കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, May 15, 2020

ആതുര കാലത്തെ സർഗാത്മകത

കെ.കെ. മണികണ്ഠൻ,
          കാരാകുറുശ്ശി.
                                         

                ഇനി ഒരു പക്ഷേ   ലോക ചരിത്രം രേഖപ്പെടുത്തുക BC ( Before covid)
AC (After covid) എന്നിങ്ങനെയായിരിക്കും. സാമ്രാജ്യത്വ ഭരണ വാഴ്ചകളും ലോക മഹായുദ്ധങ്ങളുമൊക്കെ അടിസ്ഥാനപ്പെടുത്തിയായിരുന്നല്ലോ ശാസ്ത്രസാങ്കേതിക പുരോഗതികളും മാനവ ജീവിതവുമൊക്കെ വിലയിരുത്തി പോന്നിരുന്നത്. ക്രമേണ ഭൂമിയുമായി നേരിട്ടു സമ്പർക്കം പുലർത്തുന്ന പ്രാഥമിക മേഖലയിലെ തൊഴിലവസരങ്ങൾ ഗണ്യമായി കുറയുകയും എളുപ്പ വഴിയിലൂടെയുള്ള ധനസമ്പാദനമാർഗ്ഗങ്ങളിലേക്ക് സ്വാർത്ഥരായ മനുഷ്യൻ അനുദിനം കടന്നുചെന്നു കൊണ്ടിരിക്കുകയും ചെയ്തു. എന്നാൽ പ്രാഥമിക മേഖലയിലെ തൊഴിലവസരങ്ങൾ കേവലം ധനസമ്പാദനമാർഗം മാത്രമല്ല ഭൗമസംരക്ഷണം കൂടിയാണെന്ന് നാം ഇപ്പോൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്
.
        ഇന്നത്തെ വസ്തുനിഷ്ഠമായ വാർത്തകളുടെ രേഖപ്പെടുത്തലാണ് നാളത്തെ ചരിത്രം. അതുകൊണ്ടു തന്നെ നമ്മുടെ രേഖപ്പെടുത്തലുകളും വിശകലനവും കുറ്റമറ്റതാവാൻ നമ്മൾ ശ്രദ്ധിച്ചേ മതിയാവൂ.
          ഭൂമിയുടെ സംതുലിതാവസ്ഥ നിലനിറുത്താൻ ഭൂമിക്കറിയാമെന്നും അമിതമെന്നു തോന്നുന്ന ജനസംഖ്യ പ്രകൃതി ദുരന്തങ്ങൾ മുഖേന ഭൂമി തന്നെ സംതുലിതപ്പെടുത്തുമെന്നുമുള്ള മാൾ ത്യൂസിയൻ സിദ്ധാന്തം തള്ളിക്കളയുന്ന തത്ര ശരിയല്ലെന്നുമാണ് വർത്തമാന കാല സംഭവവികാസങ്ങൾ ചൂണ്ടികാണിക്കുന്നത്.
   അശാസ്ത്രീയമായ സ്ഥലജല വിനിയോഗം നമ്മുടെ കൊച്ചു കേരളത്തിന്റെ ഭൂപ്രകൃതി തന്നെ മാറ്റിമറിച്ചു എന്ന് നമുക്ക് ബോധ്യപ്പെട്ടത് സമീപകാലത്താണ്. പ്രളയാനന്തരം ഒരു നവകേരളം കെട്ടിപ്പടുത്തു കൊണ്ടിരിക്കുമ്പോഴാണ്  കോവിഡ് എന്ന ആഗോള മഹാമാരി കേരള ജനതയെ സ്വൈരവിഹാരം തടസ്സപ്പെടുത്തി ആശങ്കയുടെ മുൾമുനയിൽ നിറുത്തുന്നത്.  കേവലം സാമ്പത്തിക സുരക്ഷയല്ല  മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകമെന്ന് സമ്പന്ന രാജ്യങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. 
അസ്വസ്ഥമാവുന്ന മാനവ ജീവിതത്തെപ്പറ്റി ആഗോള തലത്തിൽ തന്നെ പുതിയ പഠനങ്ങളും ഗവേഷണങ്ങളും നടക്കട്ടെ.
         നാം ദുരന്തങ്ങളെ അതിജീവിക്കുക രണ്ടു വിധത്തിലാണ്. പ്രാഥമികമായി ചെയ്യാനുള്ളത്, മുന്നറിയിപ്പും സുരക്ഷയും ആതുര പരിപാലനവും ഉറപ്പു വരുത്തുക എന്നതു തന്നെയാണ്. രണ്ടാമത്തേതാണ് വളരെ പ്രധാനം. ഭൂരിഭാഗ ജനതയുടെ ഭയാശങ്കകൾ മാറ്റി എടുക്കുകയും ആത്മവിശ്വാസം വർദ്ധിപ്പിച്ച് അവരെ ഒപ്പം നിറുത്തുക എന്നതും ഏറെ ശ്രമകരമായ ജോലിയാണ്. അവിടെയാണ്  സർഗ്ഗാത്മക കൂട്ടായ്മകളുടെ പ്രസക്തി. വിജ്ഞാനവും വിനോദവും ഒരുപോലെ പ്രദാനം ചെയ്ത് ജീവിതത്തിന്റെ പുതിയ വെളിച്ചങ്ങളിലേക്ക് ദിശ കാണിക്കാൻ, ശുഭാപ്തിവിശ്വാസം പകരാൻ സർഗ്ഗാത്മകതക്ക് കഴിയും. ദുരന്തമുഖങ്ങളിൽ മാത്രമല്ല ഇത്തരം സർഗ്ഗാത്മകതകൾ തുടരേണ്ടത്. വാക്കുകളിലും വരികളിലും നിറങ്ങളിലും ഒതുങ്ങി നിൽക്കാതെ ജീവിതമെന്ന ക്യാൻവാസിൽ ' തന്റെ ഇടം' നിറം പിടിപ്പിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. അത്തരം ഇടങ്ങൾ കണ്ടെത്താനുതകുന്ന സർഗ്ഗാത്മക കൂട്ടായ്മകൾ ഉണ്ടായി വരേണ്ടത് അനിവാര്യം തന്നെ. യുദ്ധം വിജയിച്ച സാമ്രാജ്യത്വ അധിപൻമാർക്ക് വീരപരിവേഷം നൽകി ചരിത്രം ആദരിക്കുകയും മാനവികതക്ക് പുതിയ രൂപവും ഭാവവും നൽകിയ സർഗ്ഗാത്മക മികവുകളെ,  വഴി കാട്ടികളെ തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്നു എന്ന വസ്തുത ഇനിയും തുടരാൻ കഴിയില്ല.  സർഗ്ഗാത്മക പ്രവർത്തനങ്ങളുടെ അമരക്കാരുടെ ജീവിത കഥ പാടി നടക്കണമെന്നല്ല, മറിച്ച് മാനവ പുരോഗതിയുടെ വളർച്ചയിൽ അവരും ഭാഗവക്കായിരുന്നു എന്ന് നിലവിലുള്ള ഭരണകൂടങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
ഇന്ദ്രിയങ്ങൾക്കതീതമായ ഒരനുഭൂതിയാണ് എഴുത്തും അതിന്റെ സർഗാത്മകമായ വായനയുമെന്ന് ' കോളറ കാലത്തെ പ്രണയം ' വർഷങ്ങൾക്കു മുമ്പേ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.  'കോവിഡ്' എന്ന ആഗോള മഹാമാരി സംഹാര താണ്ഡവമാടുമ്പോഴും അതിജീവനത്തിന്റെ പാതയിൽ സർഗാത്മക കൂട്ടായ്മകൾ ഇപ്പഴും മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്ന് കരുതുന്നതിൽ അതിശയപ്പെടേണ്ടതില്ല. 
          
കെ.കെ. മണികണ്ഠൻ,
          കാരാകുറുശ്ശി.

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.