കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Sunday, June 7, 2020

ഓർമ്മയിലെ കാന്താരിമധുരം 13 കെ.സി. അലി ഇക്ബാല്‍

ഓർമ്മയിലെ കാന്താരിമധുരം 13
കെ.സി. അലി ഇക്ബാല്‍
 

 എൻ്റെ ഉപ്പ      

ഒരു പദയാത്ര ഗ്രാമത്തിലൂടെ കടന്നുപോകുകയാണ്.ഗ്രാമം മുഴുവന്‍ പര്യടനം നടത്താനാണ് പരിപാടി.ആകെ അഞ്ചു പേരാണ് നടത്തക്കാര്‍. നാലര എന്നുപറയുന്നതാണ് ശരി.ഒരാള്‍ കുട്ടിയാണ്.അത് ഞാനാണ്.മുമ്പില്‍ നടക്കുന്നയാള് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി പിടിച്ചിട്ടുണ്ട്.അതെന്‍റെ ഉപ്പയാ ണ്.മറ്റെല്ലാവരുടെയും കയ്യില്‍ പ്ലക്കാര്‍ഡുകളാണ്.രണ്ടാമതായി നടക്കുന്ന താണ് കുട്ടിയായ ഞാന്‍ .അതിൽ ഇന്ന് ഉപ്പയുള്‍പ്പെടെ രണ്ടു പേര്‍ ജീവിച്ചിരിപ്പില്ല.മറ്റു രണ്ടു പേര്‍ എന്‍റെ ചുറ്റുവട്ടത്തുതന്നെയുണ്ട്.
     അടിയന്തിരാവസ്ഥ കഴിഞ്ഞ് അധികമാകും മുമ്പ് കേരളത്തില്‍ കോണ്‍ ഗ്രസ് രണ്ടായി പിളര്‍ന്നു. ഒരു പക്ഷത്ത് കരുണാകരന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷം. മറുപുറത്ത് എ.കെ.ആന്‍റണിയുടെ എ കോണ്‍ ഗ്രസ്.ഉപ്പ ആന്‍റണിയുടെ പക്ഷത്താണ്. സ്വാഭാവികമായി ഞാനും.ഞങ്ങളുടെ നാട്ടില്‍ ആന്‍റണി കോണ്‍ഗ്രസിന് ശ ക്തിയുണ്ടാക്കാനാണ് പദയാത്ര.
പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ആന്‍റണി മാതൃപാര്‍ട്ടിയില്‍ ലയിച്ചു ചേര്‍ന്നു.പക്ഷേ ഉപ്പ ലയിച്ചില്ല. പി.സി.ചാക്കോ, കടന്നപ്പള്ളി, ഷണ്‍മു ഖദാസ്,വി.സി.കബീര്‍ തുടങ്ങിയവരുടെ പക്ഷത്തായി ഉപ്പ.പിന്നെ കുറേ പേര്‍ കൂടി മാതൃ പാര്‍ട്ടിയില്‍ പോയി.എന്നിട്ടും ഉപ്പമാത്രം പോയില്ല. ജീവിതത്തിലുടനീളം റിബലായിരിക്കുകയും അതിന്‍റെ ഭാഗമായ നഷ്ടങ്ങള്‍ സ്വയം എടുത്തണിയുകയും ചെയ്തു ഉപ്പ എന്നാണെണിക്ക് തോന്നിയിട്ടു ള്ളത്. 
     പള്ളികമ്മിറ്റിയിലിരിക്കുമ്പോഴും പഞ്ചായത്ത് ഭരണസമിതിയി ലിരിക്കുമ്പോഴും ഈ റിബല്‍ കയര്‍ത്തുകൊണ്ടിരുന്നു. വേണ്ടത്ര തിരിച്ചറിയാതെ പോയ ഒരു വിപ്ലവകാരി ഉപ്പയില്‍ ഒളിച്ചിരുന്നിരുന്നു എന്നാണ് പിന്നീട് പലപ്പോഴും തോന്നിയത്.


ഞങ്ങള്‍ നാലര കോണ്‍ഗ്രസ്സുകാര്‍ അക്കാലത്ത് ഒരു സമരം നടത്തി. ഒരര്‍ഥ ത്തില്‍ ഉപ്പയുടെ ഒറ്റയാള്‍ സമരമെന്ന് പറയുന്നതാണ് ശരി.ഫെയര്‍ സ്റ്റേജ് അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുകളെല്ലാം തടഞ്ഞിട്ടു. ഞങ്ങള്‍ക്കുപുറമെ ഉപ്പപറഞ്ഞാല്‍ എതിര്‍വാക്കു പറയാത്ത കുറച്ചു പേരും കൂടി സമരത്തില്‍ പങ്കെടുത്തു. മുന്‍ കൂട്ടി തീരുമാനിച്ചതായിരുന്നോ അതോ അന്ന് രാവിലെ തോന്നിയ ഉല്‍വിളിയാണോ എന്നറിയില്ല.ചില മണ്ണെണ്ണ വീപ്പകളും അടുത്തുള്ള ട്യൂട്ടോറിയല്‍ കോളേജിലെ ബെഞ്ചുകളും റോഡില്‍ നിരത്തിയിട്ടു.അന്ന് ഞങ്ങളുടെ നാട്ടിലേക്കു ഓടിക്കൊണ്ടിരിക്കുന്ന ബസുകളെല്ലാം മയില്‍ വാഹനം മുതലാളിയുടേതാണ്.പോരേ പൂരം. പോലീസ് ഇരച്ചെത്തി.ബെഞ്ചുകളെയും വീപ്പകളെയും ഞങ്ങളേയും കസ്റ്റഡിയിലെടുത്തു.കേസ് കുറേ കാലം നടന്നു.മൈനറായത് എനിക്കുമാത്രം രക്ഷയായി.ഉപ്പയുടെ കാശ് എമ്പാടും പോയി.ആകെ സമരനേട്ടം എന്ന് പറയാവുന്നത് മയില്‍വാഹനം മുതലാളി വാങ്ങുന്ന ചാര്‍ജ് അന്യായമാണ് എന്ന ഒരു പൊതുബോധം ഉണ്ടായതു മാത്രമാണ് എന്നു തോന്നുന്നു.
     ഇതെല്ലാം ഒറ്റയാള്‍ പോരാട്ടത്തിന്‍റെ സാമ്പിളുകള്‍ മാത്രം.നാട്ടിലെ പള്ളി പണിയുന്ന കമ്മിറ്റിയുടെ നേതാവായിരുന്നത് ഓര്‍മ്മയിലുണ്ട്.അക്കാലത്ത് സമ്പത്തും അധ്വാനവും പൂര്‍ണ്ണമായി അതിലര്‍പ്പിച്ചിരുന്നു.എങ്ങനെയാണ് തെറ്റിയതെന്നറിയില്ല. പള്ളികമ്മിറ്റി ക്ക് നീണ്ട കത്തെഴുതി അവരോട് സലാം പറഞ്ഞു.അക്കാലത്ത് സ്വാഭാവികമായി നടക്കേണ്ട എന്‍റെ മതപഠനം അലോസരപ്പെടാനും പൂര്‍ത്തിയാക്കാതെ നിര്‍ത്താനും ഈ വഴക്കൊരു കാരണമായി.


        ഒരു വൃത്തത്തിനകത്തും ഒതുങ്ങാതെ ഒരിസത്തോടും ചേരാതെ എല്ലാവരോടും നീതിക്കു വേണ്ടി കലഹിച്ച് എന്നിട്ടും എല്ലാവരിലും നിറഞ്ഞ് കടന്നുപോയ ഒരാളെന്ന് ഓര്‍മ്മിക്കാനാകുന്നത്  തികഞ്ഞ അഭിമാനത്തോടെ തന്നെയാണ്.രണ്ടു മക്കളും തന്‍റെ രാഷ്ട്രീയാഭിപ്രായ ങ്ങളില്‍ നിന്ന് അകന്നുപോയപ്പോഴും അതദേഹത്തെ തെല്ലും അലോസര പ്പെടുത്തി യിട്ടില്ലായിരുന്നു.പ്രസവിച്ച് നാല്‍പ്പതാം നാള്‍ ഉമ്മ നഷ്ടപ്പെട്ട മുതല്‍ ആരംഭിച്ച ക്ലേശകരമായ ജീവിത പോരാട്ടം പൂര്‍ത്തിയായിട്ട് ഇപ്പോള്‍ പത്തു വര്‍ഷമായിരിക്കുന്നു.

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.