കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Wednesday, June 10, 2020

കുമുദം (കഥ) ജിൻഷ ഗംഗ


കഥ

ജിൻഷ ഗംഗ

കുമുദം

നാളെയാണ് ആ ദിവസം..... കുമുദം സമയം നോക്കി.. പന്ത്രണ്ട് മണി ആകാൻ ഇനി മിനിറ്റുകൾ മാത്രമേ ബാക്കിയുള്ളു... അവർ എഴുന്നേറ്റു പൊട്ടി പൊളിയാറായ വീടിന്റെ ഇറയത്തേക്ക് പോയി... നിലാവ് പോലും തന്റെ വീട്ടിലേക്ക് കടന്നു വരാതായിരിക്കുന്നു, റെയിൽവേ പാലത്തിലൂടെ ഏതോ ഒരു തീവണ്ടി പോകുന്നുണ്ട് ..... ചുമരിൽ തൂക്കി വച്ച ചില്ല് ഇട്ടു വച്ച പഴക്കം ചെന്ന ഫോട്ടോ കുമുദത്തിന്റെ കണ്ണിൽ പതിഞ്ഞു... നീര് വന്നു പഴുത്ത കാല് പതിയെ അനക്കി കൊണ്ട് അവർ ചുമരിന്റെ അരികിലെത്തി ... ഫോട്ടോ കയ്യിലേക്ക് എടുത്തു... ഫോട്ടോയിൽ കാണുന്ന ഓമനത്തം നിറഞ്ഞ മൂന്നു വയസ്സുകാരൻ തന്നെ നോക്കി കരയുന്നത് പോലെ അവർക്ക് തോന്നി.....കൂരയുടെ മുന്നിലെ പാളത്തിലൂടെ പോകുന്ന ട്രെയിനിന്റെ വേഗത കൂടും തോറും കുമുദത്തിന്റെ ഓർമകളും ഒരുപാട് പിറകിലോട്ട് സഞ്ചരിച്ചു...

ഗുജറാത്തിലെ ഉൾനാട്ടിൽ ജനിച്ച കുമുദം പതിനഞ്ചാം വയസ്സിൽ വിവാഹിത ആയതാണ്.. പതിനേഴു വയസ്സായപ്പോ ഒരു ആൺകുട്ടിയെയും സമ്മാനിച്ചു ഭർത്താവ് എവിടേക്കോ നാട് വിട്ടു പോയി... റെയിൽവേ പാലത്തിന്റെ ഓരത്തെ പുറമ്പോക്ക് ഭൂമിയിൽ ഒരു കൂര മാത്രം ആയിരുന്നു ആകെയുള്ള സമ്പാദ്യം.. സമൂഹത്തിലെ സമ്പന്നരുടെ വീടുകളിൽ പുറം പണിയെടുത്തും     
ഹോട്ടലുകളിൽ പണിയെടുത്തും ആണ് ഏക മകൻ ഉത്തജിനെ വളർത്തിയത്... ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു..രാത്രിയിൽ തന്റെ ദേഹത്തിനു വിലയിടാൻ വരുന്നവരിൽ നിന്നും രക്ഷ തേടി പലയിടത്തേക്കും അവനെ മാറോടണച്ചു ഓടുമ്പോഴും നാളെ അവൻ വളർന്നു തനിക്ക് തുണയാകുന്നതും സ്വപ്നം കണ്ടാണ് അവർ ജീവിതം തള്ളി നീക്കിയത്... കൂട്ടുകാരോടൊപ്പം കൂടി അവൻ പുകയില വസ്തുക്കളും മദ്യവും ഒക്കെ ഉപയോഗിക്കുന്നതും, അതിനു അടിമയായി മാറിയതും ഒന്നും കുമുദം അറിഞ്ഞിരുന്നില്ല.... പത്താം ക്ലാസ്സ്‌ വരെ എങ്ങനെയൊക്കെയോ സ്കൂളിൽ പോയി.. പിന്നെ അതും നിർത്തി.. ചെറിയ ചെറിയ ജോലികൾ തേടി കൂട്ടുകാരോടൊത്തു ഉത്തജ് ഊര് ചുറ്റി നടക്കുമ്പോഴും അവർ കഷ്ട്ടപ്പെടുക തന്നെയായിരുന്നു.. മകന് വേണ്ടി പണയം വച്ച തന്റെ ജീവിതം എന്നെങ്കിലും അവൻ തിരിച്ചു നൽകും എന്ന പ്രതീക്ഷയിൽ.......

പ്രതീക്ഷയുടെ അത്തരം നാളുകളിൽ ഒന്നിലാണ് കുമുദത്തിന്റെ നെഞ്ച് പിളരുന്ന, അവളുടെ ഗർഭപാത്രത്തെ അവൾക്ക് ശപിക്കേണ്ടി വന്ന ആ സംഭവം അവളറിഞ്ഞത്... അന്ന് കുറേ ദിവസങ്ങൾക്ക് ശേഷം ആയിരുന്നു ഉത്തജ് വീട്ടിലേക്ക് വന്നത്... എന്നും എവിടെയെങ്കിലും ജോലിക്ക് പോയി വരുമ്പോൾ അമ്മയ്ക്ക് കഴിക്കാൻ എന്തെങ്കിലും കൊണ്ട് വരുമായിരുന്നു.. പക്ഷെ അന്ന് പതിവിലും വിപരീതമായി വിശന്നു തളർന്നു വന്ന മകനോട് അവർ കാര്യം തിരക്കിയെങ്കിലും ഒന്നുമില്ല ജോലി കഴിഞ്ഞ ക്ഷീണമാണ് എന്നും പറഞ്ഞവൻ ഒഴിഞ്ഞു മാറി... ചപ്പാത്തിയും ആലു കറിയും വിളമ്പി അന്നും അവർ മകനെ ഊട്ടി... നാലഞ്ച് ദിവസങ്ങൾക്കു ശേഷം ഭക്ഷണം കാണുന്നവനെ പോലെയായിരുന്നു അന്ന് അവന്റെ ആർത്തി... രാത്രിയിൽ മകൻ അടുത്തുണ്ടല്ലോ എന്ന ധൈര്യത്തിൽ അവർ സമാധാനമായി ഉറങ്ങുകയായിരുന്നു... വാതിലിൽ മുട്ട് കേട്ടപ്പോഴാണ് കുമുദം പുറത്തേക്ക് ഇറങ്ങിയത്... വാതിലിനു പുറത്ത് പൊലീസുകാരെ കണ്ട അവർ ആകെ വിളറി വെളുത്തു... കാര്യം അന്വേഷിച്ചപ്പോ അവർ അകത്തേക്ക് കയറി.. ഉറങ്ങിക്കിടന്ന ഉത്തജിനെ അവർ പിടിച്ചു വലിച്ചു വണ്ടിയിലേക്ക് കയറ്റുമ്പോഴും തല താഴ്ത്തി കുമുദത്തിന്റെ മുഖത്ത് നോക്കാതെ അവൻ അവരുടെ പിന്നാലെ നടക്കുമ്പോഴും ഒന്നും മനസ്സിലാകാതെ അവർ പോലീസുകാരോട് കരഞ്ഞു കൊണ്ട് കാര്യം ചോദിച്ചു..... പോലീസുകാർ പറഞ്ഞ ഉത്തരം കേട്ട് നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താൻ താഴേക്ക് പോയെങ്കിൽ എന്നവർ പ്രാർത്ഥിച്ചു.... "ഒരാഴ്ച മുൻപ് 17 വയസ്സുള്ള ഒരു പെൺകുട്ടിയെ അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളിലൊരാണ് തന്റെ മകൻ എന്ന വാർത്ത ആ അമ്മയ്ക്ക് സഹിക്കാവുന്നതിലും എത്രയോ അധികം ആയിരുന്നു .... വണ്ടിയിൽ ഇരിക്കുന്ന ഉത്തജിനെ നോക്കി കുമുദം പോലീസുകാരോട് പറഞ്ഞത്... ഇവനെ ഇനി എനിക്ക് കാണണ്ട എന്നായിരുന്നു....... അന്ന് പോലീസ് വണ്ടി കടന്നു പോയ രാത്രിയിൽ അവർ തന്റെ ഗര്ഭപാത്രത്തെ ശപിച്ചു... അവനു പാലൂട്ടിയ തന്റെ മാറിടങ്ങൾ അറുത്തു കളയാൻ ആ അമ്മ ആഗ്രഹിച്ചു..



വരും ദിവസങ്ങളിൽ പെണ്മക്കൾ ഉള്ള അമ്മമാർ ഒക്കെ കുമുദത്തെ അകറ്റി.. ആരും വീട്ടു പണിക്ക് കയറ്റതായി....തന്റെ കൂരയിൽ ആരാരും സഹായിക്കാൻ ഇല്ലാതെ കഴിയുന്ന നാളുകളിൽ ഒക്കെ അവർ സ്വയം ശപിച്ചു കൊണ്ട് മരിച്ചു ജീവിച്ചു... ആ പെൺകുട്ടി കൊല ചെയ്യപ്പെട്ട രീതി മറ്റുള്ളവർ പറഞ്ഞു കേട്ടപ്പോഴൊക്കെ അവർ വെന്തുരുകിപ്പോയി... മകനെ തൂക്കിലേറ്റാൻ വിധിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ കുമുദം അവിടുള്ള രാഷ്ട്രീയ നേതാവിനോട് പറഞ്ഞു.. എനിക്കവനെ ഒന്നു കാണണം എന്ന്... അയാളുടെ സഹായത്തോടെ കുമുദം മകനെ ജയിലിൽ പോയി കണ്ടു...... കരഞ്ഞു കരഞ്ഞു കണ്ണീർ കലങ്ങിയ കണ്ണുകളോടെ അവൻ അമ്മയ്ക്ക് മുൻപിൽ മാപ്പ് അപേക്ഷിച്ചപ്പോഴും കുമുദം നിർവികാര ആയിരുന്നു...... ആ അവസാന കൂടി കാഴ്ചയിൽ ആ അമ്മ അവനോട് പറഞ്ഞത് ഒന്നു മാത്രമായിരുന്നു.... വധശിക്ഷ യെക്കാളും അവനു കിട്ടിയ ശിക്ഷ കുമുദത്തിന്റെ ആ വാക്കുകൾ ആയിരുന്നു.... "ഇത്രയും നാളും ഒരു വീട്ടിൽ കഴിഞ്ഞിട്ടും നിന്റെ കയ്യിൽ നിന്നും എനിക്ക് എന്റെ മാനം രക്ഷിക്കാൻ കഴിഞ്ഞല്ലോ" എന്നുള്ള അമ്മയുടെ വാക്കുകൾ ഉത്തജിനെ ചുട്ടു പൊള്ളിച്ചു....

കുമുദം ഓർമകളിൽ നിന്നും ഉണർന്നു... കയ്യിലെ ഫോട്ടോ അവർ തീവണ്ടി പാളത്തിലേക്ക് വലിച്ചെറിഞ്ഞു.... ദ്രവിച്ച ചുമരിൽ തൂക്കിയ ക്ലോക്കിൽ അവർ സമയം നോക്കി... 1 മണി... അതെ 4 മണിക്കൂർ കൂടി കഴിഞ്ഞാൽ ആ പെൺകുട്ടിക്ക് നീതി കിട്ടും.. ഉത്തജ് അടക്കം അഞ്ചു പേരെ തൂക്കിലേറ്റും.......നാളുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ആ പെൺകുട്ടിക്ക് അവളുടെ അമ്മയും അഭിഭാഷകയും കൂടി നീതി വാങ്ങി കൊടുത്തിരിക്കുന്നു....... .. കുമുദം പതിയെ എഴുന്നേറ്റു അകത്തേക്ക് കടന്നു.. മനസ്സിൽ എന്തൊക്കെയോ നിശ്ചയിച്ചു ഉറപ്പിച്ചത് പോലെ.... .

പിറ്റേന്നുള്ള പ്രഭാതം ഇന്ത്യ മുഴുവൻ ഉണർന്നത് ആ സന്തോഷ വാർത്തയും കേട്ടാണ്.... അവൾക്ക് നീതി കിട്ടിയിരിക്കുന്നു .. ഗുജറാത്ത്‌ കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റിയിരിക്കുന്നു .....

കോടതിക്ക് പുറത്ത് മകളുടെ മാനത്തിനു നീതി വാങ്ങിക്കൊടുത്ത ആ അമ്മയുടെ ചുറ്റും മാധ്യമങ്ങൾ പൊതിഞ്ഞു... കണ്ണീരിന്റെ നനവിനിടയിലും ആ അമ്മയുടെ കണ്ണിൽ തീയാളുന്നുണ്ടായിരുന്നു....തന്റെ എല്ലാമെല്ലാമായ മകളുടെ ആത്മാവിനു ശാന്തി കിട്ടിയതിനു ദൈവത്തോടും നീതിപീഠത്തോടും നന്ദി പറഞ്ഞുകൊണ്ട് ആ അമ്മയുടെ പോരാട്ടം അവസാനിപ്പിച്ചപ്പോഴും........ അങ്ങ് ദൂരെ റെയിൽവേ പുറമ്പോക്കിലെ ഒരു വീട്ടിൽ ഒരു പഴകിയ സാരിയിൽ തൂങ്ങിയാടുന്ന മറ്റൊരമ്മയെ ഒരു മാധ്യമങ്ങളും കണ്ടില്ല ...... സ്വന്തം ഗര്ഭപാത്രത്തെ ശപിക്കേണ്ടി വന്ന ആ അമ്മ മകന്റെ ജീവൻ ഈ ലോകം വിട്ടു പോകുന്നതിനു മുൻപേ സ്വന്തം ജീവൻ അവസാനിപ്പിച്ചു .. അവനെ പെറ്റു പോയി എന്നായൊരൊറ്റ കാരണം കൊണ്ട് മാത്രം.....

കോടതി വരാന്തയിൽ ഒരമ്മ മകൾക്ക് വേണ്ടി പോരാടി, അവളുടെ ഓർമയിൽ തളർന്നിരുന്നപ്പോൾ... മറ്റൊരമ്മ തന്റെ ഗർഭ പാത്രത്തെ ശപിച്ചു കൊണ്ട് ഈ ലോകത്തു നിന്നും പോയിരിക്കുന്നു..

ജിൻഷ ഗംഗ

8157844729
8606814927

3 comments:

ജിൻഷ ganga said...

എഴുത്തിന്റെ വഴിയിലേക്ക് തുടക്കകാരെ കൈപിടിച്ചുയർത്തുന്നതിനും, പ്രോത്സാഹനത്തിനും കവിഭാഷയ്ക്ക് ഒത്തിരി നന്ദി...

ജിൻഷ ganga said...

Thank you

Unknown said...

കർണ്ണ ശപഥം വായിച്ചു കഴിഞ്ഞാണ് ഇവിടെ എത്തിയത്. വായനക്കാരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു മാന്ത്രികത ഉണ്ട് തന്റെ എഴുത്തിനു.. 🔥👌

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.