ഓർമ്മയിലെ കാന്താരി മധുരം 4
വിശപ്പ്! ഒടുങ്ങാത്ത വിശപ്പ്
അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുന്നത്തിന് മുമ്പ് തീവ്രമായ വിശപ്പ് അനുഭവിച്ചിരിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വിശപ്പിന്റെ വിളി സഹിക്കാനാവാതെ എത്രയോ ആളുകൾ അഭിമാനബോധത്തോടെ മുണ്ട് മുറുക്കിയുടുത്ത് നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ട്.ലോകത്തിൽ ഏറ്റവും പേടിപ്പെടുത്തുന്ന അവസ്ഥയാണ് പട്ടിണി. വിശന്ന് മരിക്കുന്നവരെപ്പറ്റിയും വിശപ്പ് സഹിക്കാനാവാതെ കള്ളനും കൊലപാതകിയുമാകുന്ന മനുഷ്യരെ പറ്റിയും നാം കേൾക്കാറുണ്ട്. നിർഭാഗ്യവശാൽ സാക്ഷര സമ്പന്ന വിഭാഗത്തിൻ്റെ കണ്ണിൽ അവരെല്ലാം തെണ്ടികളും ക്രിമിനലുകളുമാണ്. വയറു നിറച്ച് ഏമ്പക്കം വിടുന്നവനറിയില്ലല്ലോ വിശക്കുന്നവൻ്റെ വേദന!.
കൊറോണ വൈറസ് വ്യാപനത്തോടെ കോവിഡ് 19 ബാധിച്ച് മനുഷ്യന് ഇയ്യലുകളെപ്പോലെ പിടഞ്ഞു വീഴുമ്പോഴും വിശപ്പ് ചിന്താവിഷയ മാകുന്നു. കൊറോണയുടെ ഭാഗമായ നിയന്ത്രണങ്ങളെ തുടര്‍ന്നു വിശപ്പു സഹിക്കാനാകാതെ വഴിയോരങ്ങളിലെ പുല്ലു പറിച്ചു തിന്നുന്ന കുട്ടിക ളുടെ ചിത്രം സോഷ്യല്‍മീഡിയ വഴി പ്രചരിച്ചിരുന്നു. കരളു പിടയ്ക്കുന്ന ആ കാഴ്ച മനസിൽ വടു പോലെ കിടക്കുന്നുണ്ട്. ഇത്തരം
ജീവിത നേർക്കാഴ്ചകൾക്കിടയിലും നമ്മുടെ നാട്ടിൽ കിട്ടുന്ന റേഷനരിയ്ക്ക് ഗുണമേന്മയില്ലെന്ന് ഈ കൊറോണക്കാലത്തും കലഹിക്കുന്നവരെ കുറിച്ചോർക്കുമ്പോൾ സഹതാപം തോന്നുന്നു. അല്ലെങ്കിലും റേഷൻ വാങ്ങുന്നത് ദുരഭിമാനമായി കണ്ടിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നല്ലോ.
കുട്ടിക്കാലത്തെ കുതൂഹലങ്ങളുമായി കുന്നായ്മകള്‍ കാട്ടി നടക്കേണ്ട കാലത്ത് വിശപ്പിന്റെ ആക്രമത്തെ പ്രതിരോധിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗത്തെ കുറിച്ചാണ് ഈ കുറിപ്പ്. സുഭിക്ഷമായി മുന്നേറിക്കൊണ്ടിരുന്ന ഒരു ബാല്യത്തിനിടയ്ക്ക് അവിചാരിതമായി കടന്നുവന്ന വിശപ്പ്. എന്തുകൊണ്ടങ്ങനെ സംഭവിച്ചു എന്നതിനെകുറിച്ചല്ല കണ്ടെത്തിയ ഒരു താല്ക്കാ ലിക പ്രതിവിധിയെ കുറിച്ചാണ് പറയുന്നത്.
പലവ്യഞ്ചനകടയില് പറ്റുബുക്കിലെ സംഖ്യകള്‍ പെരുകിയതിനാല്‍ കടമായി സാധനങ്ങള്‍ കിട്ടുന്നത് ഇല്ലാതായി. അരിയോ പലവ്യഞ്ചനമോ ഒന്നും കിട്ടില്ല. റേഷന്‍ വാങ്ങുന്നതിനെ ദുരഭിമാനം വിലക്കി. എന്റെ താഴെയുള്ളവരെല്ലാം പിഞ്ചുങ്ങള്‍..പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കയ്പ്പ് നീരു കുടിച്ചിരിപ്പാണധികവും. ഓരോ ദിവസവും എങ്ങനെയെ ങ്കിലുമൊക്കെ കഴിഞ്ഞുപോകുന്നു.അപ്പോഴും നാളെയെന്ത് എന്ന ചോദ്യം ബാക്കിയാകും. അതിനുത്തരമില്ല.
അങ്ങനെ വിശപ്പ് പെരുകി തളര്‍ന്നിരിക്കുമ്പോഴാണ് ദേവകി വല്യമ്മ അന്നത്തെ അവസ്ഥയില്‍ വലിയ ആഹ്ലാദമുണ്ടാക്കുന്ന ഒരു വാ ര്ത്തയുമായി വരുന്നത്. (ദേവകി വല്യമ്മ എന്നത് ഒരു കെട്ടുപേരാണ്. പേരിലെന്തിരി ക്കുന്നു.ബ്ലൌസിടാത്ത,മുട്ടിനുതൊട്ടുകീഴെ കഷ്ട്ടിച്ച് എത്തിനില്‍ക്കുന്ന ഒറ്റമുണ്ടുടുത്ത വല്യമ്മ ഒരു യാഥാര്ത്യമാണ്.) സ്നേഹനിധിയായ ആ വല്യമ്മയ്ക്കു വിശപ്പിന്റെ വിളിയ റിയാം.സ്നേഹത്തിന്റെ ഭാഷയും.നിങ്ങള്‍ക്ക് അതൊരു നിസ്സാരവാര്ത്തയെന്നേ തോന്നൂ. കുറച്ചകലെ ഒരു പറമ്പില്‍ പൂളക്കിഴങ്ങു (മരച്ചീനി) വിളവെടുക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത.
മരച്ചീനി വിളവെടുക്കുമ്പോള്‍ നല്ല മുഴുത്ത കിഴങ്ങുകള്‍ വൃത്തിയാക്കി ചാക്കുകളില്‍ നിറച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോകും. മെലിഞ്ഞ വേണ്ടത്ര കാമ്പില്ലാത്ത ഞാളക്കിഴങ്ങുകള് പെറുക്കി സഞ്ചിയിലാക്കി കൊണ്ടുപോകാന്‍ അക്കാലത്ത് ദാരിദ്ര്യമുള്ള വീടുകളിലെ കുട്ടികള്‍ക്ക് അനുവാദമുണ്ടായിരുന്നു. ആദ്യമായാണ് ഇങ്ങനെയൊരു കാര്യത്തിന് ഉമ്മ എന്നെ അയക്കുന്നത്.സ്നേഹനിധിയായ വല്യമ്മയുടെ പ്രേരണ സാഹചര്യത്തിന്റെ സമ്മര്‍ദം..വിശപ്പുമാറ്റാന്‍ അന്നതേ വഴിയുണ്ടായി രുന്നുള്ളൂ. മാരച്ചീനിച്ചെടി യുടെകിഴങ്ങ് കൊത്തിയെടുക്കുന്നതിനടു ത്ത്ഉപേക്ഷിച്ച കമ്പുകളില്‍ ഞാളക്കിഴങ്ങു ശേഖരിച്ച് വീട്ടിലേക്ക്മ ടങ്ങുമ്പോള്‍ പണിയെടുക്കുന്ന പെണ്ണുങ്ങളുടെ അടക്കം പറച്ചില് ഗൌനിക്കേണ്ടത്തില്ലെന്ന് ദേവകി വല്യമ്മ പ്രത്യേകം പറഞ്ഞിരുന്നു.ഇതൊരു പതിവായി അക്കാലത്ത്.ഒരേ പറമ്പില്‍ ദിവസങ്ങളോളം ഇത്തരത്തില്‍ വിളവെടുപ്പുണ്ടാകും എന്നതാണ് മറ്റൊരു കാര്യം.ചക്കരക്കിഴങ്ങു(മധുരക്കിഴങ്ങു) വിളവെടുക്കുമ്പോഴും ഇങ്ങനെതന്നെ ചെയ്യും.രണ്ടിനും നല്ല രുചിയാണ്.കട്ടഞ്ചായയും കിഴങ്ങ് വേവിച്ചതും നല്ല കോമ്പിനേഷനാണെന്ന് ഇപ്പഴും കരുതാറുണ്ട്.കത്തിക്കാളുന്ന വിശപ്പുള്ള ആ നാളുകളില്‍ ഞാളക്കിഴങ്ങു വേവിച്ചതും ചിലപ്പോള്‍ അല്‍പ്പം ചമ്മന്തിയും കട്ടന്‍ ചായയും നാവില്‍ തീര്‍ത്ത രുചിയുടെ മേളം പിന്നെന്നെങ്കിലും അനുഭവിച്ചിരുന്നുവോ എന്ന് സംശയം.
(തുടരും)
(തുടരും)
1 comment:
Post a Comment