.വിഷുക്കിളി വന്നു..
◆ജയന്തി ശശിധരൻ◆
മേട വരവറിയിച്ചു വന്നൂ വിഷുക്കിളി
പാടമിതു കേട്ടു, കേട്ടില്ലേ ?
വിത്തു ചാലുഴുകാതെ, വളമേറിഞ്ഞീടാതെ,
ഉഴറി നിൽക്കുന്നൂ കൃഷീശൻ !!
നാടായ നാടൊക്കെ വൈറസു ഭീതിയിൽ,
പാടേ പണിപ്പെട്ടിരിക്കേ
നഗര മധ്യങ്ങളിൽ താഴിട്ടു പൂട്ടിയ -
കോട്ട, കൊട്ടാരങ്ങൾ കണ്ടോ ?
വിപണികളൊക്കെയും അണി നിരന്നീടുന്ന -
മനുജർ ഗൃഹസ്ഥാശ്രമക്കാർ !!
ഒന്നു പുറത്തിറങ്ങീടാതെ, മിണ്ടാതെ
കൂട്ടിലടച്ച കിളികൾ...
വെല്ലുവിളികളും, കൊല്ലും കൊലകളും
തെല്ലുമില്ലാത്ത രാഷ്ട്രീയം...
കാണുന്നതില്ലേ? വയൽക്കിളി നീ ചൊല്ലൂ
കാണാത്ത സ്നേഹച്ചരട് !!
പാടാത്ത വീണയും പാടുന്നൂ, ജീവിത -
രാഗങ്ങളോരോന്നു മീട്ടി...
മേഘമൽഹാറു പാടുന്നൂ, നഭസ്സിലെ
മേഘവും പെയ്തൊഴിയുന്നു...
പൊന്നിൻ കണിക്കൊന്ന മിന്നുകെട്ടാൻ ദൂരെ-
യാളൊഴിഞ്ഞകലത്തിൽ നിൽപ്പൂ...
വന്നു ചാർത്തീടൂ വിഷുക്കിളി തെല്ലുമേ-
ശങ്ക വേണ്ടൂഴി മാതാവു നൽകി...
വെയിലൂറ്റി, വറ്റിച്ചു ഹൃദയക്കിതപ്പോടെ-
പൊന്നതു സ്ത്രീധനമായി...
നാളെയതിൻ പേരിലക്കണിമോളുടെ-
കഥ കഴിച്ചിടാതിരിക്കാൻ...
നിയമം നിഴൽച്ചിത്രമാടികളിച്ചിട്ടും,
നിയതി നിദ്രാവത്വം പൂളും...
നിൽക്ക! വയൽക്കിളി നീ പറന്നകലായ്ക,
വൈറസ് നിന്നെയും കൊല്ലും...
കേട്ടല്ലോ വാർത്തയിൽ കരടിക്കകത്തുമേ,
വൈറസ്സിരിപ്പാണതത്രെ !!!
നിന്നെ നീ കാക്കുക, ലോക്ക്ഡൗണുമില്ലാത്ത-
വിണ്ണിന്റെ പാതയിലൊക്കെ...
മാറിവന്നെത്തും ഋതുകളിലൊക്കെയും
നീ കാണ്മൂ ദൈന്യതയെങ്ങും!!
നിപ, കൊറോണ, കുരങ്ങുപനികളാൽ,
നില്ക്കപ്പൊറുതിയില്ലല്ലോ..
നേരുകെൻ നാടിനു മുക്തിയും ശക്തിയും
നേരിന്റെ ശബ്ദത്തിലെന്നും...
ഇനി നിന്റെ പാട്ടു കേൾക്കാൻ,
വരും കൊല്ലത്തിലിവിടെ ഞാനുണ്ടാവുകില്ല...*
◆ജയന്തി ശശിധരൻ◆
No comments:
Post a Comment