കവിത
പകൽ പറഞ്ഞത്
അനിതാ ശരത്
പകലിന്റെ പഴയപുസ്തകത്തിലെ
ഒരേട്..
യാത്രയിൽ കണ്ടത്..
പട്ടടയിലെരിയും മുൻപ്
എഴുതിയത്..
തിരുത്തൽ വരുത്താത്തത്..
*** *** *** ***
അലക്കുകാർ അവരുടെ
പ്രതീക്ഷകളെ
പിഞ്ഞുപോകാതെ
വെളുപ്പിക്കുമ്പോൾ....
വള്ളമൂന്നുകാർ
അവരുടെ സങ്കടങ്ങളെ
കരുതലോടെ
അക്കര കടത്തുമ്പോൾ...
പാറയുടയ്ക്കുന്നവർ
അവരുടെ സ്വപ്നങ്ങളെ
ചെറുകഷണങ്ങളാക്കി
സാക്ഷാത്കരിക്കുമ്പോൾ....
നെയ്ത്തുകാർ
അവരുടെ ജീവിതത്തിന്റെ
ഊടും പാവും
ശ്രദ്ധയോടെ
കോർത്തെടുക്കുമ്പോൾ....
കിണർ കുത്തുന്നവർ അവരുടെ
ആഗ്രഹങ്ങളുടെ തെളിനീരിനായി
ആഴങ്ങൾ തേടുമ്പോൾ....
മീൻപിടുത്തക്കാരുടെ
കണ്ണീർമണികൾ പുതുജീവനായി
ആഴക്കടലിൽ
ചിപ്പികൾ തിരയുമ്പോൾ....
തെങ്ങുകയറ്റക്കാർ
അപ്പോൾമാത്രം
അവരുണ്ടാക്കിയ
ആത്മവിശ്വാസത്തിന്റെ
തളപ്പുകൊണ്ട്
ഉയരങ്ങൾ
കീഴടക്കുമ്പോൾ....
ചിലർ.... ചിലർ മാത്രം..
വിധിയെന്ന് പഴിച്ചുകൊണ്ട്
ജീവിതത്തെ നോക്കി
നെടുവീർപ്പിട്ടുകൊണ്ടേയിരിക്കുന്നു .. !!
No comments:
Post a Comment