മിനിക്കഥ
ടി.പി.ശശികുമാർ
വിടരുന്ന പൂവുകൾ
ഇതിനു മുമ്പും അയാളിവിടെ ഉണ്ടായിരുന്നല്ലോ?
അന്നൊന്നും എന്തേ അയാളിൽ പ്രണയം തോന്നിയില്ല?
അവളുടെ കണ്ണുകൾ സ്വയം പിറുപിറുത്തു.
അയാളുടെ എന്തു ഗുണമാണ് ഉള്ളിൽ സ്നേഹ സ്ഫുലിംഗങ്ങൾ ഉണർത്തി വിട്ടത്?
ആ മാധുര്യമുള്ള വാക്കുക്കൾ?സുന്ദരരൂപം? അതോ ജോലിയിലെ ആത്മാർത്ഥതയോ?
അതുമല്ലെങ്കിൽ പക്വത ?
ആർക്കറിയാം - ആ കണ്ണുകൾ പരസ്പരം പറഞ്ഞു.
ഉറക്കത്തിലും കൺമുൻപിൽ തെളിയുന്നത് വശ്യമായ ആ രൂപം തന്നെ!
അയാളെ കാണുമ്പോൾ മാത്രം വിടരുന്ന സൂര്യകാന്തികളാണ് നാമിപ്പോൾ ....
അവർ പരസ്പരം പുഞ്ചിരിച്ചു..
അതേ സമയം അയാളുടെ കണ്ണുകൾ ഒരു തത്ത്വജ്ഞാനിയുടെ മട്ടിൽ പറയുന്നുണ്ടായിരുന്നു. :-
'ഒരു കന്യകയുടെ കണ്ണിനു മാത്രമല്ല പ്രണയത്തിന്റെ ഭാഷയുള്ളത്.
അതു കാണാനുള്ള കണ്ണാണ് നമുക്ക് വേണ്ടത് '.
വർത്തമാനത്തിന്റെ തിക്കിത്തിരക്കിനിടയിലും രണ്ടു പേരുടെയും കണ്ണുകൾ ഇടയ്ക്കൊക്കെ വഴിയരികിൽ കണ്ടു മുട്ടും.
അവിടെ കാര്യമായ വാമൊഴികളൊന്നും ഉതിരാറില്ല. ചില അന്വേഷണങ്ങൾ മാത്രം - എന്തേ ഇന്ന് വൈകി ?എന്താണവിടെ എഴുതിക്കൊണ്ടിരുന്നത്?
എന്നിങ്ങനെ ചിലത്.
പരമ്പരാഗത കുറിമാനങ്ങളോ സൈബർ യുഗത്തിലെ വരമൊഴികളോ അവിടെ കണ്ടെത്താനായില്ല.
എങ്കിലും അവരുടെ പൂങ്കാവനത്തിൽ ഓരോ ദിനവും പൂക്കൾ വിടരുന്നത് ആകണ്ണുകൾ കണ്ടു.
ടി.പി.ശശികുമാർ ,ഉത്രാടം വീട്
അമരമ്പലം - Po
മലപ്പുറം ജില്ല
679332 PIN
No comments:
Post a Comment