Post Top Ad
Wikipedia
ഉള്ളടക്കം
Saturday, May 16, 2020
കഥ ഫാൻ്റം ഫിംഗർ
കഥ സീറോ ഹവർ റീന.പി.ജി
കഥ ബൂസ്റ്റ്
കഥ
ബൂസ്റ്റ്
ടികെ.ഉണ്ണി
‘’അമ്മേ, അമ്മേ വല്ലതും തരണേ’’
ഈ വിളി കേട്ടാണ് ജാനകിയമ്മ ഉമ്മറത്തേക്ക് വന്നത്.
ഇരുണ്ടനിറമുള്ള, മദ്ധ്യവയസ്കനായ അത്രയൊന്നും അവശനല്ലാത്ത ഒരാൾ മുറ്റത്ത്.!
മുഷിഞ്ഞവസ്ത്രവും ചപ്രത്തലമുടിയും തോളിലൊരു ചെറുഭാണ്ഡവും ഒരുകൈയ്യിൽ നീണ്ടമുളവടിയും മറുകൈയ്യിൽ നിറംമങ്ങാത്ത വലിയൊരു അലൂമിനിയം ചോറ്റുപാത്രവും.
‘’അമ്മേ വല്ലതും തരണേ’’.....
ജാനകിയമ്മയെകണ്ടതും ആഗതൻ വീണ്ടുംവിളിച്ചുപറഞ്ഞു..
‘’ഇവിടെ കാശൊന്നും ഇരിപ്പില്ലല്ലോ’’
‘’ഉച്ച കഴിഞ്ഞല്ലേയുള്ളൂ.,ഞാൻ ത്തിരി ചോറുകൊണ്ടത്തരാം’’..
‘’ഉമ്മറത്തിണ്ണയിലേക്ക് കയറിയിരുന്നോളൂ’’
എന്നുപറഞ്ഞ് ജാനകിയമ്മ അകത്തേക്ക് കയറിപ്പോയി..
.....................
.....................
‘’മുത്തശ്ശീ’’....
ഉമ്മറത്തിണ്ണയുടെ ചുമരുംചാരിയിരുന്നു ഉറങ്ങുന്ന ജാനകിയമ്മ, ഗൗരിമോളുടെ വിളികേട്ട് ഞെട്ടിയുണർന്നു..
‘’മുത്തശ്ശി ഇന്നും എനിക്കുള്ളചോറു് ഈച്ചയ്ക്കും പൂച്ചയ്ക്കുംകൊടുത്തു, ല്ല്യേ’’
“അതുമോളെ, ഒരാളുവന്നു”
ജാനകിയമ്മ പറഞ്ഞുതുടങ്ങിയപ്പോഴേക്കും ഇടക്കുകയറി ഗൗരിമോൾ പറഞ്ഞു,
“ഇതിപ്പോ മുത്തശ്ശി നൂറുതവണേങ്കിലും എന്നോട് പറഞ്ഞിട്ടുള്ളതല്ലേ”
‘’എനിക്കറിയാം, പേരമ്മ എന്നോട് പറഞ്ഞിട്ടുണ്ട്,
കുഞ്ഞിമാമൻ പോയേനുശേഷം ചിലപ്പോഴൊക്കെ മുത്തശ്ശി ഇങ്ങനാണെന്നു’’
‘’പോടികള്ളി, നിന്റെയൊരു വായാടിത്തം’’
ജാനകിയമ്മ പേരക്കിടാവിനെ കൊഞ്ചിച്ചു..
‘’മോള് പോയി യൂനിഫോം മാറ്റിയിട്ട് വാ, മുത്തശ്ശി മോൾക്ക് ബൂസ്റ്റ് ഉണ്ടാക്കിത്തരാം’’
എന്നുപറഞ്ഞു ജാനകിയമ്മ എഴുന്നേറ്റ് ചോറുംകിണ്ണം എടുത്ത് “ചിന്നു”വിന്റെ വെള്ളത്തിലേക്ക് തട്ടി.
അയല്പക്കത്തെ തൊഴുത്തിൽ നിന്നുകൊണ്ട് ചിന്നുപ്പശു ഈ കാഴ്ചകണ്ട് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.
ദീർഘദൃഷ്ടി കാർട്ടൂണ്‍ രഘു കുമരകം
മെല്ലെ മെല്ലെ
കവിത അവള്‍
അതിജീവനം
നിശബ്ദമായിരിക്കല്‍ വിവർത്തനം: സന്ദീപ് സലിം
നിശബ്ദമായിരിക്കല്‍
നിശബ്ദമായിരിക്കല്‍
പന്ത്രണ്ടുവരെയെണ്ണും
ശേഷം നമ്മള്‍
നിശബ്ദരാവും
ഒരു തവണ ഈ ഭൂമുഖത്ത്
നമ്മള്‍ ഒരു ഭാഷയും സംസാരിക്കാതിരിക്കുക;
ഒരു മാത്ര നമ്മള്‍ നില്‍ക്കുക,
കരങ്ങള്‍ ചലിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യുക.
അത് വിചിത്രമായ നിമിഷമായിരിക്കും
തിരക്കു കൂട്ടാതെ,
എന്‍ജിനുകളില്ലാതെ;
നമ്മളെല്ലാവരും ഒരുമിക്കും
പെട്ടെന്ന്, ഒരു അപരിചിതത്വത്തില്‍
തണുത്ത ആഴിപ്പരപ്പിലെ മുക്കുവര്‍
തിമിംഗലങ്ങളെ ഉപദ്രവിക്കില്ല.
ഉപ്പുപാടങ്ങളില്‍ ഉപ്പുവാരുന്നവര്‍
മുറിവേറ്റ കരങ്ങളില്‍ നോക്കാറേയില്ല
ഹരിതയുദ്ധങ്ങള്ക്കൊരുങ്ങുന്
ആരും അതിജീവിക്കാത്ത
യുദ്ധ വിജയം തേടുന്നവര്‍
വാതകയുദ്ധങ്ങള്‍ തീപാറും പോരാട്ടങ്ങള്‍
വെടിപ്പുള്ള ഉടയാടകളണിയുന്നവര്‍
സഹോദരങ്ങളോടൊപ്പം ശീതളഛായയില്‍
വെറുതെ നടക്കാനിറങ്ങും
നിശ്‌ചേഷ്ടതയല്ലെനിക്കു വേണ്ടത്
അങ്ങനെ തോന്നിയാലും
ജീവിതമാണിവിടെന്റെ വിഷയം
ഇങ്ങനെ ജീവിതം കര്‍മനിരതരാക്കുന്നതില്‍
നമ്മള്‍ ഒരേ മനസുള്ളവരല്ലെങ്കിലും
നമുക്ക്, ഒരിക്കലെങ്കിലും വെറുതെ ഇരിക്കാനാവും
എങ്കില്‍ നമ്മുടെ അല്ലലിനെ
ഒരു ബൃഹത്തായ നിശബ്ദത തടഞ്ഞേനെ
നമുക്ക് സ്വയം മനസിലാകാത്തതിന്റെ
നമുക്കു നേരേ തീക്ഷ്ണനോട്ടമെറിയുന്ന മൃത്യുവിന്റെ
ഈ അഗാധദുഃഖത്തെ.
ഭൂമി ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്നുണ്ടാവും
നമ്മെ പഠിപ്പിക്കുവാന്‍
ചേതനയറ്റതെന്നു തോന്നിപ്പിച്ച സര്‍വതിനും
ജീവനുണ്ടെന്നു തെളിയുമ്പോള്‍
ഇനി ഞാന്‍
പന്ത്രണ്ടുവരെയെണ്ണും
നിങ്ങള്‍ നിശബ്ദരായി ചലനമറ്റിരിക്കും
അപ്പോള്‍,
ഞാന്‍ പതിയെ കടന്നു പോവും.