കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, June 26, 2020

Thursday, June 25, 2020

Wednesday, June 24, 2020

Tuesday, June 23, 2020

June 23, 2020

വെറ്റിലച്ചിരി/ധന്യ മനോജ്






ചെറുകഥ 


ന്യ മനോജ്

                           വെറ്റിലച്ചിരി


അങ്ങ് ദൂരെ ആകാശത്ത് വില്ലു പോലെ വളഞ്ഞ് കിടക്കുന്ന മഴവില്ലിനെ വിടർന്ന കണ്ണുകൾ കൊണ്ട് നോക്കിയിരിക്കുന്ന മാളുവിന്റെ അരികിൽ വന്നിരുന്ന് അവളുടെ നെറുകിൽ തലോടിക്കൊണ്ട് മുത്തശ്ശി ചോദിച്ചു " മാളുവേ... എന്താ നി നോക്കണത്?
 " .ദേ നോക്കിക്കേ മുത്തശ്ശി എന്ത് ചന്താണ് മഴവില്ല് കാണാൻ.... ആരാ ഈ ആകാശത്തിരുന്ന് ചിത്രം വരക്കണത്? മുത്തശ്ശിക്കറിയോ ?" 
മാളുവിന്റെ കൊച്ചു സംശയം കേട്ട് വെറ്റിലക്കറ പുരണ്ട മോണയും കാട്ടി മുത്തശ്ശി ഉറക്കെച്ചിരിച്ചു...
 " "അത് നിനക്കറിയില്ലെ? .... അവിടെ നല്ലൊരു ചിത്രകാരനുണ്ട്........ വരക്കാനും നിറം കൊടുക്കാനും അറിയുന്ന മിടുക്കനായ ഒരു ചിത്രകാരൻ..... പക്ഷെ നമുക്കൊന്നും കാണാൻ പറ്റില്ല.... അങ്ങുയരത്തിലിരുന്നാ അദ്ദേഹം എല്ലാ വരേം കുറീംനടത്തണ്..."

അവളുടെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നത് മുത്തശ്ശിയായിരുന്നു  ഒട്ടും നിരാശ നൽകാത്ത സരസമായ ഉത്തരങ്ങൾ... അവളുടെ കൂട്ടുകാരിയായിരുന്നു മുത്തശ്ശി..... " മുത്തശ്ശി കണ്ടിട്ടുണ്ടോ ആ ചിത്രകാരനെ? .. "

തൂങ്ങിക്കിടക്കുന്ന ചുളുക്കമുള്ള കവിളിൽ പീച്ചിക്കൊണ്ട് അവൾ കിന്നരിച്ചു.... 

"എന്തു സുഖാണ് മുത്തശ്ശീടെ കവിൾ പീച്ചിക്കൂട്ടാൻ ... നല്ല പിസുപിസാന്ന് ... സ്പോഞ്ചുപോലെ ഉണ്ട്.... "      
മാളു മുത്തശ്ശീടെ തൂങ്ങിക്കിടക്കുന്ന കവിൾ റബ്ബർ ബാൻഡ് കണക്കെ വലിച്ചു.... മുത്തശ്ശി അവളുടെ നെറ്റിയിൽ സ്നേഹം ചൊരിയുന്ന ഉമ്മകൾ കൊണ്ട് മൂടി......

"അമ്മ ഇങ്ങനെ കിന്നരിച്ച് ഈ പെണ്ണ് പിന്നെ പിന്നെ വഷളായി വരുന്നുണ്ട്.... മതി കൊഞ്ചിച്ചത്... "

പശുവിന് അരിഞ്ഞപുല്ല് തൊഴുത്തിലേക്കിട്ട് നെറ്റിയിലെ നീർകണങ്ങൾ മുഷിഞ്ഞ സാരിത്തുമ്പു കൊണ്ട് തുടച്ചു കൊണ്ട് മാളുവിന്റെ അമ്മ ദേവാനി തെല്ല് പരിഭവത്തോടെ പിറുപിറുത്തു......

" പെണ്ണ് വലുതായി വരാണ് .. എന്നും സ്വപ്നലോകത്താ .. പുസ്തകം തുറക്കണില്ല... കൂട്ടിന് മുത്തശ്ശീം.. കൊള്ളാം "

ദേവാനിയുടെ വഴക്ക് കേട്ട് മാളുവിന്റെ പൂ പോൽ വിരിഞ്ഞ മുഖം വാടിക്കരിഞ്ഞു....

 " നീ എന്റെ കുഞ്ഞിനെ വഴക്ക് പറയണ്ട.. അവൾ നല്ല കുട്ടിയാ... മിടുമിടുക്കി.. "
 മുത്തശ്ശി അവളുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.... " 
      മനോഹരമായ നാല് കെട്ട് തറവാടും .. പരന്നു കിടക്കുന്ന മുറ്റവും .... ആമ്പലുകൾ എത്തിനോക്കാറുള്ള തറവാട്ട് കുളവും ....തെക്കിണിയിലെ ജനാല തുറന്നാൽ ദൂരെ കാണുന്ന പാമ്പിൻ കാവും  ഇന്ന് മാളുവിന്റെ ഓർമ്മകളിലെ നക്ഷത്രങ്ങൾ മാത്രമാണ്.... മനോഹരമായി തിളങ്ങുന്ന നക്ഷത്രങ്ങൾ..... വിറങ്ങലിച്ച കാലിൽ വെള്ളത്തുണിക്കഷ്ണം കൂട്ടിക്കെട്ടിവച്ച ആ ദിനം... ചന്ദനത്തിരിയുടെ മണം മൂക്കിലേക്ക് കുത്തിക്കയറിയ ആ ദിനം അത് അവൾക്ക് ഓർക്കാൻ പോലും കഴിയുന്നില്ല.... ഓർക്കാനും ഓമനിക്കാനുമായി അവളുടെ മുത്തശ്ശി തന്ന ഓർമ്മകൾ..... മുത്തശ്ശി വായിലേക്ക് സ്നേഹത്തോടെ ഉറുട്ടിത്തന്ന കണ്ണിമാങ്ങാ അച്ചാറുകൂട്ടിയ ഉറുളകളും ... മുടിയിൽ തേച്ച് പിടിപ്പിച്ചുതരുന്ന തുളസിക്കതിരിന്റ മണമുള്ള കാച്ചിയ വെളിച്ചെണ്ണയുടെ അഭൗമ ഗന്ധവും, കർപ്പൂരത്തിന്റെകുളിർമ്മഅലിഞ്ഞുചേർന്നകൺമഷിത്തട്ടും എല്ലാം ഇന്നും ഉണ്ട് അവൾക്ക് കൂട്ടായി....

 അവൾ പതിയെ തലയുയർത്തി ചുമരിലേക്ക് നോക്കി... ചുമരിൽ തൂക്കിവച്ചിരിക്കുന്ന മങ്ങിയ ഫ്രൈയിമിനുള്ളിൽ മോണകാട്ടിക്കൊണ്ടുള്ള ചിരിയുമായി .... അവളുടെ സ്വന്തം മുത്തശ്ശി...... എങ്ങുനിന്നോ ഒരു ശബ്ദം അവളുടെ കാതുകളിൽ മന്ത്രിച്ചു..

." ഞാൻ ഇവിടുണ്ട് കുട്ടിയേ.. ഇവിടത്തന്നെയുണ്ട് ... നിന്റെ കണ്ണ് നിറയണത് എനിക്ക് സഹിക്കില്ലാട്ടൊ.." 

മാളു അവളുടെ അടർന്നുവീണ കണ്ണുനീർ മുത്തശ്ശി കാണാതിരിക്കാൻ വേഗത്തിൽ തുടച്ചു മാറ്റി...

Sunday, June 21, 2020

June 21, 2020

ഓർമ്മയിലെ കാന്താരിമധുരം 21 കെ.സി. അലി ഇക്ബാല്‍

സമയമെത്രയായി ?




കെ.സി. അലി ഇക്ബാല്‍



ഫെവര്‍ലുബാ കമ്പനിയുടെ ഒരു വാച്ച് കുഞ്ഞുനാളില്‍ തന്നെ എനിക്കുണ്ടാ യിരുന്നു. അത് കയ്യില്‍ കെട്ടി അല്പം അന്തസ്സിലും അതിലേറെ അഹങ്കാര ത്തിലും സ്കൂളില്‍ പോയിരുന്നത് ഓര്‍മ്മയില്‍ പൂത്തുലഞ്ഞു നില്‍ക്കു ന്നുണ്ട്. വാച്ചിന് ദിവസവും രാവിലെ ചാവി കൊടുക്കണം. ആറുമണി യാണ് അതിന്‍റെ സമയം. എല്ലാദിവസവും അതങ്ങിനെയായിരിക്കണം എന്നും അല്ലെങ്കില്‍ വാച്ചിനത് കേടാണെന്നും ഉപ്പ പറഞ്ഞിട്ടുണ്ട്.
         വാച്ച് കെട്ടി നടക്കുമ്പോള്‍ ഇടയ്ക്കിടെ സമയം നോക്കണം. മറ്റാരെങ്കി ലും ഞാന്‍ വാച്ച് കെട്ടിയിരിക്കുന്നത് കാണുന്നുണ്ടോ എന്നതാണ് മറ്റൊരു ശ്രദ്ധ.ഇന്നത്തെ കാലത്ത് ഒരു കൊച്ചുകുട്ടി വാച്ചും കെട്ടി നടക്കുന്നത് ഒരു പുതുമയോ കൌതുകമോ ഒന്നുമല്ലെങ്കിലും അന്നങ്ങനെയല്ല. വഴിയില്‍ പലരും “സമയമെത്രയായി?”എന്നു ചോദിക്കും. അന്തസ്സോടെ മറുപടി പറയുകയും ചെയ്യും.സമയമെത്രയായി എന്ന് നോക്കാന്‍ അറിയാതിരി ക്കുന്നത് നാണക്കേടാണെന്ന ബോധം അന്നേ ഉള്ളതിനാല്‍ കൃത്യമായി അത് മനസ്സിലാക്കിയിരുന്നു. പക്ഷേ കൌതുകത്താലും അല്പ്പം കളിയാക്കാ നുമാണ് ആളുകള്‍ സമയം ചോദിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള വിവേ കം ആക്കാലത്തുണ്ടായിരുന്നില്ല താനും.
        അങ്ങനെയിരിക്കെ ഒരു ദിവസം വാച്ച് പ്രവര്‍ത്തിക്കാതെയായി. ഗോപായരുടെ വാച്ചുറിപ്പയര്‍ കടയില്‍ കൊടുക്കണമെന്ന് ഉപ്പ പറഞ്ഞി രുന്നെങ്കിലും അതങ്ങനെ നീണ്ടു പോയി. കേടുവന്ന വാച്ചും കെട്ടിയായി എന്‍റെ നടത്തം. ചാവി കൊടുക്കുന്ന ബട്ടന്‍ അല്പം വലിച്ചു നിര്‍ത്തി സൂചികള്‍ കറക്കി സമയം ശരിയാക്കിവയ്ക്കാന്‍ അക്കാലത്ത് എനിക്കറി യാമായിരുന്നു. പ്രവര്‍ത്തിക്കാത്ത വാച്ചിലെ സമയം ഇടയ്ക്കിടെ ശരിയാ ക്കി വയ്ക്കും. ആരെങ്കിലും ചോദിച്ചാല്‍ സമയം 
27
പറയണമല്ലോ.സമയം ചോദിക്കുന്നവരോട് വാച്ച് കേടുവന്നിരിക്കുന്നു എന്ന് പറയാന്‍ മടി.-റിപ്പയര്‍ ചെയ്യുന്നത് വരെ അത് കയ്യില്‍ കെട്ടുന്നില്ല എന്ന് തീരുമാനിക്കാനും മടി. അങ്ങനെ കയ്യിലൊരു വാച്ചു ധരിച്ചിരിക്കുന്ന ഞാന്‍ എതിരെ വരുന്ന വാച്ചുധാരികളോടെല്ലാം “സമയമെത്രയായി?” എന്ന് ചോദിക്കാന്‍ തുടങ്ങി.മറുപടി കിട്ടിയ ഉടന്‍ വാച്ച് അഡ്ജസ്റ്റ് ചെയ്യും. ചിലര്‍ തറപ്പിച്ചു നോക്കും. ചിലര്‍ കളിയാക്കും. മറ്റുചിലര്‍ കയ്യില്‍ കെട്ടിയ വാച്ചു നോക്കാനറിയില്ലേ എന്നു ചോദിക്കും. കളിവാച്ചാണല്ലേ എന്നാകും ചിലര്‍.ഇതെല്ലാം നിശബ്ദമായി സഹിച്ച് എന്‍റെ വാച്ച് പ്രശ്നം തുടര്‍ന്നുകൊണ്ടേയിരുന്നു.
       മറ്റേതോ സ്കൂളിലേക്ക് തിരക്കിട്ടു നടന്നുപോകുന്ന ഒരാധ്യാപകനെ സ്കൂള്‍ വഴിയില്‍  എന്നും കണ്ടുമുട്ടാറുണ്ട്. അല്പ്പം ഗൌരവക്കാരന്‍, അക്കാലത്തൊന്നും അധികം ചിരിച്ചു കണ്ടിട്ടില്ല.ദൂരെ നിന്നുനടന്നുവരുന്ന അദേഹത്തിന്‍റെ കയ്യില്‍ വാച്ചുണ്ടെന്നും സമയം ചോദിച്ചറിയാമെന്നും ഞാന്‍ കരുതി. ഓരോ വാച്ചുകാരനെയും കാണുമ്പോള്‍ സമയം ചോദിച്ച റിയാന്‍ ഇന്നത്തെ പോലെ അത്ര സാധ്യതയില്ല എന്നോര്‍ക്കണം. ”സമയ മെത്ര യായി ?” എന്ന എന്‍റെ ചോദ്യം അദേഹത്തിന് തീരെ ഇഷ്ടമായില്ല എന്ന് ഭാവം കണ്ടപ്പോള്‍തന്നെ മനസ്സി ലായി. എന്‍റെ വാച്ചിലേക്കും മുഖ ത്തേക്കും മാറിമാറി നോക്കി സമയം മനസ്സില്ലാമനസ്സോടെ പറഞ്ഞ് അദ്ദേ ഹം ധൃതീയില്‍ നടന്നുപോയി.
      പക്ഷേ എന്‍റെ പ്രശ്നം അവസാനിച്ചിരുന്നില്ലല്ലോ. പിറ്റേന്ന് ഇതേ സമയത്ത് ഇതേ അദ്ധ്യാപകനോട് എന്‍റെ ചോദ്യം ആവര്‍ത്തിച്ചാലെ ങ്ങനെയിരിക്കും. അതുതന്നെയാണ് സംഭവിച്ചത്. ഉച്ചത്തില്‍ അലറി ക്കൊണ്ടയാള്‍ എന്നെ ഓടിച്ചുവിട്ടു. തിരിഞ്ഞുനിന്ന് പിന്നേയും എന്തൊ ക്കെയോ അയാള്‍ പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ഞാന്‍ കേള്‍ക്കുകയുണ്ടായില്ല
       പിന്നീട് ആ വാച്ച് ഞാന്‍ കെട്ടിയതായി ഓര്‍ക്കുന്നില്ല. പക്ഷേ ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്നെ വഴക്കുപറഞ്ഞ അതേ അദ്ധ്യാപകനും ഞാനും ഒരേ കമ്മിറ്റിയില്‍ ഏറെ നാള്‍ ഒന്നിച്ചുണ്ടായിരുന്നു. രാഷ്ട്രീയ സംഘടനാ കാര്യങ്ങളിലൊക്കെ വേറെ ചിന്താഗതിയായിരുന്നു എന്നത് സൌഹൃ ദത്തിന് തടസ്സമായിരുന്നില്ല. ഒരു ചോദ്യം എന്‍റെ മനസ്സില്‍ ബാക്കിനിന്നത് ഞാനിവിടെ കുറിക്കുന്നു. എന്‍റെ  'കുരുത്തംകെട്ട (?)'ചോദ്യത്തെ അദ്ദേഹം ഇങ്ങനെയായിരുന്നോ നേരിടേണ്ടിയിരുന്നത് ?

Saturday, June 20, 2020

June 20, 2020

തറവാടു പൊളിക്കുമ്പോൾ/ഇന്ദിരാദേവി.പി.


കവിത
തറവാടു പൊളിക്കുമ്പോൾ
ഇന്ദിരാദേവി.പി.

തറവാടു പൊളിക്കുമ്പോൾ
ഓർമ്മകളൊക്കെയുംഅവളിൽ 
അപ്പൂപ്പൻ താടി കണക്കെ 
ഊയലാടുന്നുണ്ടാകും..
 ചില ഗതികിട്ടാ പ്രേതങ്ങളായി 
അലയുന്നുണ്ടാകും,
ബാല്യത്തിന്റെ മണ്ണടരുകൾ 
തളത്തിൽ മഞ്ചാടിമണികളായി 
പൊഴിയും,
ഒരു കൗമാരക്കാരിയുടെ കൊലുസ് 
ആ വീടു മുഴുവൻ നൃത്തം ചെയ്യുന്നുണ്ടാകും,
മട്ടുപ്പാവിലെ അരവാതിലിനപ്പുറം
കാഴ്ചകൾ വീണ്ടും അവളെ 
മോഹിപ്പിച്ചു കൊണ്ടേയിരിക്കും,
നിറ വയറുമായി തട്ടിൻപുറം കയറുന്ന 
കുറുഞ്ഞിയെ നോക്കി
ഇവൾക്കിതു തന്നെ പണിയെന്നു 
വെറുതെ കലമ്പുന്നുണ്ടാവും,

പകൽ മുഴുവൻ ചിരിച്ച്
 വിങ്ങുന്ന തേങ്ങൽ പെയ്ത് 
രാത്രി പൊഴിയുന്നത് ചിലപ്പോൾ 
അവൾ അറിഞ്ഞിട്ടേ ഉണ്ടാകില്ല,
ചിലമ്പിച്ച ശബ്ദത്തിൽ 
തിളയ്ക്കുന്ന ജല്പനങ്ങൾ
 പതഞ്ഞു പൊങ്ങുന്ന മറു ചില്ലുകൾ 
മുളങ്കീറുപോൽ പെരുകുന്നുണ്ടാകും,
നരിച്ചീറുകൾ തിന്നുതീർത്തതിൻ
 ബാക്കിയായി
പുലർവെട്ടം വീണ്ടും 
മഞ്ഞപ്പല്ലുകാട്ടി ചിരിക്കുന്നുണ്ടാകും,

എങ്കിലും...

തിരിച്ചുപിടിക്കാനാവാതെ 
പിടയുന്ന നഷ്ടപ്പെടലുകളിൽ 
ചേർത്തു പിടിക്കാൻ നീയുണ്ടെന്ന് 
തോന്നുമ്പോഴുള്ള
ആ വെറുമൊരോർമ്മയാണ് 
ഈ ഇന്നിന്റെ കരുത്ത് ..


ഇന്ദിരാദേവി.പി.
എ.എം.യു.പി.എസ്.
മുണ്ടുപറമ്പ...
മലപ്പുറം ജില്ല

Friday, June 19, 2020

Thursday, June 18, 2020

Tuesday, June 16, 2020

June 16, 2020

ഓർമ്മയിലെ കാന്താരിമധുരം 20 കെ.സി. അലി ഇക്ബാല്‍


ഒരു കുഞ്ഞു പറ്റുപുസ്തകം

കെ.സി. അലി ഇക്ബാല്‍

      സ്കൂള്‍ ജീവിതം ഒരാരവമാണ്. പ്രത്യേകിച്ച് ചെറിയ ക്ലാസ്സുകളില്‍. ഇന്നുമങ്ങനെ യൊക്കെയാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പ്രയാസമാണ്. അമ്പതു കൊല്ലം മുമ്പത്തെ ആര്‍പ്പുവിളികള്‍ ഇപ്പോഴും ഉള്ളില്‍ മതിക്കുന്നുണ്ട്. ലക്കും ലഗാനുമില്ലാതെ ഓടിയ അന്നത്തെ ക്ലാസ് മുറികള്‍ ഇപ്പോഴുമവിടെയുണ്ട്. റോഡരികിലും സ്കൂള്‍ മുറ്റത്തും തിമിര്‍ത്ത കളികള്‍ ഇപ്പഴൊരു കുട്ടിക്കൂട്ടവും കളിക്കുന്നില്ലല്ലോ എന്ന് വേവലാതിയൊന്നുമില്ല. ആസ്വാദനതലം കാലത്തിനൊപ്പം മാറിയിരിക്കണമല്ലോ. സ്നേഹ വാത്സല്യങ്ങളുടെ നിറകുടങ്ങളാ യിരുന്ന അക്കാലത്തെ പ്രിയപ്പെട്ട അദ്ധ്യാപകരെ ഇന്നും ഓര്‍ത്തെ ടുക്കാനാകുന്നതെന്തുകൊണ്ടാണ്? ഒരു കൊച്ചുകുട്ടിയായി ആ ക്ലാസ്സുകളില്‍ ഇരിക്കുന്ന ഫീല്‍ എനിക്കിപ്പോ ഴുണ്ടാകുന്നുണ്ട്.


അങ്ങാടിയുടെ ഒരറ്റത്താണ് സ്കൂള്‍. കുളമുക്ക് എന്നാണ് അങ്ങാടിയുടെ പേര്. ചോള ശാസനങ്ങളിലും മണിപ്രവാള കൃതിയായ ഉണ്ണിയച്ചീചരിതത്തിലുമൊക്കെ കുളമുക്കിനെ കുറിച്ചു പരാമര്‍ശമുണ്ട് എന്ന് ലതയാണെന്നോട് പറഞ്ഞത്. ലതയെന്നാല്‍ പ്രൊഫ. ഗ്രീക്ഷ്മ ലത. ചരിത്ര ഗവേഷകയും കോളേജ് അധ്യാപികയും ഒക്കെയായ ഗ്രീക്ഷ്മലത കുളമുക്ക് സ്കൂളില്‍ അഞ്ചാം ക്ലാസുവരെ എന്‍റെ ക്ലാസ്സില്‍ തന്നെയായിരുന്നു. വള്ളുവനാടിന്‍റെ വിശദമായ ചരിത്രം ലത പഠനവിധേയമാക്കിയിട്ടുണ്ട്. കുളമുക്കിന്‍റെ ഗതകാല പ്രതാപങ്ങള്‍ പ്രതിപാതിക്കുന്ന ചരിത്രപുസ്തകങ്ങള്‍ വേറെയുമുണ്ട് എന്ന് ലതയെന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഈ കുറിപ്പ് ആ ചരിത്രം പറയാനല്ല. എന്‍റെ ബാല്യത്തെ തഴുകിയ എന്നോട് കിന്നരിച്ച എന്‍റെ അക്കാലത്തെ മോഹങ്ങള്‍ക്ക് അര്‍ത്ഥം നല്‍കിയ വെറും അമ്പതു വര്‍ഷം മുമ്പത്തെ കുളമുക്കിനെക്കുറിച്ചു പറയാനാണ്.
      അവിടെ എല്ലാ കൊല്ലവും ആഗസ്ത് പതിനഞ്ചിന് തൂവെള്ള ഖദര്‍ജുബ്ബയിട്ട അച്ചുട്ടിനമ്പ്യാര്‍ മാഷ് പതാകയുയര്‍ത്തി “പോരാപോരാ നാളില്‍ നാളില്‍...”എന്ന് പാടാറുണ്ട്.പത്മാവതി ടീച്ചറും ലീല ടീച്ചറും ചന്ദ്രവല്ലി ടീച്ചറും ചൊല്ലിത്തന്ന കവിതകളുടെ ഈണം പിന്നെയെപ്പോഴൊക്കെയോ ഞാന്‍ ഓര്‍ത്തെടു ത്തിട്ടുണ്ട്. അബ്ദുട്ടി മാഷും സുകൃതലത ടീച്ചറും കല്യാണികുട്ടി ടീച്ചറും പുതിയ പാഠ്യപദ്ധതിയെ കുറിച്ച് മനസ്സിലാ ക്കാന്‍ അധ്യാപക പരിശീലനത്തില്‍ എന്‍റെ മുമ്പില്‍ പഠിതാക്കളാ യിട്ടുണ്ട്. ക്ലാസ് മുറിയെന്നാല്‍ ആകെയൊരു ഹാളാണ്.അഞ്ചു ക്ലാസ്സുകള്‍ വരെ ആ ഹാളില്‍ ഉണ്ടായിരുന്നതായാണ് ഓര്‍മ.രണ്ടാം ക്ലാസിലാകണം തൂമാ തൂകുന്ന തൂമരങ്ങള്‍ പത്മാവതി ടീച്ചര്‍  ചൊല്ലിത്തന്നതും അത് ടീച്ചറുടെ മേശയ്ക്കടുത്ത് നിന്ന് ഒറ്റ വീര്‍പ്പിന് കാണാതെ ചൊല്ലിയതും നല്ല ഓര്‍മയുണ്ട്.അന്നത്തെ ടീച്ചര്‍മാരെയൊക്കെ ഇന്നും ഓര്‍ക്കുന്നതെന്താണ്. ഇപ്പോഴത്തെ കുട്ടികള്‍ കുറേ കാലം കഴിഞ്ഞാല്‍ അവരുടെ അദ്ധ്യാപകരെ ഓര്‍ക്കണമെന്നില്ല എന്ന് കരുതുകയാണ്.അന്നത്തെ തരത്തിലൊരു സ്നേഹാന്തരീക്ഷം കുട്ടികള്‍ക്ക് അനുഭവവേ ദ്യമാക്കാന്‍ എന്‍റെ തലമുറ യിലെ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞുവോ എന്ന സ്വയം വിമര്‍ശനം നടത്താന്‍ ഏറ്റവും അനുയോജ്യമായ വേളയും ഇതാണല്ലോ .
        അന്നത്തെ ഓടിട്ട കെട്ടിടങ്ങള്‍ മാറി കോണ്‍ക്രീറ്റ് പീടികമുറികള്‍ വന്നതൊഴിച്ചാല്‍ കുളമുക്കിനങ്ങനെ പറയത്തക്ക മാറ്റമൊന്നുമില്ല.പഴയ ചെമ്മണ്‍ പാത വീതികൂട്ടി ടാറിട്ടിരിക്കുന്നു. കുറെ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ കാത്ത് കിടക്കുന്നത് പുതിയ കാഴ്ച്ചയാണ്.വായിലിപ്പോഴും നീരൊഴുക്കുണ്ടാക്കുന്ന വട്ടുപത്തിരിയും പപ്പടവടയും കാരോലപ്പവും തന്ന ശങ്കരേട്ടന്‍റെയും ഗോപായരുടെയും ചായക്കടകള്‍ പോയ്മറഞ്ഞു. പകരം ചില്ലിട്ടകൂട്ടില്‍ അതേ പലഹാരങ്ങള്‍ നിരത്തിയ ഒരു ഹോട്ടലുണ്ട് ഇന്നവിടെ . 
        ചേക്കുക്കയില്ലെങ്കിലും ചേക്കുക്കായുടെ കട ഇപ്പോഴുമുണ്ട്. രണ്ടാം തലമുറയിലെ ചെറുപ്പക്കാര്‍ കൂടുതല്‍  ആകര്‍ഷകമായി ആ നടത്തുന്നുണ്ട്.
എന്‍റെ ഉപ്പയായിരുന്നു കുളമുക്കങ്ങാടിയിലെ റേഷന്‍ കട നടത്തിവന്നത്. സ്ഥാനം മാറിയെങ്കിലും റേഷന്‍ കട  അങ്ങാടിയില്‍ ഇപ്പോഴുമുണ്ട്.റേഷന്‍ കടയും സ്കൂളും തമ്മിലുള്ള അകലം പത്തുമീറ്ററി ല്‍ താഴെ.അതുകൊണ്ട് സ്കൂളിലുള്ള എന്‍റെ മേല്‍ എപ്പോഴും ഉപ്പയുടെ ശ്രദ്ധയുണ്ടായിരുന്നു.

     അങ്ങാടിയില്‍ ഞങ്ങളുടെയെല്ലാം പ്രധാന ആകര്‍ഷണം ഹൈദ്രുട്ടിക്കാടെ സ്റ്റേഷനറിക്കടയായിരുന്നു.പളുങ്ക് ഭരണികളില്‍ പലതരം മിഠായികള്‍. ഇടിമിഠായി, കടിച്ചാപറിച്ചി,നാരങ്ങഅല്ലി മിഠായി,അങ്ങനെയ ങ്ങനെ... ഇന്നും ഇതില്‍ പലതും സ്കൂള്‍ സമീപത്തെ കടകളില്‍ കാണാറുണ്ട്. പേരുകളൊക്കെ മാറി എന്നുമാത്രം. അക്കാലത്ത് പ്ലാസ്റ്റിക് കളിക്കോപ്പുകള്‍ അധികം കാണാറില്ലായിരുന്നു. പലരുംസ്കൂളിലേക്ക് അഞ്ചോ പത്തോ പൈസ കൊണ്ടുവരും. ഇഷ്ടമുള്ള മിഠായി വാങ്ങിത്തിന്നും. 

എനിക്കതൊന്നും കഴിയില്ല. ഇന്‍റര്‍വെല്ലിന് ശങ്കരേട്ടന്‍റെ കടയില്‍ നിന്ന് പാല്‍ചായയും ഉണ്ണിയപ്പവും ഉപ്പ തന്നെ വന്ന് കഴിപ്പിക്കുകയായിരുന്നു പതിവ്. പോക്കറ്റ് മണി ചോദിക്കാന്‍ വകുപ്പില്ല.ഒടുക്കം കൊതി സഹിക്കാന്‍ വയ്യാതായി. 
      ഉപ്പയോട്  നേരിട്ടുത ന്നെ മിഠായിക്കൊതിയുടെ പ്രശ്നം അവതരിപ്പിച്ചു. പെട്ടെന്നുതന്നെ പരിഹാരമായി. ഹൈദ്രുട്ടിക്കാടെ കടയില്‍ ഉപ്പ തന്നെ ഏര്‍പ്പാടാക്കി.”അവനെന്തു മിഠായി വേണമെങ്കിലും കൊടുക്കണം. ”അങ്ങനെ കഷ്ടി രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിഞ്ഞു കാണും. എന്‍റെ മിഠായിക്കൊതി മാറ്റാനായില്ല. ഹൈദ്രുട്ടിക്കായുടെ കണക്കുപുസ്തകം മാത്രം പെരുത്തുവന്നു. ”ഒരുപാടായി”എന്ന് ഏറെ വിഷമത്തോടെ അയാള്‍ ഉപ്പയോട് ഉണര്‍ത്തിച്ചു. എനിക്കിപ്പഴും ആ സംഖ്യ ഓര്‍മ്മയുണ്ട്. ഒമ്പതു രൂപ പതിനാറു പൈസ.നമുക്കിന്ന് ഒരു രൂപയ്ക്കു കിട്ടുന്ന മിഠായിക്കു അന്ന് ഒരു പൈസയാണ് വേണ്ടിയിരുന്നത് എന്നോര്‍ക്ക ണം.ഏതാണ്ട് ആയിരം മിഠായികള്‍ രണ്ടാഴ്ച്ച കൊണ്ടു ഞാന്‍ തിന്നു തീര്‍ത്തു എന്ന് ഉപ്പയ്ക്ക് പെട്ടെന്ന് മനസ്സിലായി.അന്നുമുതല്‍ അഞ്ചുപൈസ പോക്കറ്റ് മണി അനുവദിച്ച് കടയിലെ രണ്ടാഴ്ച മാത്രം പഴക്കമായ പറ്റുപുസ്തകം അവസാനിപ്പിച്ചു
June 16, 2020

പാരുഷം/സുനിൽ വി തിരുനെല്ലി

പാരുഷം
സുനിൽ  വി തിരുനെല്ലി

നാടുകാണാൻ വന്ന വേഴാമ്പൽ
നീരിനായ് കേഴുമ്പോൾ
മഴ വസന്തകാല യാത്രയിൽ.

നാഴി അരിയ്ക്ക് കഞ്ഞിയില്ല .....
നാവു നനയ്ക്കാൻ വിഞ്ഞു തരാം ....
ചലിയ്ക്കുന്ന ഭൂമിയ്ക്കൊരു _
തെറിയ്ക്കുന്ന കാല്പാദമെന്നു -
പുതിയ വേദാന്തം.

നാല്ക്കവലയിൽ നഞ്ചു വലിയ്ക്കുന്നു -
കുഞ്ഞു പെങ്ങളുടെ ചാരത്തൊരു _
ബലിക്കാക്കയെ കൂട്ടരുത്തി.

മദിര മതികെട്ടു മദിയ്ക്കുമ്പോഴൊരു -
കിളിന്തു മോഹം കൂട്ടി കെട്ടിയ സഞ്ചി -
നെഞ്ചോടു ചേർത്തൊരു ബാലപാഠം -
നിവർത്താൻ.

നേരറിയാത്ത നേരിനെ നേരിപ്പോടിലാക്കി -
കഴുകക്കാലിൽ കോർത്തു ഉന്മത്തനായ -
പൗരുഷം പത്തി മടക്കുമ്പോൾ.
അകലെ ഒരു കുഞ്ഞു പെങ്ങളുടെ -
ഉയരുന്ന നെടുവീർപ്പുകൾ

അമ്മയുടെ നെഞ്ചിലേയ്ക്ക് -
അമ്പുതറച്ചപ്പോൾ
കണ്ണീരിൽ പൊടിഞ്ഞതും
വേറൊരു പൗരുഷം


June 16, 2020

എത്രയും പ്രിയപ്പെട്ട ജൂൺ/ധന്യ മനോജ്



എത്രയും പ്രിയപ്പെട്ട ജൂൺ
✍️✍️ധന്യ മനോജ്✍️✍️


അടഞ്ഞ വാതായനങ്ങൾ കൊഞ്ഞനം
കുത്തിക്കൊണ്ട് ,
അവധിയുടെ അറ്റമില്ലാപ്പാത
ദയനീയമായി പകച്ചു നിൽക്കുന്നു...
ചുവരുകൾ വർണ്ണവരകൾ ഇല്ലാതെ 
വെള്ളെഴുത്തുവന്ന വാർദ്ധക്യകോലമായ് 
അടർന്നുവീഴാൻ കാത്തു നിൽക്കുന്നു... 
മൺതരികൾ പിഞ്ചുകാലുകളുടെ 
സ്പർശനസുഖം കാത്ത് 
വൃഥാ പ്രതീക്ഷതൻ ജാലകക്കമ്പികൾ 
ഇറുകെ പിടിച്ച് ദൂരെയ്ക് കണ്ണുംനട്ടിരിക്കുന്നു...
പൊടിപറ്റിയ ബെഞ്ചിലെ പളകപ്പാളികൾ 
പെൻസിൽ കുത്തലുകളും വരകളും തലോടി 
ഓർമ്മതൻ തീർത്ഥം പാനം ചെയ്ത് 
മിഴികളിൽ ഗതകാല സ്മൃതികൾ ഒളിപ്പിച്ച് 
പഴകിയ ചോക്കിൻ പൊടി ഗന്ധം 
നാസാരന്ധ്രങ്ങളിലേക്ക് വലിച്ചെടുക്കുന്നു.. 
നരവീണ കറുമ്പൻ എഴുത്തുപ്രതലങ്ങൾ 
ആളൊഴിഞ്ഞ കല്ലറയുടെ 
കാവൽഭടൻ കണക്കെ 
യുദ്ധമില്ലാത്ത അക്ഷരഭൂവിൽ 
ഏകനായ് പടവെട്ടിനൊരുങ്ങുന്നു.. 
വർണ്ണക്കൊടികളും കൊടിതോരണങ്ങളും  
കുഞ്ഞൻവൈറസിനെ അറച്ച് , 
തിരിഞ്ഞും മറഞ്ഞും 
വൈക്കോൽപെട്ടികൾക്കുള്ളിൽ 
ശ്വാസംമുട്ടി പിടയുന്നു... 
അക്ഷരച്ചെപ്പ് അടഞ്ഞുകിടക്കുന്നു... 
കൈവെള്ളയിൽ ഇറുകെ പിടിച്ച  
ഫോണിൽ നിന്നും പുറത്തു പ്രതിഫലിക്കുന്ന 
അട്ടഹാസവും അഹങ്കാരവും കേട്ട് 
ശലഭങ്ങൾ ദളങ്ങൾക്കുള്ളിൽ 
ശ്വാസം പിടിച്ച് ഒളിച്ചിരിക്കുന്നു...
വിചിത്ര ചിത്രങ്ങളിൽ 
വരച്ച കലണ്ടർ ദിനങ്ങൾ 
ചരിത്രവാതിലുകൾകൊട്ടിയടച്ച് 
വഴിതെറ്റി നീങ്ങുന്നു.. 
പ്രവേശ ഗാനങ്ങളോടൊത്ത് 
പാടാൻ കൊതിച്ച കിളികൾ 
സംഗീതമുപേക്ഷിച്ച് പറന്നകലുന്നു... 
പ്രിയ ജൂണേ...,
 നിരാശയല്ല പ്രത്യാശയാണ് 
നിന്നുടെയുള്ളിൽ കോരി നിറക്കേണ്ടത് 
അതിജീവനത്തിനായ് പണിയിച്ച 
താഴിൻ്റെ ഉറപ്പു പരിശോധനയിൽ 
നീ വിജയിച്ചിരിക്കുന്നു.... 
അക്ഷരങ്ങളും പാഠഭാഗങ്ങളും  
ചാനൽച്ചില്ലകളിൽ ചേക്കേറുമ്പോൾ 
കരുതലിൻ്റെ താക്കോൽക്കൂട്ടമായി 
നീ കാവലിരിക്കുക ... 
നിറങ്ങളും സ്വപ്നങ്ങളും നിനക്കായ് 
പുതിയ പുലരിയായി ജന്മമെടുക്കും....തീർച്ച


Monday, June 15, 2020

June 15, 2020

ഓർമ്മയിലെ കാന്താരിമധുരം 19 കെ.സി. അലി ഇക്ബാല്‍



ജീവിതാഭ്യാസം
ഓർമ്മയിലെ കാന്താരിമധുരം 19   
കെ.സി. അലി ഇക്ബാല്‍

      ഔപചാരിക വിദ്യാഭ്യാസം പലരെയും “ചക്കിനു ചുറ്റും തിരിയുന്ന കാളകളെ” പ്പോലെ യാക്കിക്കളയും.പലര്‍ക്കും സ്വന്തം കഴിവുകള്‍ പ്രയോഗിക്കാനുള്ള അവസരങ്ങള്‍ ലഭിക്കാതെ പോകും.പഠനത്തില്‍ വലിയ മികവു പുലര്‍ത്തിയ പലരും ഗുമസ്തപ്പണി ചെയ്തോ അല്ലെങ്കില്‍ സ്വഭാവിക പ്രമോഷന്‍ എന്ന ഭാഗ്യം കിട്ടി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങിയോ വിരമിക്കും.അതിനപ്പുറമെന്താകാന്‍ ? ഇടക്കാലത്ത് പഠന മികവുള്ളവരെയും അല്ലാത്തവരെയും മെഡിസിനോ അല്ലെങ്കില്‍ എഞ്ചിനീയറിങ്ങിനോ അയക്കാമെന്ന ഓപ്ഷന്‍ കൂടി കിട്ടി. അതുമിപ്പോള്‍ ഒരു സാധ്യതയല്ലാതായി മാറി.
      പ്രത്യേകിച്ച് കഴിവുകളൊന്നുമില്ലാത്ത ശാരീരിക ശേഷി കുറഞ്ഞ എന്നെപ്പോലുള്ള പഞ്ചപാവങ്ങള്‍ക്ക് റഹീം അക്കാലത്ത് ആരാധനാപാത്രമായിരുന്നു. ബാലനായിരിക്കെ തന്നെ വീട്ടുകാര്‍ കാണാതെ ബീഡി വലിക്കുക, സൈക്കിളിലും മറ്റും പലതരം അഭ്യാസങ്ങള്‍ കാണിക്കുക എന്നിത്യാദി കാര്യങ്ങളാല്‍ അവന്‍ ഞങ്ങള്‍ സമപ്രായക്കാരെ അത്ഭുത പ്പെടുത്തി. വീട്ടിലെ കവുങ്ങിന്‍ തോട്ടത്തിലെ നോക്കെത്താത്ത ഉയരത്തിലേക്ക് വളര്‍ന്ന കവുങ്ങുകളില്‍ അവന്‍ പാഞ്ഞുകയറും. അവിടെനിന്ന് താഴെയിറങ്ങാതെ തന്നെ കവുങ്ങിന്‍ തലപ്പ് ആയത്തില്‍ ആട്ടി അടുത്ത കവുങ്ങിലേക്ക് പറക്കും. ഇങ്ങനെ ഞങ്ങളെ വിസ്മയത്തുമ്പത്തു നിര്‍ത്തിയ റഹീമിന് പിന്നീടെപ്പോഴാണ് ശാപമോക്ഷം കിട്ടിയത്?
     പലതരം ബിസിനസ്സുകള്‍, കോടികളുടെ ആസ്തി, വിവിധ ഭാഷകള്‍ സംസാരിക്കുന്ന പലരാജ്യക്കാരായ ജോലിക്കാര്‍, കൂറ്റന്‍ കാറുകള്‍ ഒക്കെയുള്ള ഇന്നത്തെ റഹീം നമ്മുടെ ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ മേന്മയാല്‍ ഉണ്ടായി വന്നയാളല്ല യെന്ന് തീര്‍ച്ച.
”അവനെ ആ ഭാഗത്തെവിടെയെങ്കിലും വല്ല വര്‍ക്ക് ഷോപ്പിലോ മറ്റോ നിര്‍ത്താമോ?  എന്തെങ്കിലും പണിയറിഞ്ഞാല്‍ ജീവിച്ചുപോകുമല്ലോ. സ്കൂളിലയച്ചിട്ട് കാര്യമൊന്നു മില്ല”എന്ന് സാത്വികനായ റഹീമിന്‍റെ ഉപ്പ വേവലാതിപ്പെടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. 

അങ്ങനെയവന്‍ വര്‍ക്ക് ഷോപ്പില്‍ പണിയഭ്യസിച്ചതും എന്‍റെ ഓര്‍മ്മയിലുണ്ട്. ഒന്നല്ല പിന്നേയും വാഹനങ്ങള്‍ നന്നാക്കുന്ന പല പല വര്‍ക്ക് ഷോപ്പുകള്‍ മാറി മാറി തന്‍റെ യഥാര്‍ത്ഥ തൊഴിലിടം  കണ്ടെത്തിയ പോലെ അവന്‍ അഭ്യസിച്ചുകൊണ്ടിരുന്നു.ഭാഗ്യം തുണച്ചു എന്നേ  സാധാരണ ഗതിയില്‍ ആരും പറയൂ. പക്ഷേ ഭാഗ്യമാണോ ?  അഭിരുചിക്കനുസരിച്ച വഴി തുറന്നുകിട്ടി എന്നു പറയാം. പക്ഷേ പലപ്പോഴും കൂട്ടികളുടെ അഭിരുചി ആരാണു പരിഗണിക്കാറുള്ളത്?
       അങ്ങനെ പഠനത്തില്‍ മോശമായിരുന്ന എഴുത്തും വായനയും തന്നെ സ്കൂള്‍ പഠന കാലത്ത് അഭ്യസിക്കാന്‍ മറന്നുപോയ റഹീം പല ഭാഷകള്‍ സംസാരിക്കുന്നത് കണ്ട്  ഇന്ന് ഞാന്‍ അന്തിച്ചുനില്‍ക്കുന്നു.  ഉയര്‍ന്ന തലങ്ങളില്‍ ജോലിചെയ്യുന്ന പലരുമായും അനായാസേന ഇടപെടുന്ന റഹീമിനെ കാണുമ്പോള്‍ ഇതെവിടെ നിന്നാണ് അഭ്യസിച്ചത് എന്ന് ആശ്ചര്യപ്പെടുന്നു. സ്വന്തം ബിസിനസ് സംബന്ധമായ ആസൂത്രണം കൃത്യതയോടെ ചെയ്യുന്ന നിരന്തരമായി  പലയിടത്തേക്കും യാത്ര ചെയ്യുന്ന റഹീം കുടുംബങ്ങളെയും നാട്ടുകാരെയും തന്നോട് കണ്ണി ചേര്‍ത്തു നിര്‍ത്തുന്നു.നന്നാകില്ല എന്ന് ശപിച്ച ലോകത്തോട് തലയുയര്‍ത്തി റഹീം “ഇതാ ഞാന്‍ " എന്ന് അടയാളപ്പെടുത്തുന്നു.
         മൂന്നരപതിറ്റാണ്ടു കാലം നീണ്ടുനിന്ന അധ്യാപനത്തിനിടയ്ക്ക് പലകുട്ടികളിലും ഞാന്‍ റഹീമിനെ കണ്ടുമുട്ടി. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യുന്ന വേദികളില്‍ റഹീമിന്‍റെ കഥ ഞാന്‍ അവതരിപ്പിച്ചു. കുരുത്തക്കേട് കാണിക്കുന്ന ചിലരെ  ഒന്നുപ ദേശിക്കാന്‍ എന്നോട് സഹായം ചോദിച്ച രക്ഷിതാക്കളോട് റഹീമിനെപ്പോലെയാ യേക്കാം എന്ന് സമാശ്വസിപ്പിച്ചു. പാഠപുസ്തകങ്ങളില്‍ നിന്നല്ല ജീവിതത്തില്‍നിന്ന് ചുറ്റുപാടുകളില്‍ നിന്ന് പോരാടി പാഠങ്ങള്‍ പഠി ച്ചവരില്‍ നിന്ന് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ചര്‍ച്ച ആരംഭി ക്കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നത് അതുകൊണ്ടാണ്. 
    
    
   ബീഡി വലിച്ചതോ മറ്റുകുന്നായ്മകള്‍ കാണിച്ചതോ മഹത്വവല്‍ക്കരി ച്ചിരിക്കുന്നു എന്ന് തെറ്റിദ്ധരിക്കരുത്. പുസ്തക പാഠങ്ങളേക്കാള്‍ പ്രധാന പ്പെട്ട ജീവിത പാഠങ്ങള്‍ പഠനത്തിന്‍റെ ഭാഗമാകേണ്ടതാണ് എന്ന് പറയുകയാ യിരുന്നു.പക്ഷേ മാറ്റം വേണമെന്ന് സമ്മതിക്കുന്നവര്‍ തന്നെ മാറ്റാന്‍ തുടങ്ങു മ്പോള്‍ എതിര്‍പ്പുമായി രംഗത്തുണ്ടാകുമല്ലോ. അതുകൊണ്ട് നമുക്ക് പാഠ പുസ്തകങ്ങള്‍ നന്നായി പഠിക്കുകയും പരീക്ഷയ്ക്ക് ഉത്തരങ്ങള്‍ തെറ്റു കൂടാതെ എഴുത്തുകയും ചെയ്ത് കാലം കഴിക്കാം.

Sunday, June 14, 2020

June 14, 2020

ഗർഭഛിദ്രം ഡോ.സുകേഷ്...

കവിത
ഗർഭഛിദ്രം
ഡോ.സുകേഷ്...


കാട്ടാന പിഴച്ചവൾ ആയിരുന്നത്രേ... 
കാട്ടിൽ നിന്ന് നാട്ടിലേക്കാട്ടി :
അപമാനഭാരത്താൽ തലയുയർത്താതെ 
അടിവച്ചടിവച്ചു നടനടന്നു :
വഴിവക്കിലാരോ ചൊല്ലികൊടുത്തേ, 
വൈദ്യനൊരാളുണ്ടങ്ങു നാട്ടിൽ :
ആരുമറിയില്ലയീയുണ്ടായ ഗർഭം 
അലസിപ്പിക്കുവാൻ കേമനത്രെ:
വേഗം നടന്നങ്ങു കാട്ടുവക്കിൽച്ചെന്നു 
വൈദ്യനെ കണ്ടു വ്യഥപറഞ്ഞു :
കൈതച്ചക്കയിൽ ചേർത്തുകൊടുത്തു 
കയ്‌പ്പേറിയോരൗഷധമെന്ന് ചൊല്ലി, 
വെള്ളം നിറയെ കുടിക്കണമെന്നും 
വിളർച്ചയൊരല്പം കാണുമെന്നും :
വിശ്വസിച്ചാനയതെടുത്തു വിഴുങ്ങി 
വെടിപൊട്ടി മസ്തകം തകർന്നുതെന്നി, 
വ്രണങ്ങളുമായ് വേദനിച്ചെന്നിട്ടായാന-
വെള്ളം കുടിക്കുവാൻ പുഴയിൽച്ചാടി, 
വഴിവക്കിൽ ആനയെ ചതിച്ചൊരാ ദല്ലാൾ-
വ്യാജവൈദ്യന്റെ എന്നത് ആരറിഞ്ഞു? 
           
June 14, 2020

ഓർമ്മയിലെ കാന്താരിമധുരം 18 കെ.സി. അലി ഇക്ബാല്‍

                        ഒരു മരണം

      സെപ്തംപര്‍ ഒക്ടോബര്‍ മാസങ്ങളിലായി വന്നെത്തുന്ന സ്കൂളിലെ യുവജനോത്സവ ദിനങ്ങള്‍  ഞങ്ങള്‍ക്കന്നു വിരസമായ പഠനപ്രക്രിയയില്‍ നിന്നൊഴിവായി അടിച്ചുപൊ ളിക്കാനുള്ള അവസരമായിരുന്നു. മഴയൊക്കെ പോയി മാനം തെളിഞ്ഞുവരുന്ന കാലം. സാധാരണയായി പരിപാടികളിലൊന്നും പങ്കെടുക്കാതെ മാറിനില്‍ക്കുന്ന രീതിയാണെ ന്‍റേത്. ഒരുതരം അന്തര്‍മുഖത്വം എനിക്കന്നുണ്ട്. കുറച്ചൊക്കെ പിന്നെപ്പോഴൊക്കെയോ മുതിര്‍ന്ന ശേഷവും വലിയ ആള്‍ക്കൂട്ടത്തിനിടയ്ക്ക് നിറഞ്ഞു നില്‍ക്കുമ്പോള്‍  ഈ സ്വഭാവം മെല്ലെ തലനീട്ടുന്നത് സ്വയം തിരിച്ചറിഞ്ഞിട്ടുമുണ്ട്.
           പക്ഷേ അന്ന് എന്‍റെ ക്ലാസ് അവതരിപ്പിക്കുന്ന നാടകത്തിന് ഞാനുമുണ്ട്. പ്രഹ്ലാദ ചരിതമാണ് നാടകം. ശുക്രാചാര്യന്‍ പ്രഹ്ലാദനോട് ഹിരണ്യനാമം ചൊല്ലാന്‍ പറയുന്നതും അനുസരിക്കാതെ പ്രഹ്ലാദന്‍ നാരായണ നാമം തന്നെ ചൊല്ലുന്നതും  മുതല്‍ ഹിരണ്യകശിപുവിനെ കൊല്ലാന്‍ തൂണുപിളര്‍ന്ന് നരസിംഹം വരുന്നത് വരെയുള്ള കഥയാണ് സ്റ്റേജിൽ അവതരിപ്പിക്കേണ്ടത്.  പ്രഹ്ലാദനായി അഭിനയിക്കുന്നത് ഞാനാണ്. ക്ലാസ്സില്‍ വച്ചുള്ള ചെറിയ റിഹേഴ്സലേ ഉണ്ടായിട്ടുള്ളൂ.  അത്ര നന്നായില്ല എന്നല്ല നാടകം മൊത്തം പൊളിഞ്ഞു പാളീസായി. സഭാകമ്പം കൊണ്ടാകണം  ഡയലോഗോക്കെ മിക്കവരും മറന്നുപോയിരുന്നു. 

പ്രഹ്ളാദനെ കൊല്ലാന്‍ കൊണ്ടുവന്ന റബ്ബര്‍ വിഷപ്പാമ്പ് വച്ചിടത്ത് കണ്ടില്ല. നരസിംഹമാക്കിയ രവീന്ദ്രന്‍ തീരെ ദുര്‍ബ്ബലനായിട്ടാണ് രംഗത്ത് വന്നത്. ആകെ നാണക്കേടായി.  എന്താക്കെയോ കാട്ടിക്കൂട്ടി തിരിച്ചുപോന്നു. പില്‍ക്കാലത്തും നാടകമഭിനയിക്കാന്‍ ശ്രമിച്ച്ട്ട് ഇത്തരം നാണക്കേടൊക്കെ സംഭവി ച്ചിട്ടുണ്ടല്ലോ എന്ന് സാന്ദര്‍ഭികമായി ഓര്‍ക്കുകയാണ്.അതിനും സാക്ഷിയായിട്ടുള്ള ചില സുഹൃത്തുക്കള്‍ ഇത് വായിക്കുമ്പോൾ ഊറിച്ചിരിക്കുന്നത് കാണാനാകുന്നുമുണ്ട്.
          സ്കൂളില്‍ കലോത്സവം പൊടിപാറുമ്പോള്‍ അതിലൊന്നും പങ്കെടുക്കാതെ മറ്റുപല ഏര്‍പ്പാടുകളുമായി ഉല്ലസിച്ചുനടക്കുന്ന ചിലരുണ്ട്.സൈക്കിള്‍ വാടകയ്ക്കെടുത്ത് ചവിട്ടു ക, പുഴയില്‍ പോയി നീന്തി തിമിര്‍ക്കുക തുടങ്ങിയ ചില കൊച്ചുകൊച്ചു തെറ്റുകള്‍. ഏറിയാല്‍ ഒരുമുറിബീഡി വലിക്കുന്നതിനപ്പുറമില്ല. 
           എന്‍റെ അടുത്ത കൂട്ടുകാരില്‍ പെട്ട കലോത്സവവിരുദ്ധരായ ഒരു സംഘം എന്‍റെ നാടകം അരങ്ങില്‍ ഉഴപ്പുന്ന സമയത്ത് സ്കൂള്‍ അങ്കണം വിട്ട് സൈക്കിളഭ്യസിക്കാന്‍ പോയി.സൈക്കിള്‍ കടകളില്‍ മണിക്കൂറിന് ചെറിയ വാടക നല്‍കിയാല്‍ സൈക്കിള്‍ കിട്ടും.റോഡില്‍ ഇന്നത്തെപ്പോലെ തിരക്കൊന്നുമില്ലാത്തതിനാല്‍ മറ്റുവാഹനങ്ങള്‍ തട്ടുമെന്ന് പേടിക്കാനില്ല. സൈക്കിള്‍ പരിപാടി മടുത്തപ്പോള്‍ അവര്‍ വീട്ടിലേക്ക് മടങ്ങി. മടക്കയാത്രയില്‍ ഒറ്റയ്ക്കോ കൂട്ടായോ പുഴയിലിറങ്ങി കുളിച്ചിരിക്കണം. ഏതായാലും കൂട്ടത്തിലൊരാള്‍ പുഴയില്‍ അപ്രത്യക്ഷമായി. വെളുത്ത് മെലിഞ്ഞ സുന്ദരനായ പാവം വാസു (ഈ പേര് യഥാര്‍ഥമല്ല എന്ന് ഊഹിക്കുമല്ലോ)എന്താണ് സംഭവിച്ചതെന്ന് അന്നൊന്നും ആര്‍ക്കും മനസ്സിലായില്ല. സാധാരണ സ്കൂള്‍ വിട്ട് വീട്ടിലെത്തുന്ന സമയമായിട്ടും അന്ന് വാസു വീട്ടിലെത്തിയില്ല എന്നാണ് ആദ്യമറിഞ്ഞത്.വാസു ഒറ്റയ്ക്കായിരുന്നോ,മറ്റാരെങ്കിലും കുളിക്കാന്‍ കൂടെയുണ്ടായിരുന്നോ എന്നൊന്നും തീര്‍ച്ചയില്ല.സെപ്തംപര്‍ മാസത്തെ പുഴയില്‍ അത്രവലിയ നീരൊഴുക്കൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് പുഴയില്‍ ആരും ഒരപകടം പ്രതീക്ഷിച്ചില്ല. പക്ഷേ  ആ ചെറിയ ഒഴുക്കില്‍ വാസു ഞങ്ങളുടെ കൂട്ട് പിരിഞ്ഞു പോയി.  മൂന്നാം ദിവസമോ മറ്റോ ആണ് മൃതശരീരം കുറെ പടിഞ്ഞാറ് മാറി കരയ്ക്കടിഞ്ഞത്.
       മരണങ്ങള്‍ എല്ലാം ദു:ഖകരമാണ്.എന്നാല്‍ ചില മരണങ്ങള്‍ നമുക്കൊ ക്കെ വലിയ ആഘാതമേല്‍പ്പിക്കും.അതുവിട്ട് സാധാരണ സ്ഥിതിയിലാകാന്‍ കുറേ നാളുകള്‍ വേണ്ടിവരും.പലപ്പോഴും വാസുവിന്‍റെ കളിചിരി സാന്നിധ്യം തുടര്‍ന്നുള്ള സ്കൂള്‍ ദിനങ്ങളിലും ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. വര്‍ഷമെത്ര കടന്നുപോയിരിക്കുന്നു.
 ഇപ്പോഴും സ്കൂള്‍ യാത്രകളും അനുഭവങ്ങളും ഓര്‍ത്തെടുക്കുമ്പോള്‍ വാസുവിന്‍റെ വെളുത്ത ചിരി മനസ്സിലൊരു നീറ്റലുണ്ടാക്കിക്കൊണ്ട് കടന്നുവരും.

Saturday, June 13, 2020

June 13, 2020

രണ്ട് മിനിക്കഥകൾ/ അബ്ദുൾ സലാം എംഎച്ച് വയനാട്


അബ്ദുൾ സലാം എംഎച്ച് വയനാട്




രണ്ട് മിനിക്കഥകൾ


മോഹം



കഴിഞ്ഞ പ്രളയകാലത്ത് സജീവമായി രക്ഷാ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുകയും
നേതൃത്വം കൊടുക്കുകയും ചെയ്ത ഷാജിയും റഷീദുമെല്ലാം എത്രയെത്ര ആദരവുകളാണ്
ഏറ്റുവാങ്ങിയത്. അവരുടെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഫേസ്
ബുക്കിലും വാട്സാപ്പിലും നിറഞ്ഞു. ആയിരക്കണക്കിന് വ്യൂവേഴ്സും ലൈക്സും
കിട്ടി.പിന്നെ ധാരാളം പേർ ഷെയർ ചെയ്തു, ഈ കൊറോണ കാലം എനിക്കുള്ളതാണ്.
അയാൾ സടകുടഞ്ഞെഴുന്നേറ്റു.എല്ലാ വിലക്കുകളും ലംഘിച്ച് കോവിഡ് ബാധിതരെ
സേവിക്കാൻ പുറപ്പെട്ടു, മതിയാവോളം സെൽഫി എടുത്തു.ഫേസ് ബുക്കിലും
വാട്സാപ്പിലും നിറഞ്ഞു.ഇഷ്ടക്കാരും അനിഷ്ടക്കാരും നിറഞ്ഞു കവിഞ്ഞു. ദൃശ്യ
ശ്രാവ്യ മാധ്യമങ്ങളിലും അയാൾ നിറഞ്ഞു. ഒരു നോക്കുകാണാൻ കഴിയാത്ത വിധം



കാത്തിരിപ്പിൻ കാലം
എല്ലാ സമയത്തും ബാപ്പച്ചിക്ക് ഇന്റെ കൂടെ കളിച്ചാനും ബെരിനില്ല. മാമു
വെയ്ച്ചാനും ബെരിനില്ല. അന്നൊരൂസം നമ്മടെ ബീട്ടില് കൊറെ ആൾക്കാര്
ബന്നപ്പൊഴും ബാപ്പച്ചി ഒറക്കേരുന്ന്. ഞാൻ ഉറങ്ങാൻ കടന്നാ ഇന്റെ കൂടെ
കളിച്ചനാൻ ബരും. മാമു വെയ്ച്ചാൻ ബരും. ഇന്നെ കെട്ടിപ്പിടിച്ച് ഉമ്മ
തരും.ചെൽപ്പം കൊറേ കരയും. ചെൽപം ചിരിക്കും. ഹ ഹ ഹ.അപ്പം ഞാനും
ചിരിച്ചും.രാവിലെ ഞാൻണീച്ചാൽ ബാപ്പച്ചീനെ കാണൂല.ഇന്നെ കൂട്ടാണ്ട് കള്ളൻ
എങ്ങോട്ടോ പോകും.ഉമ്മച്ചീനോട് ചോദിച്ചാ ഉമ്മച്ചിക്ക് സങ്കടാവും.
ഇത്തത്തനോട് ചോയിച്ചാ ഒാള് കരച്ചിലോട് കരച്ചിലാ. ഉമ്മച്ചി റൂമീന്ന്
പൊറത്തിറങ്ങൂല .ഒരേ ഇരുപ്പാ. ഉമ്മച്ചീനെ കാണാൻ ഇത്താത്തമാരൊക്കെ വരും.
എന്തൊക്കെ വർത്താനം പറഞ്ഞ് അവര് പോകും. അവരെന്നെ എടുത്ത് ഉമ്മ തരും
മിഠായി തരും. ഇന്റെ കൂടെ കളിച്ചാൽ മാത്രം ആരും ബര്ണില്ല. ഇന്റെ ബാപ്പച്ചി
എന്താലും ബരും. ഈ കുഞ്ഞിമോൾടെ കൂടെ കളിച്ചാനും മാമു വെയ്ച്ചാനും ഇന്റെ
ബാപ്പച്ചി വരും. ബരാണ്ക്കൂല.



Friday, June 12, 2020

June 12, 2020

ബന്ധനസ്ഥനായ അതിഥി (കഥ) അരുണിമ

ബന്ധനസ്ഥനായ അതിഥി 
                (അരുണിമ)
   
    വാരത്തിൽ നിന്ന് ഒരു ഓട്ടുരുളി എടുത്തു കൊണ്ടുവരുവാൻ അമ്മ എന്നെ പറഞ്ഞയച്ചതാണ്. ഇരുളടഞ്ഞ വാരത്തിന്റെ വാതിൽ ചാരി വല്ലവിധേനയും പുറത്തിറങ്ങാൻ നേരം ഉള്ളിൽ ഒരു ചെറിയ അനക്കം കേട്ടു. അത് മച്ചിൽ നിന്ന് സ്വൈര്യ വിഹാരത്തിന് ഇറങ്ങിയ ഒരു ചുണ്ടെലി ആകാൻ സാധ്യതയുണ്ട്. പക്ഷേ എന്തോ ഒരു ഉൾപ്രേരണ കൊണ്ട് ഞാൻ കെടുത്തിയ ടോർച്ച് വീണ്ടും തെളിച്ചു മുറിയാകെ പരതി. ശബ്ദത്തിന്റെ ഉറവിടം കണ്ട് ഞാൻ ചെറുതായി നടുങ്ങി. വാരത്തിന്റെ ഒരു മൂലയിൽ അലസമായി ചുരുണ്ടുകിടന്ന ഒരു പ്ലാസ്റ്റിക് വലയിൽ കുടുങ്ങിയ മുഴുത്ത പാമ്പ്!! 


     സ്വതവേ തൊട്ടാവാടിയായ അമ്മ അറിയും മുമ്പ് ഞാൻ സാവകാശം പുറത്തിറങ്ങി അച്ഛനെ കാര്യം ധരിപ്പിച്ചു. മറുപടി പറയാതെ വാഴയ്ക്കു തടംവയ്ക്കുന്ന അച്ഛനെ ഞാൻ  ഓർമ്മിപ്പിച്ചു..  
" എന്തെങ്കിലും ചെയ്തില്ലെങ്കിൽ അത് അവിടെ കിടന്ന് ചാകും.''
 കുട്ടിക്കാലം മുതൽ വേരുറച്ചു പോയതാണ് പാമ്പുകളോടുള്ള അകാരണമായ ഭയം. ഒപ്പം പൂർവികർ എന്ന നിലയിൽ ഭൂമിയുടെ വിദൂരചരിത്രം അടക്കിവാണ ഒരു ജീവിവർഗ്ഗത്തിന്റെ അനിഷേധ്യ പാരമ്പര്യത്തോടുള്ള ആരാധനയും. അതിനോടിഴചേർന്ന് അവകാശവാദങ്ങളില്ലാത്തവരോടുള്ള അലിവും.☺️
       ഞങ്ങൾ രണ്ടുപേരും ചേർന്ന് വളരെ ശ്രദ്ധയോടെ ആ വലകൂമ്പാരം പൊതുവഴിയിലെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടു.
 "അവൻ പതുക്കെ രക്ഷപ്പെട്ടോളും "
അച്ഛൻ്റെ പ്രസ്താവന.
അവനോ? പാമ്പ് ആണോ പെണ്ണോ? കെണിയിൽപെട്ട ജന്തുവുമായി അച്ഛൻ ഞൊടിയിടയിൽ താദാമ്യം പ്രാപിച്ചു എന്നു മാത്രമല്ല.. വല അലക്ഷ്യമായി ഇട്ടതിന് അമ്മയെ പഴിചാരാനും ഇഷ്ടൻ മറന്നില്ല.  🤪
തട്ടാമുട്ടി പറഞ്ഞ് ആശ്വസിപ്പിച്ച്
 അച്ഛൻ വീണ്ടും മരാമത്തു പണികളിൽ മുഴുകി. പക്ഷേ ആ കുറുപ്പിൻ്റെ ഉറപ്പിൽ ഇരിപ്പുറക്കാതെ ഞാൻ പല തവണ  ഉരഗരാജനെ സന്ദർശിച്ചു. ഒരു പേരുമിട്ടു "പ്രകാശൻ " - പ്രകാശം പരത്തുന്നവൻ🥰..   
        രക്ഷപ്പെടാനുള്ള തത്രപ്പാടിൽ പാവം പ്രകാശൻ വലക്കണ്ണികളുടെ ഊരാക്കുടുക്കിൽ പെട്ടിരിക്കുകയാണ്. ജീവിക്കാനുള്ള പഴുതുകൾക്കായി ഉഴറുമ്പോൾ പലപ്പോഴുമിതുപോലെ  പ്രശ്നങ്ങളുടെ വലക്കണ്ണികൾ നമ്മളെ കൂടുതൽ ഗാഢമായി വരിഞ്ഞുമുറുക്കാറുണ്ടല്ലോ?🥴
   "പാമ്പുകൾക്ക് ഒരിക്കലും പിന്നിലേക്ക് ഇഴയാൻ കഴിയില്ല. നമുക്ക് ഭൂതകാലത്തിലേക്ക് മടങ്ങാൻ കഴിയാത്തതു പോലെ "
 പുതിയ ഒരറിവു പകർന്നു നൽകിയ ചാരിതാർത്ഥ്യത്തോടെ മഴു കയ്യിലേന്തി പരശുരാമനെ പോലെ അച്ഛൻ മൊഴിഞ്ഞു.
 "റിവേഴ്സ് ഗിയർ ഇല്ലാത്ത ഉശിരൻ വണ്ടിയാണല്ലോടാ നീ? "😁
 എന്റെ കുശലാന്വേഷണം പ്രകാശനു അത്ര രസിച്ചില്ല എന്നു തോന്നുന്നു.ഞാൻ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. വികാരങ്ങളെല്ലാം ഉറഞ്ഞുപോയ പ്രാചീനമായ മുഖം. 😑
     നാലു മണി ആയപ്പോൾ വേലിക്കപ്പുറം വലിയ ശബ്ദകോലാഹലം. കുട്ടികൾ പ്രകാശനു ചുറ്റും കൈകൊട്ടിക്കളിക്കെ ന്നപോലെ  വട്ടത്തിൽ കൂടി നിൽക്കുന്നു. ഒരു ആചാരം എന്ന പോലെ ചുറ്റും നിന്ന് കല്ലെറിയുന്നു. നീളൻ വടി കൊണ്ട് തലങ്ങും വിലങ്ങും പ്രഹരിക്കുന്നു. പ്രകാശൻ നിശബ്ദനായി പുളയുന്നു.
          അവറ്റകളെ ഒരുവിധം ആട്ടിപ്പായിച്ച ശേഷം ഞാൻ അച്ഛന്റെ മുന്നിൽ വീണ്ടും സങ്കടമുണർത്തിച്ചു.
 ''അച്ഛാ, നമുക്ക് അവനെ എങ്ങനെയെങ്കിലും രക്ഷിക്കണം. പാവം!''
 പാതിമനസ്സോടെ അച്ഛൻ എന്നെ പിന്താങ്ങി.
 "അപകടമാണ് .ചിലപ്പോൾ കടികിട്ടും. പാമ്പിന് അറിയില്ല നമ്മുടെ ഉദ്ദേശം."
 മുന്നറിയിപ്പ് നൽകിയിട്ടും ഞാൻ പിന്മാറുന്ന മട്ടില്ല. 
 കൺമുന്നിലെ സുനിശ്ചിതമായ മരണം ഒരുപക്ഷേ അല്പ കാലത്തേക്ക് കൂടെ നീട്ടിവയ്ക്കാൻ കഴിഞ്ഞാലോ ?
യുഗങ്ങളായി ആദിപാപപ്രേരണാ കുറ്റത്തിനുള്ള പകപോക്കൽ തുടരുകയാണ്.... ഒരു വേള മാപ്പുസാക്ഷിയാണെങ്കിൽ പോലും.
 കല്ലിനടിയിൽ ചക്രങ്ങൾക്കിടയിൽ ചതഞ്ഞരയുന്ന നീറ്റൽ. കുരുക്കുകളുടെ വിങ്ങൽ..  ടാറിൽ പുതഞ്ഞ നിരാലംബത ... പ്രഹരങ്ങളുടെ പ്രാണവേദന... ചുഴറ്റിയുടക്കപ്പെടുന്ന നരകയാതന .. വെന്തു വെണ്ണീറായാലും നിലയ്ക്കാത്ത ചലനം .... പലപ്പോഴായി കണ്ണിൽപെട്ട സർപ്പയാതനകൾ പ്രേതങ്ങളായി, ഉറക്കമില്ലാത്ത രാത്രികളിൽ അനുവാദമില്ലാതെ കയറിവന്ന് ഒറ്റമുറിയിൽ തിരികൊളുത്തി വച്ചു പോകും . അതണയ്ക്കാതെ ഉറങ്ങാനാവുന്നതെങ്ങനെ?കത്രിക കൊണ്ട് എണ്ണമറ്റ വലക്കണ്ണികൾ അറുത്തു മാറ്റണമായിരുന്നു. പ്രകാശൻ്റെ നിസ്സഹകരണവും ഭയവും ഭീഷണിയും തത്രപ്പാടും ശ്രമം ദുഷ്കരമാക്കി. അൽപം വൈകിയെങ്കിലും ഒടുക്കം ഞങ്ങളുടെ പ്രയത്നം ഫലം കണ്ടു.
     പ്രകാശന്റെ മുന്നിൽ ഒരു ജീവിതമുണ്ട്. മെയ് വഴക്കത്തോടെ കാടും മേടും താണ്ടാൻ.. പടം പൊഴിച്ച് യൗവനം വീണ്ടെടുക്കാൻ.. പശിമയാർന്ന മണ്ണിൽ സ്വന്തം സഞ്ചാരപഥം രേഖപ്പെടുത്താൻ.. സീൽക്കാരങ്ങളിലൂടെ പ്രണയിക്കാൻ.. കൈത പൂക്കുന്ന പൊന്തക്കാടുകളുടെ നിഗൂഢതയിൽ ഇണചേരാൻ.. വിരിഞ്ഞിരിങ്ങുന്ന തലമുറകൾക്കു  കാവലാകാൻ.. അനേകകാതങ്ങൾ നീണ്ടുനിവർന്ന പ്രൗഢമായ ഉരഗജന്മം..
 പ്രകാശാ..എന്റെ പ്രിയ ചങ്ങാതി... ഒരുപക്ഷേ ഇത് എന്റെ എളിയ നിയോഗം ആയിരിക്കാം.. വീട്ടാനുള്ള കടമായിരുന്നിരിക്കാം.
   ക്ഷീണിതനെങ്കിലും പതുക്കെ ഇഴഞ്ഞു നീങ്ങിയ പ്രകാശൻ്റെ  അഴകുടലിൽ വലിഞ്ഞുമുറുകി നിന്ന അവസാന കണ്ണി കൂടി അറുത്ത നിമിഷം സൗമ്യനായി അവൻ ഒന്ന് തിരിഞ്ഞു നോക്കി.
 ഭാഷയറിയില്ല.. നോട്ടത്തിൻ്റെ അർത്ഥം അറിയില്ല.. പക്ഷേ ചിരന്തനമായ ഒരു മൈത്രീബന്ധത്തിൻ്റെ ഓർമ്മപുതുക്കൽ പോലെ ഹൃദ്യമായിരുന്നു അത്.
 കാടും ഉറവകളും മലമുഴക്കികളും തെളിഞ്ഞ പ്രഭാതങ്ങളും ചുവന്ന സായന്തനങ്ങളും നിന്നെ കാത്തിരിക്കുന്നു. തൽക്കാലം വിട ചൊല്ലുക.
 എന്റെ മൗനമായ യാത്രാമൊഴി.. നിറഞ്ഞ കണ്ണിൻ്റെ അതാര്യ സന്ധിയിലെങ്ങോ  പ്രകാശൻ അപ്രത്യക്ഷനായി....

Thursday, June 11, 2020

June 11, 2020

ഓർമ്മയിലെ കാന്താരിമധുരം 17 കെ.സി. അലി ഇക്ബാല്‍



ഓർമ്മയിലെ കാന്താരിമധുരം 17 കെ.സി. അലി ഇക്ബാല്‍


അരിക്കിലാമ്പ്


ഒരു റാന്തല്‍ വിളക്കുണ്ടായിരുന്നു വീട്ടിലന്ന്.സൈഡില്‍ നിന്ന് താഴേക്ക് അമര്‍ത്തുന്ന ഒരു കമ്പി.അതിലമര്‍ത്തിയാല്‍ റാന്തലിന്‍റെ കമ്പിക്കൂട് ചില്ലോടു കൂടി ഉയരും.പിന്നെയാ ചില്ല്(ഗ്ലാസ്)ഊരിയെടുക്കാം.തുടച്ചുവൃത്തിയാക്കാം.സൈഡില്‍ മണ്ണെണ്ണ നിറയ്ക്കാനുള്ള സ്ഥലം,അവിടെയുള്ള അടപ്പ് ഊരിയെടുത്ത് കുപ്പിയില്‍നിന്ന് മണ്ണെണ്ണ നിറയ്ക്കുന്നതും ഗ്ലാസ് തുട യ്ക്കുന്നതും ഉപ്പയാണ്.അടുത്തിരുന്ന് ഈ മെക്കാനിസം ഏറെ പ്രാവശ്യം കണ്ടായാള്‍ എന്ന നിലയ്ക്ക് ഇതൊക്കെ ഒന്ന് ചെയ്തുനോക്കാം എന്നു കരു തിയിരുന്നെങ്കിലും ഗ്ലാസ് പൊട്ടിപ്പോകുമെന്ന കാരണത്താലും മണ്ണെണ്ണ താഴെ പോകുമെന്നതിനാലും തൊടാന്‍ പോലും അനുവാദമില്ലായിരുന്നു. ഒന്നല്ല ഗ്ലാസു പൊട്ടിയും തൂക്കുന്ന കമ്പി കേടുവന്നും വേറെയും കമ്പിറാന്തലുകള്‍ അവിടെയുണ്ടായിരുന്നു.ഉമ്മറത്തെ ഒരു കമ്പിയില്‍ ആണ് സ്ഥിരമായി കമ്പിറാന്തല്‍ തൂങ്ങിക്കിടക്കുക.വെളിച്ചം കുറയ്ക്കേണ്ടപ്പോള്‍ തിരി താഴ്ത്തി അങ്ങനെ ചെയ്യാനാകും എന്ന ഒരു ഗുണം കമ്പിറാന്തലിന്നുണ്ട്.
    അകത്തെ മുറികളില്‍ അലൂമിനിയം കൊണ്ടുണ്ടാക്കിയ വിളക്കുകളാണു ണ്ടാകുക.ചിമ്മിനി വിളക്ക് എന്നാണതിന്‍റെ പേര്.അക്കൂട്ടത്തിലും ചിലതിന് ചില്ലുണ്ടാകും,തിരി നീട്ടി വെളിച്ചം കൂട്ടാനാകും.മറ്റൊരിനം ഉമ്മയുണ്ടാ ക്കുന്ന വിളക്കുകളാണ്.ചെറിയ കുപ്പികളുടെ അടപ്പില്‍ തുളയുണ്ടാക്കി അതിലൂടെ തിരിയിട്ട് മണ്ണെണ്ണയൊഴിച്ചാല്‍ വിളക്കായി. മെഴുകുതിരി അക്കാ ലത്തുണ്ടായിരുന്നില്ലേ?.കണ്ട ഓര്‍മ്മയില്ല.എന്തായാലും അക്കാലത്ത്  വെളിച്ചത്തിനിതേ വഴിയുള്ളൂ.എന്നിട്ടും അതുകൊണ്ടന്നു തൃപ്തിപ്പെട്ടിരുന്നല്ലോ എന്നോര്‍ക്കുമ്പോഴാണ് അത്ഭുതം.
       ഇന്നിപ്പോള്‍ കറണ്ടുണ്ട്.അഥവാ കറണ്ടൊന്നു പോയാലും ഇന്‍വര്‍ട്ടര്‍ കരുതലായുണ്ട്.ചിലരാകട്ടെ ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെയൊരു ഇടത്തരം ജീവിത സ്ഥിതിയില്‍ തന്നെ ഇതൊന്നും ഇല്ലാതെ പറ്റില്ല എന്നായി രിക്കുന്നു..കടത്തിണ്ണകളിലും റെയില്‍ പാലത്തിനടിയിലും അന്തിയുറങ്ങുന്ന മനുഷ്യജന്മങ്ങള്‍ റാന്തല്‍ വിളക്കിനോ ഒരു ചിമ്മിനി വിളക്കിനു പോലുമോ  അര്‍ഹരായിട്ടില്ല ഇന്നും ഇന്ത്യയില്‍ എന്നത് വേറെ കാര്യം.
കറണ്ടില്ലാതെ വന്നാലത്തെ അവസ്ഥ ഇപ്പോള്‍ നമ്മെ സംബന്ധിച്ച് അതി ഭീകരമാണ്.വെളിച്ചം കിട്ടില്ല എന്നതു മാത്രമാണോ പ്രശ്നം.വെള്ളം പമ്പു ചെയ്യാനുള്ള മോട്ടോറുകള്‍ പ്രവര്‍ത്തിക്കില്ല.ഓപ്പറേഷന്‍  നടത്താനാകാതെ ആശുപത്രികള്‍ പ്രതിസന്ധിയിലാകും.ടെലഫോണ്‍, കമ്പ്യൂട്ടറുകള്‍ ഒന്നും പ്രവര്‍ത്തിക്കില്ല.ഇന്ധനം നിറയ്ക്കാനാകാതെ വാഹനങ്ങള്‍ ഓട്ടം നില യ്ക്കും.ഇങ്ങനെയൊന്നോര്‍ത്തുനോക്കിയാല്‍ ഒരെത്തും പിടിയുമില്ല. (ജന റേറ്ററുള്‍പ്പെടെ ബദല്‍ സംവിധാനങ്ങള്‍ പലതും നാം കണ്ടെത്തിയിട്ടുണ്ട്എന്നത് ശരി തന്നെ.അന്ന് ഇതൊന്നുമില്ലല്ലോ)
     ഈ ചിന്തയില്‍ നിന്ന് വീണ്ടും ഞാനെന്‍റെ അരിക്കിലാമ്പിന്‍റെ ഇത്തിരി വെട്ടത്തിലേക്ക് (കമ്പി റാന്തല്‍)മടങ്ങുകയാണ്.ഞങ്ങളുടെ ഗ്രാമത്തില്‍ കറണ്ട് വരുന്ന കാലത്ത് എനിക്കൊരു പത്തുപതിനൊന്നു വയസ്സെങ്കിലു മായിക്കാണണം.ഒരു ദിവസം സന്ധ്യയോടെയാണ് അത് സംഭവിച്ചത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു.. വെളിച്ചത്തിന്‍റെ ഒരു വല്ലാത്ത പൂരം തന്നെ.മനസ്സില്‍ ആഹ്ലാദത്തിന്‍റെ തുടികൊട്ട്. കണക്ഷന് അപേക്ഷിച്ചവര്‍ നന്നേ കുറവായതിന്നാല്‍ ചുറ്റുവട്ടത്തെ എല്ലാ വീട്ടിലും കറണ്ടെത്തിയില്ല. ഉമ്മറത്ത്,അടുക്കളയില്‍,മൂന്ന് മുറികളില് അങ്ങനെ അഞ്ചു പോയിന്‍റാണ് ആകെ ഉള്ളത്. ഇന്നത്തെ പോലെ എല്‍.ഇ.ഡി.യോ ട്യൂബ് ലൈറ്റോ ഒന്നുമില്ലല്ലോ.എല്ലാം നാല്‍പ്പതു വാട്ട്സിന്‍റെ ഫിലമെന്‍റുള്ള ബള്‍ബുകള്‍. വാട്ട്സിന്‍റെ കണക്കനുസരിച്ച് ബള്‍ബില്‍ നിന്ന് കിട്ടുന്ന വെളിച്ചം കൂടുകയും കുറയുകയും ചെയ്യുമെന്ന് ലൈന്‍മാന്‍ കുഞ്ഞന്‍ ഉപ്പയോട് പറയുന്നത് ഞാനന്നുതന്നെ കേട്ടിരുന്നു.

     എന്‍റെ എട്ടാമത്തെയോ ഒമ്പതാമത്തെയോ വയസ്സിലാണ് ഞങ്ങളുടെ നാട്ടിലേക്ക് ആദ്യത്തെ ബസ് സര്‍വീസ് വരുന്നത്.ഇന്നത്തെ പോലെ ടാറിട്ട റോഡോന്നുമല്ല.വെറും ചെമ്മണ്ണ്.ഞങ്ങളുടെ വീടിന്‍റെ മുന്നിലൂടെയൊ ന്നുമല്ല ആ റോഡ്.അതുകൊണ്ട് ബസ് കാണാനൊന്നും പറ്റിയില്ല.വഴിയെ പോകുന്ന ഒരാള്‍ ഉപ്പയോട് “പട്ടാമ്പിയില്‍ നിന്ന് പള്ളിപ്പുറത്തേക്ക് പുതിയ ബസ് ഓടിത്തുടങ്ങി”യെന്ന് വിളിച്ചുപറയു കയായിരുന്നു.സീസി യെന്നോ മറ്റോ ആയിരുന്നു ആ ബസിന്‍റെ പേര്.പിന്നെ പലയിടത്തേക്കും ബസ് സര്‍ വീസായി.പള്ളിപ്പുറത്ത് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന മയില്‍ വാഹനക്കാരുടെ ബസിലാണ് അന്നൊക്കെ ഉപ്പയുടെ തറവാട് വീട്  
 സ്ഥിതി ചെയ്യുന്ന കോട്ടോലിലേക്ക് പോകുക.മുഹമ്മദ് എന്നാണ് അതിലെ ഡ്രൈവറുടെ പേര്.അക്കാലത്ത് ബസിലെ ഡ്രൈവര്‍മാരെയും കണ്ടക്റ്റര്‍ മാരെയും എല്ലാവര്‍ക്കുമറിയാം.ചില ബസുകളാണെങ്കില്‍ ഡ്രൈവര്‍മാരുടെ പേരുകളിലാണ് അറിയപ്പെടുന്നത് തന്നെ.കുഞ്ഞാപ്പുക്കായുടെ ബസിന്‍റെ സീറ്റ് ഇന്നത്തെ പോലെയല്ല.ഇടതുഭാഗത്ത് മുമ്പിലെ വാതില്‍ തൊട്ട് പിന്നിലെ വാതില്‍ വരെ നീണ്ട ഒറ്റ സീറ്റാണ്.ബോട്ടിന്‍റെ സൈഡ് സീറ്റുപോലെ.
എന്‍റെ ഗ്രാമത്തില്‍ ടെലഫോണ്‍ വരുമ്പോഴേക്കും കാലം പിന്നേയും കുറേ കഴിഞ്ഞു.ഞാനപ്പോഴേക്കു മുതിര്‍ന്നു വായനശാലാ പ്രവര്‍ത്തകനൊക്കെ യാകാനുള്ള പ്രായമായിരുന്നു.ഇന്നത്തെപ്പോലെ ബി.എസ്.എന്‍.എല്‍ ഒന്നുമായിട്ടില്ലല്ലോ.സചീന്ദ്രന്‍ എന്ന് പേരുള്ള ഒരാള്‍ വന്ന് വായനശാലയുടെ പേരില്‍ ഒരു കണക്ഷനെടുക്കണമെന്ന് ആവശ്യപ്പെട്ടു.ഇരുപത്തഞ്ചു കണക്ഷ നുണ്ടായാല്‍ പള്ളിപ്പുറത്ത് ഒരു ടെലഫോണ്‍ എക്സ്ചേഞ്ച് കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞ കാര്യം.അന്നുണ്ടായ ആ കണക്ഷന്‍ ഇപ്പോഴുമുണ്ടവിടെ. വീട്ടിലേക്കും ഒരു കണക്ഷനെടുത്താലോ എന്നൊക്കെ ഒരാലോചന ഉണ്ടായെ ങ്കിലും അതൊരു ആര്‍ഭാടമായെക്കുമോ എന്ന ശങ്കയാല്‍ വേണ്ടെന്നു വച്ചു. പി.ഡി.സി കാലത്താണ് ഈ കണക്ഷന്‍ കിട്ടുന്നത്.ഒന്നു വിളിക്കാന്‍ വലിയ ആഗ്രഹം.പക്ഷേ ആര്‍ക്കുവിളിക്കും.ഫോണുള്ളവര്‍ തന്നെ നന്നേ കുറവ ല്ലേ.അങ്ങനെ പട്ടാമ്പി കോളേജില്‍ തന്നെ പഠിക്കുന്ന ശരത്തിനെ വിളിക്കാന്‍ തീരുമാനിച്ചു.പട്ടാമ്പിക്ക് വിളിക്കാന്‍ നേരിട്ട് കിട്ടില്ല.ആദ്യം  ഷൊര്‍ണൂ രിലേക്ക് വിളിച്ച് ട്രങ്ക്കാള്‍ ബുക്ക് ചെയ്ത് കാത്തിരിക്കണം. കിട്ടിയാല്‍ തന്നെ കോളേജ് ഓഫീസിലാണ് കിട്ടുക.അവിടെനിന്നാരെങ്കിലും ക്ലാസില്‍ പോയി ശരത്തിനെ വിളിക്കുന്നതിലെ അപ്രായോഗികതായൊന്നും ഓര്‍ക്കാനായില്ല.അങ്ങനെകാത്തിരിപ്പിന്‍റെ ഒടുക്കം ഫോണ്‍ കിട്ടി.നെഞ്ച് പടപടാ ഇടിക്കുന്നുണ്ട്.കിട്ടിയത് പക്ഷേ കോളേജായിരുന്നില്ല.പോലീസ് സ്റ്റേഷനായിരുന്നു.കോളേജിന്‍റെ നമ്പര്‍ ഇരുപത്തിമൂന്നും പോലീസ് സ്റ്റേഷന്‍റേത് ഇരുപത്തിനാലുമായിരുന്നു അക്കാലത്ത്.ബുക്ക് ചെയ്യുമ്പോള്‍ നമ്പര്‍ പറഞ്ഞത് തെറ്റിയിരിക്കണം.എസ്.ഐ.തന്നെയാണ് ഫോണെടുത്തത്.അന്നത്തെ ഉള്‍ക്കിടിലം ഇപ്പോഴും ഫീല്‍ ചെയ്യുന്നുണ്ട്.
ആധുനിക സൌകര്യങ്ങളുടെ ഈ നിറവിലിരുന്നുകൊണ്ട് എന്‍റെതന്നെ കുട്ടിക്കാലത്തെ സൌകര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ തോന്നുന്ന വികാരമെന്താണ്.ഇതേ അവസ്ഥയില്‍ സഞ്ചരിച്ച എല്ലാവരുമെന്ന പോലെ അങ്ങനെയും ഒരു കാലം എന്ന വിസ്മയത്തുംപത്താണ് ഞാനും.പക്ഷേ ചിമ്മിനി വിളക്കിന്‍റെ ഇത്തിരി വെട്ടത്തിലും എന്‍റെ തലമുറ ധാരാളം വായിച്ചിരുന്നല്ലോ.സ്കൂളിലേക്കുള്ള ഗൃഹപാഠങ്ങള്‍ പൂര്‍ത്തിയാക്കി യിരുന്നല്ലോ.ഫാനിന്‍റെ കാറ്റില്ലാതെതന്നെ ഉറങ്ങാനായിരുന്നല്ലോ.എന്നിട്ടും  ടിവി.കാണാനാകാതെയിരുന്നാല്‍ ഇന്‍റര്‍ നെറ്റുകണക്ഷന്‍ സ്പീഡ് കുറഞ്ഞു പോയാല്‍ ഇന്നിത്ര അസ്വസ്ഥമാകുന്നതെന്താണ്.പുതിയ കാലത്തിലേക്ക് ഞാനും കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്നു.അതുകൊണ്ട് ഓര്‍മ്മയിലെ ആ അരിക്കിലാമ്പ് വെട്ടത്തിലിരുന്ന് അന്നത്തെ പോലെ ഇന്ന് ജീവിക്കാനാകില്ല എന്ന കണ്ടീഷനിങ്ങിന് വിധേയനായി പഴയ മഷിനിറച്ച അശോക പെന്നു കൊണ്ടെഴുതിയിട്ടൊന്നുമല്ല കമ്പ്യൂട്ടറില്‍ ടൈപ് ചെയ്ത് ഞാനീ പഴമ്പുരാണം പൂര്‍ത്തിയാക്കുന്നു

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.