സീറോ ഹവർ
റീന.പി.ജി
ഗോവ ഫിലിം ഫെസ്റ്റിവലിനിന്ന് തിരിതെളിയുകയാണ്. അപ്രതീക്ഷിതമായാണ് അവൾഅതിഥിയായി ക്ഷണിക്കപ്പെട്ടത്. പെണ്ണിന്റെ പ്രണയം ഉടലാഴങ്ങളിൽ മാത്രമല്ലെന്ന് പരത്തി പ്പറഞ്ഞിട്ടും ഉൾക്കൊള്ളാനാവാത്ത ഒരുവനെ ശ്വാസത്തിൽ പേറിയാണ് ഫ്ലൈറ്റ് ഇറങ്ങിയത്. ഓർമ്മയുടെ ഏതോ തീരത്ത് അവളും അവനും ഇപ്പോഴും കലഹിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടും സമരസപ്പെടാനാവാതെ. ഗാഢമായ സ്നേഹത്തിന്റെ പരിസമാപ്തി വെറുപ്പായിരിക്കുമെന്ന് എവിടെയോ വായിച്ചത് അവൾ ഓർത്തു. ഫങ്ഷൻ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് സദസ്സിൽ ഏറെ പ്രിയതരമായ ആ കണ്ണുകൾ ശ്രദ്ധയിൽ പെട്ടത്. അവളുടെ കാലുകൾ അങ്ങോട്ട് നയിക്കപ്പെടുകയായിരുന്നു.
" എപ്പോൾഎത്തി?"
"ഇന്ന് രാവിലെ"
"ഞാൻ കരുതിയിരുന്നു ഇവിടെ കാണുമെന്ന് ."
"ഞാനും"
"നമുക്ക് കുറച്ച് നടന്നാലോ?
എനിക്കറിയാമായിരുന്നു നീയിവിടെ കാണുമെന്ന് .നീയില്ലാതെ എന്റെ ചിന്തകൾ ചിതലരിക്കുകയായിരുന്നു. കുറച്ച് നേരം നമുക്ക് ഈ മണൽപരപ്പിൽ ഇരിക്കാം."
"നീയെന്താണ് ഒന്നും മിണ്ടാത്തത്?"
"ഇനിയെന്ത് പറയാൻ? ഇനിയും നമ്മൾ ഒരുമിക്കുമെന്ന് നീ കരുതുന്നുണ്ടോ?"
"ഉണ്ട്. എനിക്ക് നിന്നിൽ വലിയ വിശ്വാസമുണ്ട്."
"എനിക്ക് വിശ്വാസമില്ല."
"ഞാനൊന്ന് ചുംബിച്ചോട്ടെ നിന്റെ ചുണ്ടിൽ?"
"വേണ്ട. എനിക്ക് താത്പര്യമില്ല."
"പക്ഷേ എനിക്ക് നിന്നെ ചുംബിച്ചേ മതിയാകൂ. നിന്റെ ഉമിനീരിൽ അലിഞ്ഞില്ലാതെയാവണമെനിക്ക്. ഇനിയൊരിക്കലും നിന്റെ ചുണ്ടുകൾ മറ്റൊരു രുചി അന്വേഷിക്കരുത്. അവസാനത്തെ തേൻ കണവും നമുക്കൊരുമിച്ച് നുകരണം."
അവൾ ഒരു സയനൈഡ് ഗുളിക ചുണ്ടിൽ വെച്ച് അവന്റെ ചുണ്ടുകളിലേക്ക് ചുണ്ടമർത്തി.
പെണ്ണിന്റെ പ്രണയത്തിനാണത്രെ ആഴം കൂടുതൽ....
No comments:
Post a Comment