജീവിതത്തിലും പേടിച്ച ഒരാളാണ് ഞാന്‍. പലരും രസകരമായി കണക്കു പഠപ്പിക്കാന്‍ ശ്രമിച്ചിട്ടും എന്‍റെ തലച്ചോറിനത് വഴങ്ങാതെ പോയത് അവര്‍ക്ക് തോന്നിയ രസം എനിക്കു തോന്നാത്തതുകൊണ്ടാകണം.” മാത്തമാറ്റിക്കല്‍ ഇന്‍റലിജന്‍സ്” എന്ന ഒന്നുണ്ടല്ലോ.അതെനിക്ക് തീരെ കുറവായിക്കണം. കണക്ക് ജീവിതതാളമാണെന്ന് വിശ്വിച്ചിരുന്ന ചാക്കോ മാഷെപ്പോലുള്ള അദ്ധ്യാപകരോട് ബഹുമാനമുണ്ട് എന്നു മാത്രമല്ല അവര്‍ പറയുന്നത് ശരിയാണെന്നും എനിക്കറിയാം.ചിലപ്പോള്‍ നന്നേ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കണക്കെനിക്ക് വഴങ്ങില്ല എന്ന് ഉപബോധ മനസ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകും.


      കണക്ക് വഴങ്ങാന്‍ പ്രയാസമാണെന്നും അതിലെനിക്ക് പ്രത്യേക സഹായം വേണ്ടിവരുമെന്നും ആദ്യമേ കണ്ടെത്തിയത് ഉപ്പയാണ്.അതുകൊണ്ട് തൊട്ടടുത്ത വീട്ടിലെ നാരായണന്‍ നായരെന്ന നല്ലവനായ അയല്‍ക്കാരന്‍റെ രണ്ടു മക്കളോടും എനിക്ക് കണക്ക് വഴക്കിയെടുക്കാന്‍ ഉപ്പ ഏല്‍പ്പിച്ചിരുന്നു.നളിനി ചേച്ചിയും മണിയേട്ടനും സ്കൂള്‍ സമയം കഴിഞ്ഞുവന്നിട്ടും ഞായറാഴ്ചകളിലും ട്യൂഷന്‍ വഴി ഉണ്ടാക്കിയ മൂന്നാം ക്ലാസ്സി ലെ കണക്കേ എനിക്കിപ്പഴുമുള്ളൂ.അക്കാലത്തെയൊരു നടപ്പനുസരിച്ച് എന്നെ പ്പോലുള്ള വര്‍ക്ക് സ്വാതന്ത്ര്യത്തോടെ കയറിയിറങ്ങാന്‍ കഴിയാത്ത ആ തറവാട്ടിലെ മുക്കിലും മൂല യിലും ഓടിനടന്ന് ഞാന്‍ കണക്കഭ്യസിച്ചിരുന്നത് ഇന്നും നല്ല ഓര്‍മയാണ്.എന്നിട്ടും ആര്‍ക്കും മുഷിഞ്ഞില്ലല്ലോ എന്നത് അത്ഭുതവും ഉണ്ടാക്കുന്നു.പിന്നേയും ഏറെ കാലം ചാക്കോ മാഷന്‍മാര്‍ തന്ന കണക്കുകള്‍ കൂട്ടിയിട്ടും കുറച്ചിട്ടും എല്ലാം വെള്ളത്തില്‍ വരച്ച വരപോലെ...
    കണക്ക് തെറ്റിയതിന്,ഹോം വര്‍ക്ക് ചെയ്യാത്തത്തിന് ഒക്കെയായി കേട്ട ശകാരങ്ങള്‍ ചില കളവുകള്‍ ചെയ്യാനും പ്രേരിപ്പിച്ചു.മലയാളത്തിന് അക്കാലത്ത് രണ്ടുതരം ഹോം വര്‍ക്ക്പ തിവാണ്. രണ്ടുവര കോപ്പിയെഴുത്ത്, ടെക്സ്റ്റ് പുസ്തകം പകര്‍ത്തിയെഴുത്ത് എന്നിവയാ ണവ.ജയപ്രകാശന് കണക്കറിയാം.” മാത്തമാറ്റിക്കല്‍ ഇന്‍റലിജന്‍സ് ഉണ്ടെന്ന് ചുരുക്കം. എന്‍റെ കണക്ക് അവന്‍ ചെയ്യും അവന്‍റെ മലയാളം പണികള്‍ ഞാനും എന്ന പകരത്തിനുപകരം പദ്ധതി നടപ്പാക്കി.കാര്യമുണ്ടായില്ല,കളവ് പെട്ടെന്ന് പിടിക്കപ്പെട്ടു. മലയാളം പുസ്തകത്തിലെ കയ്യെഴുത്ത് എന്‍റെയാണെന്ന് ടീച്ചര്‍ കണ്ടെത്തി.ചോദ്യം ചെയ്തതില്‍ എല്ലാം പറയേണ്ടിയും വന്നു.പക്ഷേ വഴങ്ങാത്ത കണക്കും വച്ച് അഞ്ചാം ക്ലാസുവരെയും ഞാന്‍ ക്ലാസില്‍ ഒന്നാമതായിരുന്നു എന്നത് ഇപ്പഴോര്‍ക്കുമ്പോള്‍ എനിക്കുതന്നെ അത്ഭുതമുണ്ടാക്കുന്നു..
ഇതൊരുകാലം .പത്താം ക്ലാസ് കഴിഞ്ഞിട്ടുപിന്നെ കണക്കിനോട് സലാം പറഞ്ഞു.എന്നിട്ടും കാലം ഒരിക്കല്‍ കണക്കുമാഷുടെ ദൌത്യം എന്നെയെല്‍പ്പിച്ചു.എണ്‍പത്തേഴിലാണ്. സംഘടന നടത്തുന്ന പത്താം ക്ലാസ്സുകാര്‍ക്കുള്ള പരിശീലന പരിപാടി. അവധിദിവസങ്ങളില്‍ പ്രത്യേക ക്ലാസ്സുകള്‍ ആണ്.എന്തുകൊണ്ടോ കണക്കെടുക്കാന്‍ വരേണ്ട ആള്‍ ഒഴിവായി. സംഘാടകന്‍ എന്ന നിലയ്ക്ക് പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ കണക്കു പഠിപ്പിക്കണമെന്നു വന്നു.ഒരുകാലത്തുമില്ലാത്ത ആവേശത്തോടെ കണക്കു പഠിച്ചു. 

കണക്കധ്യാപരില്‍ നീന്ന് സംശയദൂരീകരണം നടത്തി.അന്നൊക്കെ നല്ല അഭിപ്രായം കേട്ടിരുന്നു.പക്ഷേ അതൊന്നും അത്ര ഉള്ളില്‍ തട്ടിയില്ല. ഈ അടുത്ത നാളില്‍  ഫേസ് ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയതിനടിയില്‍ വന്ന ഒരു കമന്‍റ് ഞെട്ടിച്ചു കളഞ്ഞു.”മാഷെന്നെ പത്താം ക്ലാസില്‍ കണക്കു പഠിപ്പിച്ചിട്ടുണ്ട്.കണക്ക് തീരെയറിയാത്ത ഞാന്‍ മാഷുടെക്ലാസുകൊണ്ടാണ് പാസായത്.”കളിയാക്കിയതാകാണാനിട.എന്നാലും അതൊരു കോപ്ലിമെന്‍റ് ആയി കരുതി കൊണ്ടു നടക്കുന്നു.
വാല്‍ കഷണം:  പുതിയ പഠനസമീപനം വന്ന കാലം.മലപ്പുറത്തെ ഒരു വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ രണ്ടാം ക്ലാസ് നിരീക്ഷിക്കാന്‍ ക്ലാസിലെത്തി.കണക്കാണ് ക്ലാസ്സില്‍ അരങ്ങേറുന്നത്.ടീച്ചരോട് എങ്ങനെയുണ്ട് കാര്യങ്ങള്‍ എന്ന് ഡി.ഡി.ചോദിച്ചു.”സാറേ..ഒരു രക്ഷയുമില്ല.കണക്ക് ഈ പിള്ളേര്‍ക്കൊന്നും മനസ്സിലാകുന്നില്ല.”ഞാനൊന്ന് ശ്രമിക്കട്ടെ എന്നായി ഡി.ഡി.അദ്ദേഹം ഒരു കഥ തുടങ്ങി.ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.രാജാവു നായാട്ടിനായി കാട്ടിലേക്ക് പോയി.കാട്ടില്‍ രാജാവ് ഒറ്റപ്പെട്ടു.ഘോരവനമാണ്.പലതരം മൃഗങ്ങളുണ്ടാകും.രാജാവ് മുന്നോട്ടു തന്നെ നടന്നു.പെട്ടെന്ന് ഒരു മിന്നല്‍.മിന്നലിന്‍റെ വെളിച്ചത്തില്‍ രാജാവത് കണ്ടു.ഒരു പെട്ടി കിടക്കുന്നു.കഥയിലെ ഏറ്റവും ആകാംഷ ജനിപ്പിക്കേണ്ട സമയത്ത് പിന്‍ബെഞ്ചിലെ ഒരുവന്‍ എണീറ്റുനിന്നു.വേണ്ടമാഷെ,ഞങ്ങക്ക് മന സ്സിലായി.കണക്കല്ലേ....പിന്നെ അദ്ദേഹം വിരമിക്കുന്നതു വരെ കഥകൊണ്ടു കണക്കിനെ രസമാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് കേട്ടിട്ടുള്ളത്.

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.